2019, ഡിസംബർ 4, ബുധനാഴ്‌ച

ഐതിഹ്യമാല *ചേരാനല്ലൂർ കുഞ്ചുക്കർത്താവ്*


*ഐതിഹ്യമാല* *ചേരാനല്ലൂർ കുഞ്ചുക്കർത്താവ്* ചേരാനലൂർ കർത്താവിന്റെ ഭവനം ഇപ്പോൾ കൊച്ചീസംസ്ഥാനത്ത് കണയന്നൂർ താലൂക്കിൽ ചേരാനല്ലൂർ ദേശത്താണ്. ഇടപ്പിള്ളി തീവണ്ടി സ്റ്റേ‌ഷനിൽനിന്നു രണ്ടു നാഴിക വടക്കുമാറിയാണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കർത്താവ്' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "കുന്നത്തു രാമക്കുമാരക്കൈമ്മൾ" എന്നാണ്. പണ്ട് ഇവരുടെ തറവാടു വരാപ്പുഴയായിരുന്നു. അവിടെയുണ്ടായിരുന്ന സ്ഥാനപ്പേര് 'പടിഞ്ഞാറ്റ്യേടത്തു പടനായർ' എന്നായിരുന്നുവെന്നും ഇവരുടെ തറവാട്ടേക്കു കൊച്ചിരാജാവിന്റെ പടനായകസ്ഥാനമുണ്ടായിരുന്നതിനാലാണ് ഈ സ്ഥാനപ്പേരു സിദ്ധിച്ചതെന്നും ഒരു കേൾവിയുണ്ട്. ഇവർക്കു വാരാപ്പുഴെ ചില പുരയിടങ്ങളും മറ്റും അടുത്ത കാലംവരെ ഉണ്ടായിരുന്നു. അതിനാൽ ഈ കേൾവി കേവലം അടിസ്ഥാന രഹിതമാണെന്നു തോന്നുന്നില്ല. എറണാകുളം ജില്ലയ്ക്ക് (കൊല്ലവർ‌ഷം 1100-ൽ) ഇപ്പോൾ 'അഞ്ചിക്കയ്മൾ ജില്ല' എന്നാണല്ലോ പേരു പറഞ്ഞുവരുന്നത്. ആ സ്ഥലം അഞ്ചു കയ്മൾമാരുടെ വകയായിരുന്നു. അതിനാലാണ് ആ ജില്ലയ്ക്ക് ഈ പേരു സിദ്ധിച്ചത്. അ കയ്മൾമാർ അന്യംനിന്നുപോയപ്പോൾ അതിലൊരു കുടുംബം പടിഞ്ഞാറ്റ്യേടത്തു പടനായരുടെ തറവാട്ടേക്കൊതുങ്ങി. അതിനാൽ എറണാകുളത്ത് ഇവരുടെ സ്ഥാനപ്പേരു "ചെറുകാട്ട് ഇരവിക്കയ്മൾ" എന്നായിത്തിർന്നു. ഈ വക സംഗതികളെല്ലാം കൊണ്ടും മുമ്പ് ഇവരുടെ സ്ഥാനപ്പേരു കയ്മൾ എന്നായിരുന്നു എന്നും കർത്താവെന്നുള്ള സ്ഥാനം പിന്നീടുണ്ടായതാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. കർത്താവെന്നും കയ്മൾ എന്നും പണിക്കരെന്നും കുറുപ്പെന്നും മറ്റുമുള്ള സ്ഥാനങ്ങൾ രാജാക്കന്മാർ കല്പിച്ചുകൊടുക്കുന്നതാണല്ലോ. ചേരാനല്ലൂർ കർത്താവിനു പണ്ടുണ്ടായിരുന്ന കയ്മൾ എന്ന സ്ഥാനം ഇടക്കാലത്ത് ഏതോ ഒരു രാജാവു ഭേദപ്പെടുത്തി കർത്താവെന്നാക്കിയതായിരിക്കാം. മുകുന്ദപുരം താലൂക്കിലുള്ള "കോടശ്ശേരിക്കർത്താവി"നെ ചിലർ "തമ്പാൻ" എന്നും പറയാറുണ്ട്. അവിടെ ഒരു കവിതക്കാരൻ കർത്താവുണ്ടായിരുന്നുവല്ലോ. അദ്ദേഹത്തെ 'കോടശ്ശേരിക്കുഞ്ഞൻ തമ്പാൻ‍ എന്നാണു സാധാരണയായി പറഞ്ഞുവന്നിരുന്നത്. കോടശ്ശേരിക്കർത്താവിന്റെ കുടുംബത്തിലെ സ്ത്രീകളെ "തമ്പായിമാർ" എന്നാണ് പറയുന്നത്. എന്നാൽ ചേരാനലൂർ കർത്താവിന്റെ സ്ത്രീകളെ പറയുന്നതു ‘കുഞ്ഞമ്മമാർ' എന്നാണ്. ഇവരുടെ ഒരു ശാഖാകുടുംബം തിരുവിതാംകൂറിൽ മൂവാറ്റുപുഴത്താലൂക്കിൽ "തൃക്കാരിയൂർ" ദേശത്തുമുണ്ട്. അവിടെയുള്ള സ്ത്രീകളെയും കുഞ്ഞമ്മമാർ എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. തിരുവിതാംകൂറിൽ വേറെയുള്ള കർത്താക്കന്മാരുടെ സ്ത്രീകളെയും പറഞ്ഞുവരുന്ന കുഞ്ഞമ്മമാർ എന്നുതന്നെയാണ്. തിരുവിതാംകൂറിൽ കയ്മൾ എന്ന സ്ഥാനപ്പേരായിരുന്ന ചില കുടുംബക്കാർ ഈയിടെ കർത്താവെന്ന് പേരുവച്ച് എഴുത്തുകുത്തുകൾ തുടങ്ങിയിരിക്കുന്നതായിക്കാണുന്നുണ്ട്. ഈ പെരുമാറ്റം അവർ സ്വയമേവ ചെയ്തതാണ്. രാജകൽപ്പന പ്രകാരവും മറ്റുമല്ല. മേൽപറഞ്ഞപ്രകാരം പലവിധത്തിലുള്ള സ്ഥാനമാനങ്ങളോടുകൂടി ചേരാനലൂർ കുന്നത്തുകുടുംബത്തിൽ ജനിച്ച ആളാണ് നമ്മുടെ കഥാനായകനായ കുഞ്ചുക്കർത്താവ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്നറിയുന്നതിനു മാർഗ്ഗമൊന്നും കാണുന്നില്ല. എങ്കിലും അദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം ഇരുനൂറു കൊല്ലങ്ങൾക്കു മുൻപായിരുന്നു എന്നുള്ളതിനു ചില ലക്ഷ്യങ്ങളുണ്ട്. കുഞ്ചുക്കർത്താവു ചെറുപ്പത്തിൽതന്നെ സ്വദേശം വിട്ടുപോയി. ഏതാനുംകാലം പരദേശങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. ആ ദിക്കുക്കളിൽനിന്ന് അദ്ദേഹം മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്രജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചുകൊണ്ടാണ് സ്വദേശത്തു തിരിച്ചെത്തിയത്. സ്വദേശത്തു വന്നതിന്റെ ശേ‌ഷവും അദ്ദേഹം ഉപയോഗിച്ചിരുന്ന വേ‌ഷഭൂ‌ഷാദികളെല്ലാം പരദേശീയംതന്നെയായിരുന്നു. കുഞ്ചുക്കർത്താവിനു പല വിദ്യകൾ അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അധികമായി പ്രയോഗിച്ചിരുന്നത് ഇന്ദ്രജാലമാണ്. അതിനാൽ ആ വി‌ഷയത്തിലാണ് അധികം പ്രസിദ്ധിയുണ്ടായത്. അദ്ദേഹം ഹനുമാനെസ്സേവിച്ചു പ്രത്യക്ഷമാക്കിയിരുന്നതിനാൽ ഏതൊരു കാര്യം സാധിക്കുന്നതിനും അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വിശേ‌ഷിച്ച് അദ്ദേഹം ചില കുട്ടിച്ചാത്തന്മാരെയും സേവിച്ചു വശംവദന്മാരാക്കിയിരുന്നു. കുഞ്ചുക്കർത്താവു പരദേശത്തുനിന്നു മടങ്ങിവന്നു കുറച്ചുകാലം കഴിഞ്ഞപ്പോൾ തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചു. എങ്കിലും അദ്ദേഹം കുടുംബകാര്യങ്ങളൊന്നും അന്വേ‌ഷിച്ചിരുന്നില്ല. അവയെല്ലാം അനന്തരവരെക്കൊണ്ടു നടത്തിക്കുകയാണ് ചെയ്തിരുന്നത്. അദ്ദേഹം മിക്കപ്പോഴും താമസിച്ചിരുന്നതു രാജസന്നിധിയിലാണ്. ചിലപ്പോൾ മാത്രമേ സ്വഗൃഹത്തിൽ താമസിച്ചിരുന്നുള്ളൂ. കൊച്ചീസംസ്ഥാനത്തു വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് ചേരാനല്ലൂർക്കർത്താവിനെ കൽപ്പനപ്രകാരം അധികാരപ്പെടുത്തിയിരുന്നു. വളരെക്കാലം അവർ ആ ജോലി ശരിയായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ആ ഏർപ്പാട് ഭേദപ്പെടുത്തിയത് 1074-ആമാണ്ടാണ്. ഒരാണ്ടിൽ നികുതി അടച്ചുതീർക്കാതെയിരുന്നതിനാൽ സർക്കാരിൽ നിന്ന് കർത്താവിന്റെ അടുക്കൽ ആളെ അയച്ചു. അപ്പോൾ കുഞ്ചുക്കർത്താവു ഗൃഹത്തിലുണ്ടായിരുന്നു. തറവാടുകാര്യങ്ങളന്വേ‌ഷിക്കുകയും നികുതി പിരിച്ചു സർക്കാരിലടയ്ക്കുകയും മറ്റും ചെയ്തിരുന്ന അനന്തരവൻ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു. അതിനാൽ കുഞ്ചുക്കർത്താവ് ആ വന്ന ആളോട് "അനന്തരവൻ ഇപ്പോൾ ഇവിടെയില്ല. അയാൾ എന്തോ കാര്യമായി പുറത്തെവിടെയോ പോയിരിക്കുകയാണ്. എന്റെ കൈവശം പണമൊന്നുമില്ല. അതിനാൽ നാളെ വരണം. അപ്പോഴേക്കും അനന്തരവൻ വരുമായിരിക്കാം. അയാൾ വന്നില്ലെങ്കിലും നാളത്തേക്കു പണമുണ്ടാക്കിത്തരാം" എന്നു പറഞ്ഞു. വന്നയാൾ അതു കേട്ടു അപ്പോൾ മടങ്ങിപ്പോവുകയും അടുത്ത ദിവസം വീണ്ടും വരുകയും ചെയ്തു. അന്നും കാര്യാന്വേ‌ഷണക്കാരനായ അനന്തരവൻ കർത്താവു വന്നിട്ടില്ലായിരുന്നു. എങ്കിലും താൻ പറഞ്ഞിരുന്നപോലെ ചെയ്യാതിരിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് കുഞ്ചുക്കർത്താവ് അകത്തുനിന്ന് ഒരു പെട്ടിയെടുത്തുകൊണ്ടു വന്നു തുറന്ന് സർക്കാരിലേക്കു ചെല്ലുവാനുണ്ടായിരുന്ന സംഖ്യ മുഴുവനും അതിൽനിന്ന് എണ്ണിക്കൊടുത്തു. അതു മുഴുവനും അക്കാലത്തു കൊച്ചീരാജ്യത്തു നടപ്പുണ്ടായിരുന്ന ഇരട്ടിപ്പുത്തനായിരുന്നു. മുഴുവനും എണ്ണിക്കഴിഞ്ഞപ്പോൾ "പുത്തനെക്കുറിച്ചു വല്ല സംശയവുമുണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കിക്കൊള്ളണം" എന്നു കുഞ്ചുക്കർത്താവു പറഞ്ഞു. വന്നിരുന്ന ആൾ വേണ്ടുന്ന പരിശോധനയെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം "എല്ലാം നല്ല പുത്തൻതന്നെയാണ്. സംശയമൊന്നുമില്ല" എന്നു പറഞ്ഞ് പുത്തനെല്ലാം വാരിക്കെട്ടിക്കൊണ്ടുപോയി. അയാൾ പോയി കുറച്ചുസമയം കഴിഞ്ഞപ്പോൾ അനന്തരവൻ കർത്താവു വന്നു. അപ്പോൾ അദ്ദേഹത്തോടു നികുതിവക പണത്തിനു സർക്കാരിൽനിന്ന് ആളെ അയച്ചിരുന്നുവെന്നും താൻ പണമുണ്ടാക്കിക്കൊടുത്തയച്ചു എന്നും കുഞ്ചുക്കർത്താവു പറഞ്ഞു. ഇതു കേട്ടപ്പോൾത്തന്നെ അനന്തരവൻ കർത്താവു വല്ലാതെ ഭയപ്പെട്ടു. കാരണവരുടെ കൈവശം പണമുണ്ടായിരുന്നില്ലെന്ന് അനന്തരവന് അറിയാമായിരുന്നു. പിന്നെ പണമുണ്ടാക്കിക്കൊടുത്തയച്ചത് ഇന്ദ്രജാലംകൊണ്ടായിരിക്കണമല്ലോ. അതിനാൽ അനന്തരവൻകർത്താവ് "അയ്യോ! ഇതു വേണ്ടായിരുന്നു. സർക്കാരിനെ വഞ്ചിക്കുന്നതു വിഹിതമല്ലല്ലോ. എന്നു മാത്രമല്ല, സംഗതി വെളിപ്പെടുമ്പോൾ നമ്മൾ ശിക്ഷ അനുഭവിക്കേണ്ടതായും വന്നേക്കാം" എന്നു പറയുകയും പണവുംകൊണ്ടു ക്ഷണത്തിൽ എറണാകുളത്തേക്കു പോവുകയും ചെയ്തു. എറണാകുളത്തെത്തി പണം ഏറ്റുവാങ്ങേണ്ടുന്ന ഉദ്യോഗസ്ഥന്മാരുടെ അടുക്കൽച്ചെന്നു "നികുതി വക പണം ഹാജാരാക്കിയിരിക്കുന്നു. ഇത് ഏറ്റുവാങ്ങി രസീതു തരണം" എന്നു പറഞ്ഞപ്പോൾ ഉദ്യോഗസ്ഥന്മാർ "നികുതിവക പണമെല്ലാം ഇവിടെ അടച്ചുതീർന്നിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ കർത്താവ്, "കാരണവർ കൊടുത്തയച്ച അപ്പണം വേറൊരിനമാണ്. അതിനാൽ അതു മടക്കിത്തരുകയും ഞാൻ കൊണ്ടുവന്നിരിക്കുന്ന പണം ഏറ്റുവാങ്ങി പ്രമാണം തരുകയും ചെയ്യണ"മെന്നും നിർബന്ധിച്ചു. അതിനാൽ ആ ഉദ്യോഗസ്ഥന്മാർ അങ്ങനെ സമ്മതിച്ചു. കാരണവർ കൊടുത്തയച്ച പണം എടുത്തു കൊണ്ടുവന്ന് എണ്ണിയേൽപ്പിക്കുന്നതിനായി അഴിച്ചു നോക്കിയപ്പോൾ അതു മുഴുവനും ഇരട്ടിപ്പുത്തന്റെ വലിപ്പതിൽ വൃത്താകാരമായി മുറിച്ച ഓലക്ക‌ഷണങ്ങളായിരുന്നു. അതു കണ്ട് എല്ലാവരും വിസ്മയിക്കുകയും നികുതിവക പണം ഏറ്റുവാങ്ങിക്കൊണ്ട് അതിനുള്ള രസീതും കൊടുത്തയയ്ക്കുകയും ചെയ്തു. കുഞ്ചുക്കർത്താവു പരദേശത്തിനിന്നു മടങ്ങി വന്നിട്ട് ആദ്യം പ്രയോഗിച്ച വിദ്യ ഇതായിരുന്നു. ഇതു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസിദ്ധി സർവത്ര പരന്നു. ഒരിക്കൽ തൃപ്പുണിത്തുറെനിന്നും ചില കൊച്ചുതമ്പുരാക്കന്മാർ കർത്താവിന്റെ ഭവനത്തിൽ‍ എഴുന്നള്ളുകയും ചില വിദ്യകൾ‍ കണ്ടാൽക്കൊള്ളാമെന്നു കുഞ്ചുക്കർത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. കുഞ്ചുക്കർത്താവു നാലു തോക്കെടുത്തു നിറച്ചു നാലു ഭൃത്യന്മാരെ വിളിച്ച് ഓരോ തോക്കുവീതം അവരുടെ കയ്യിൽകൊടുത്ത് അവിടെയുള്ള കുളത്തിന്റെ നാലു കരയിലും നിറുത്തീട്ട്, "ഞാൻ ഈ കുളത്തിൽ മുങ്ങിയാൽ പൊങ്ങിവരുന്ന സമയം നിങ്ങൾ എന്നെ വെടിവയ്ക്കണം" എന്നു പറഞ്ഞു. ഭൃത്യന്മാർ അരയും തലയും മുറുക്കി വെടിവയ്ക്കാനായി സന്നദ്ധരായിക്കഴിഞ്ഞു എന്നു കണ്ടപ്പോൾ കർത്താവു കുളത്തിലിറങ്ങി മധ്യഭാഗത്തു ചെന്നു മുങ്ങി. കൊച്ചുതമ്പുരാക്കന്മാരും ഭൃത്യന്മാരും നോക്കിക്കൊണ്ടു നിന്നു. ഏകദേശം മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ കുഞ്ചുക്കർത്താവിന്റെ തല വെള്ളത്തിനു മുകളിൽ കണ്ടു. ഉടനെ ഭൃത്യന്മാർ വെടിവെക്കുകയും കുഞ്ചുക്കർത്താവിന്റെ തല പൊട്ടിച്ചിതറുകയും കുളത്തിലെ വെള്ളം രക്തമയമായിത്തീരുകയും കുറച്ചുസമയം കഴിഞ്ഞപ്പോൾ‍ കുഞ്ചുക്കർത്താവിന്റെ മൃതശരീരം വെള്ളത്തിനു മീതെ പൊങ്ങിവരുകയും ചെയ്തു. ഇതെല്ലാം കണ്ടു കൊച്ചുതമ്പുരാക്കന്മാർ വല്ലാതെ ഭയപ്പെടുകയും "കർത്താവ് ഇങ്ങനെ മരിച്ചതിന്റെ കാരണമെന്തായിരിക്കും? കാരണമെന്തായാലും വലിയ കഷ്ടമായിപ്പോയി. കർത്താവിന്റെ വിദ്യ കാണാൻ വന്നിട്ട് നമുക്കു മരണം കാണാനാണല്ലോ സംഗതിയായത്. കർത്താവു പറഞ്ഞിട്ടാണെങ്കിലും ഈ ഭൃത്യന്മാർ വെടിവച്ചതു ന്യായമായില്ല. വെടിവയ്ക്കുന്ന സമയം കർത്താവു വെള്ളത്തിൽ മുങ്ങിക്കളയും. വെടി കൊള്ളാനിടയാവുകയില്ല എന്നാണ് വിചാരിച്ചത്. അല്ലെങ്കിൽ വെടിവെയ്ക്കാൻ സമ്മതിക്കയില്ലായിരുന്നു. അഥവാ കർത്താവിന് അബദ്ധം പറ്റിപ്പോയതല്ലയോ? വെടി വരുമ്പോഴേക്കും മുങ്ങിക്കളയാമെന്നായിരിക്കും വിദ്വാൻ വിചാരിച്ചിരുന്നത്. വെടിയുണ്ടയുടെ വേഗംകൊണ്ട് അതിനിടകിട്ടിയില്ലായിരിക്കും. എങ്ങനെയായാലും കാര്യം വലിയ കഷ്ടമായി" എന്നും മറ്റും അരുളിച്ചെയ്യുകയും ചെയ്തു. അപ്പോഴേക്കും കുഞ്ചുക്കർത്താവിന്റെ മൃതശരീരം വെള്ളത്തിൽത്താണു. ഉടനെ അദ്ദേഹത്തിന്റെ മാളികയിൽ ഒരു വീണ വായന കേട്ടുതുടങ്ങി. അപ്പോൾ ആ വെടിക്കാരായ ഭൃത്യന്മാർ കൊച്ചുതമ്പുരാക്കന്മാരുടെ അടുക്കൽചെന്ന് "ഈ കഷ്ടസംഭവം തൃക്കൺപാർത്തതിനാൽ തിരുമനസ്സിലുണ്ടായിരുന്ന അസ്വാസ്ഥ്യം ആ മാളികയിലെഴുന്നള്ളി വീണവായന കുറച്ചുകേട്ടാൽത്തീരും" എന്നറിയിച്ചു. ഉടനെ കൊച്ചുതമ്പുരാക്കന്മാർ മാളികയിലെഴുന്നള്ളി. അപ്പോൾ അവിടെ വീണ വായിച്ചുകൊണ്ടിരുന്നത് കുഞ്ചുക്കർത്താവായിരുന്നു. കർത്താവിനെക്കണ്ടപ്പോൾ ആ തമ്പുരാക്കന്മാർക്കുണ്ടായ സന്തോ‌ഷവും വിസ്മയവും എത്രമാത്രമായിരുന്നു എന്നു പറയാൻ പ്രയാസം. അവർ കരുതിക്കൊണ്ട് വന്നിരുന്ന സമ്മാനങ്ങളെല്ലാം കൊടുത്തു കർത്താവിനെ അത്യന്തം ബഹുമാനിച്ചതിന്റെ ശേ‌ഷം മടങ്ങിയെഴുന്നള്ളുകയും ചെയ്തു. ഒരു ദിവസം കുഞ്ചുക്കർത്താവും ഒരു നമ്പൂരിയുംകൂടി ചതുരംഗംവച്ചുകൊണ്ടിരുന്നപ്പോൾ കർത്താവിന്റെ ചില സ്നേഹിതന്മാർ അവിടെച്ചെന്ന്, "ഞങ്ങൾ വഞ്ചികളിക്കാനായി പുറപ്പെട്ടിരിക്കുകയാണ്. യജമാനൻകൂടെ വരണം" എന്നു പറഞ്ഞു. ചതുരംഗത്തിലുള്ള രസംകൊണ്ട് കർത്താവ്, 'ഞാൻ വരുന്നില്ല നിങ്ങൾ പോയി വഞ്ചികളിക്കുവിൻ; ഞങ്ങൾ ചതുരംഗം കളിക്കാം എന്നും പറഞ്ഞു. അതു കേട്ട് ആ സ്നേഹിതന്മാർ സമ്മതിക്കാതെ വീണ്ടും നിർബന്ധിക്കുകയാൽ കർത്താവ് നമ്പൂരിയോട്, "ഞാൻപോയി ക്ഷണത്തിൽ മടങ്ങി വന്നേക്കാം. അവിടുന്ന് ഇവിടെത്തന്നെ ഇരിക്കണം. പൊയ്ക്കളയരുത്" എന്ന് പറഞ്ഞിട്ട് അവരോടുകൂടിപ്പോയി. ഉടനെ എല്ലാവരുംകൂടിച്ചെന്നു തോണിയിൽ കയറി സ്വല്പസമയം കഴിഞ്ഞപ്പോൾ തോണിയുടെ കളി തുടങ്ങി. കൊമ്പത്തിരുന്ന കർത്താവ് എങ്ങനെയോ തെറിച്ചു വെള്ളത്തിൽ വീഴുകയും ഉടനെ താണുപോവുകയും ചെയ്തു. വഞ്ചിയിലുണ്ടായിരുന്ന കൂട്ടുകാർക്കു പരിഭ്രമമായി. ചിലർ വെള്ളത്തിൽ ചാടി മുങ്ങിത്തപ്പിനോക്കി. കർത്താവിന്റെ മൃതശരീരം പോലും എങ്ങും കണ്ടില്ല. പിന്നെ വലക്കാരെ വരുത്തി വലവീശിച്ചുനോക്കി. എന്നിട്ടും കണ്ടില്ല. കർത്താവിന്റെ ശവംപോലും കണ്ടുകിട്ടുന്ന കാര്യം അസാദ്ധ്യമെന്നു തീർച്ചയാവുകയാൽ അവരെല്ലാവരും ഏറ്റവും വി‌ഷാദത്തോടുകൂടി കളി മതിയാക്കി കരയ്ക്കു കയറി. ഈ വർത്തമാനം കർത്താവിന്റെ ഗൃഹത്തിലറിയിക്കാതിരിക്കുന്നതു ശരിയല്ലല്ലോ എന്നു വിചാരിച്ച് അവരെല്ലാവരും കൂടി അങ്ങോട്ടു നടന്നു. അവർ അവിടെച്ചെന്നപ്പോൾ കർത്താവും നമ്പൂരിയുംകൂടി യഥാപൂർവ്വം ചതുരംഗം വച്ചുകൊണ്ടിരിക്കുന്നതു കണ്ട് അവർ അത്ഭുതപ്പെട്ടു. "യജമാനൻ‍ ഞങ്ങളെ ഇങ്ങനെ വ്യസനിപ്പിച്ചതു വലിയ കഷ്ടമായിപ്പോയി" എന്ന് അവർ പറഞ്ഞപ്പോൾ "നിങ്ങൾ ഞങ്ങളുടെ ചതുരംഗായോധനമൂർദ്ധ്വമാക്കാൻ ശ്രമിച്ചതു കഷ്ടമായിപ്പോയി" എന്നു കർത്താവു പറഞ്ഞു. കുഞ്ചുക്കർത്താവിന്റെ അത്ഭുതകർമ്മങ്ങളെക്കുറിച്ച് പരദേശത്തു കേൾക്കുകയാൽ അവിടെനിന്നു കെങ്കേമനായ ഒരിന്ദ്രജാലക്കാരൻ ഇദ്ദേഹത്തെ പരീക്ഷിക്കാനായി ഇങ്ങോട്ടു പുറപ്പെട്ടു. അയാൽ എറണാകുളത്തെത്തി, അടുത്ത ദിവസം കായലിൽവച്ച് ഒരു കളി നടത്താൻ നിശ്ചയിച്ചിരിക്കുന്നതായി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. നിശ്ചിതസമയമായപ്പോഴേക്കും എറണാകുളത്തുള്ള കായൽക്കരയിൽ അസംഖ്യമാളുകൾ കൂടി. കൊച്ചീ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടും പരിവാരസമേതം അവിടെ എഴുന്നള്ളി. അക്കൂട്ടത്തിൽ കുഞ്ചുക്കർത്താവുമുണ്ടായിരുന്നു. ആ പരദേശി വന്നിരിക്കുന്നതു കുഞ്ചുക്കർത്താവിനെ പരീക്ഷിക്കാനാണെന്ന് ആർക്കും അറിയാൻ പാടില്ലായിരുന്നു. അയാൾ ആ പരമാർത്ഥം ആരോടും പറഞ്ഞുമില്ല. എങ്കിലും കുഞ്ചുക്കർത്താവ് ഈ വാസ്തവം ഊഹിക്കാതിരുന്നില്ല. സമയമായപ്പോൾ ആ ഐന്ദ്രജാലികൻ ചില സാമാനങ്ങൾ കെട്ടിയെടുത്തുകൊണ്ട് ഒരു മെതിയടിയിൽക്കയറി വെള്ളതിന്റെ മീതെ നടന്നു കായലിലേക്കു പോയി. കരയിൽനിന്ന് ഏകദേശം നൂറടി അകലെച്ചെന്ന് അവിടെ വെള്ളത്തിനുമീതെ ഒരു കരിമ്പടം വിരിച്ച് അതിൽ "പേനക്കത്തികൾ പേനയും പെനിസിലും പിച്ചാത്തി പിഞ്ഞാണവും ചീനത്തൂശിയുമുണ്ടനൂലു ചരടും തീപ്പെട്ടി കാൽപ്പെട്ടിയും" മറ്റും നിരത്തിവച്ച് "ഓടിവരുവിൻ, ഓടിവരുവിൻ, സാമാനം മെച്ചം, വില സഹായം ഇപ്പോൾ തീർന്നുപോകും" എന്നും മറ്റും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 'കുഞ്ചുക്കർത്താവിനു വായുസ്തംഭം, ജലസ്തംഭം മുതലായവ അറിയാമെങ്കിൽ വെള്ളത്തിന്റെ മീതെ നടന്നുചെല്ലും. അങ്ങനെ ചെന്നില്ലെങ്കിൽ അദ്ദേഹത്തിന് ആവക വിദ്യകൾ അറിഞ്ഞു കൂടെന്നു തീർച്ചപ്പെടുത്തുകയും ചെയ്യാമല്ലോ' എന്നു വിചാരിച്ചാണ് ആ പരദേശി ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണിരുന്നത്. അയാൾ സാഹങ്കാരം ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടപ്പോൾ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു കുഞ്ചുക്കർത്താവിനെ അടുക്കൽ വിളിച്ച് "എന്താ, അവിടെച്ചെന്നു വല്ലതും വാങ്ങിക്കൊണ്ടുവരാൻ വയ്യേ" എന്നു കല്പിച്ചു ചോദിച്ചു. "കല്പനയുണ്ടെങ്കിൽ പരീക്ഷിച്ചു നോക്കാം" എന്നു കർത്താവു മറുപടി അറിയിച്ചപ്പോൾ "ആട്ടെ, ഒന്നു പരീക്ഷിച്ചു നോക്കൂ" എന്നു വീണ്ടും കല്പിച്ചു. ഉടനെ കുഞ്ചുക്കർത്താവ് ഒരു വലിയ വെള്ളക്കുതിരയുടെ പുറത്തു കയറി വെള്ളത്തിനുമീതെ ഓടിച്ച് അങ്ങോട്ടു ചെന്നു. അപ്പോഴേക്കും കരിമ്പടവും കച്ചവടസ്സാമാനങ്ങളും കച്ചവടക്കാരനും എല്ലാം വെള്ളത്തിൽ താണുകഴിഞ്ഞു. കായലിൽക്കിടന്നു മുങ്ങിയും പൊങ്ങിയും വെള്ളംകുടിച്ചു മരിക്കാൻ തുടങ്ങിയ ആ പരദേശികനെ കുഞ്ചുക്കർത്താവും പിടിച്ചുവലിച്ചു തന്റെ കുതിരയുടെ പുറത്തു കയറ്റിയിരുത്തിക്കൊണ്ട് കുതിരയെ തിരിയെ ഓടിച്ചു കരയ്ക്കെത്തീട്ട് ആ പരദേശിയോട് "എന്താ, പരീക്ഷ ഒട്ടു മതിയായോ" എന്നു ചോദിച്ചു. അപ്പോൾ ആ പരദേശി തൊഴുതുകൊണ്ട് "അബദ്ധം പിണഞ്ഞുപോയി. ക്ഷമിക്കണം. എന്റെ പ്രാണരക്ഷചെയ്തതിനായി പ്രത്യേകം വന്ദനംപറഞ്ഞുകൊള്ളുന്നു. ഇനി എന്റെ ജീവനുള്ളപ്പോൾ ഞാൻ യജമാനനെ പരീക്ഷിക്കാൻ പുറപ്പെടുകയില്ല" എന്നു പറഞ്ഞു സത്യം ചെയ്തു ലജ്ജാവനമ്രമുഖനായി അവിടെനിന്നു മടങ്ങി പരദേശത്തേക്കുതന്നെ പോയി. ആ വേനൽക്കാലത്തു വഴിപോക്കരായും മറ്റുമുള്ള അനവധിയാളുകൾ കർത്താവിന്റെ മാളികയിൽ വന്നുകൂടി. അവർ വെയിലുകൊണ്ട് പരവശന്മാരായിട്ടാണ് അവിടെക്കയറിയത്. ദാഹം കലശലായിട്ടുണ്ടായിരുന്നതിനാൽ കുടിക്കാൻ വെള്ളം വേണമെന്ന് അവർ കുഞ്ചുക്കർത്താവിനോട് പറഞ്ഞു. "എന്തു വെള്ളമാണു വേണ്ടത്" എന്നു കർത്താവു ചോദിച്ചപ്പോൾ കരിക്കായാൽകൊള്ളാം; അല്ലെങ്കിൽ ഇവിടുത്തെ സൗകര്യം പോലെ എന്തു വെള്ളമായാലും വിരോധമില്ല" എന്നവർ പറഞ്ഞു. അപ്പോൾ കർത്താവ്, "കരിക്കുതന്നെ ആവാം, ഇവിടെ സൗകര്യക്കുറവൊന്നുമില്ല. പക്ഷേ തെങ്ങിന്മേൽക്കയറാൻ ഇപ്പോൾ ഇവിടെ നമ്മുടെ ഭൃത്യന്മാരാരുമില്ല എന്നൊരു തരക്കേടു മാത്രമേ ഉള്ളു. വാലിയക്കാരെ ഒക്കെ ഓരോ കാര്യങ്ങൾക്കായി ഓരോ സ്ഥലങ്ങളിലേക്കു പറഞ്ഞയച്ചിരിക്കുകയാണ്. അതുകൊണ്ട് വിരോധമൊന്നുമില്ല. തെങ്ങിന്മേൽക്കയറാൻ എനിക്കുമറിയാം. നല്ല പരിചയമില്ല എന്നേ ഉള്ളു" എന്നു പറഞ്ഞ് കർത്താവു തന്നെ ചെന്ന് ഒരു തെങ്ങിന്മേൽനിന്നു മറ്റൊരു തെങ്ങി ന്മേലേക്കു ചാടി. അതിന്മേൽനിന്നും ഒരു കരിക്കു പറിച്ചിട്ട് പിന്നൊരു തെങ്ങിന്മേലേക്കു ചാടി. അങ്ങനെ ഓരോ കരിക്കുവീതം പറിച്ചുകൊണ്ട് അദ്ദേഹം ഒരു കുരങ്ങനെപ്പോലെ അവിടെയുണ്ടായിരുന്ന തെങ്ങിന്മേലൊക്കെ ചാടി നടന്നു. അവിടെ കൂടിയിരുന്നവർ ഇതു കണ്ട് അത്യന്തം വിസ്മയിച്ചു. എങ്കിലും ഒടുക്കം ചാട്ടം പിഴച്ചു കർത്താവു നിലത്തുവീണു. അതുകണ്ടു പരിഭ്രമിച്ച് അവിടെയുണ്ടായിരുന്നവരെല്ലാം ഓടിച്ചെന്നു നോക്കിയപ്പോൾ അദ്ദേഹത്തിനു ബോധമില്ലായിരുന്നു. അത്യന്തം വിവശനായിരിക്കുന്നതു കണ്ട് അദ്ദേഹം അപ്പോൾത്തന്നെ മരിച്ചുപോകുമെന്ന് എല്ലാവരും തീർച്ചപ്പെടുത്തി. കർത്താവിന്റെ അവശത കണ്ടപ്പോൾ വെള്ളം കുടിക്കണമെന്നു വിചാരിച്ച കാര്യം എല്ലാവരും മറന്നു. അവർ ഏറ്റവും വി‌ഷണ്ണന്മാരായിത്തീർന്നു. അവരെല്ലാവരും ഇതികർത്തവ്യതാമൂഢന്മാരായി അങ്ങനെ നിന്നപ്പോൾ കർത്താവ് വായ് തുറന്ന് കാണിച്ചു. അതു കണ്ടിട്ട് "അദ്ദേഹത്തിനു വെള്ളം കുടിക്കണമെന്നുണ്ടായിരിക്കും; അതുകൊണ്ടായിരിക്കും വായ് പൊളിച്ചുകാണിക്കുന്നത്. ആരെങ്കിലും ചെന്ന് ഒരു കരിക്കു ക്ഷണത്തിൽ ചെത്തിക്കൊണ്ടു വരണം" എന്ന് ഒരാൾ പറഞ്ഞു. ഉടനെ ചിലർ കരിക്കു ചെത്തിക്കൊണ്ടുവരുവാനായി ഓടിപ്പോയി. അപ്പോൾ ഒരു ചെത്തിയ കരിക്കുംകൊണ്ട് കുഞ്ചുക്കർത്താവു അവിടെ വന്നു. തെങ്ങിൽ നിന്നു വീണ് അവശനായിക്കിടന്നിരുന്ന കുഞ്ചുക്കർത്താവു തൽക്ഷണം അദൃശ്യനായിത്തീരുകയും ചെയ്തു. ആ സമയം അവിടെയുണ്ടായിരുന്ന ജനങ്ങൾക്കുണ്ടായ വിസ്മയം വാചാമഗോചരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. കർത്താവു തെങ്ങിന്മേലെല്ലാം ചാടി നടന്നതു ഹനുമാന്റെ അനുഗ്രഹംകൊണ്ടും താഴെ വീണ് മരിക്കാൻ തുടങ്ങിയതായിക്കാണിച്ച ഇന്ദ്രജാലവിദ്യകൊണ്ടുമായിരുന്നു എന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കർത്താവു തെങ്ങിന്മേൽ ചാടിനടക്കുന്നതു കണ്ടപ്പോൾ ജനങ്ങൾക്കുണ്ടായ വിസ്മയം അവശനായിക്കിടന്നിരുന്ന അദ്ദേഹത്തെ സ്വസ്ഥശരീരനായിക്കണ്ടപ്പോൾ ശതഗുണീഭവിച്ചു. കരിക്കു ചെത്തിക്കുടിച്ചു ദാഹം തീർത്തതിന്റെ ശേ‌ഷം വീണ്ടും എല്ലാവരും മാളികയിൽക്കൂടി. അപ്പോൾ കുഞ്ചുക്കർത്താവ്, "വെള്ളംകുടി കഴിഞ്ഞുവല്ലോ, ഇനി ഒന്നു മുറുക്കിയാൽക്കൊള്ളാമെന്നുണ്ടായിരിക്കും, ഇല്ലേ? ആവശ്യമുള്ളവർക്കൊക്കെ മുറുക്കാം" എന്നു പറഞ്ഞു മുറുക്കപ്പെട്ടി തുറന്നുവെച്ചു. അതിൽ മുറുക്കാനുള്ളതൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ ഒരാൾ "ഈ പെട്ടിയിൽ മുറുക്കാനുള്ളതൊന്നുമില്ലല്ലോ" എന്നു പറഞ്ഞു. ഉടനെ കർത്താവ് "ഒന്നുമില്ലെങ്കിൽ എല്ലാമിപ്പോൾ വരുത്താമല്ലോ" എന്നു പറഞ്ഞു. അതുകേട്ട് ആ ജനക്കൂട്ടത്തിൽ ഒരാൾ "ഞങ്ങൾക്കുവേണ്ടി അങ്ങനെ ബുദ്ധിമുട്ടണമെന്നില്ല. ഇവിടെയിപ്പോൾ വാലിയക്കാരാരും ഇല്ലാതെയിരിക്കുന്നതുകൊണ്ടു മുറുക്കുസാമാനങ്ങൾ വാങ്ങാനും യജമാനൻതന്നെ പോകണമായിരിക്കുമല്ലോ" എന്നു പറഞ്ഞു. "നിങ്ങൾ അതൊക്കെ എന്തിനറിയുന്നു? നിങ്ങൾ വേണമെങ്കിൽ മുറുക്കിക്കൊള്ളണം. അപ്പം തിന്നുന്നവൻ കുഴിയെണ്ണുന്നതെന്തിനാണ്" എന്നു കർത്താവു പറഞ്ഞപ്പോഴേക്കും എവിടെ നിന്നോ എന്തോ മുറുക്കാനുള്ള സാധനങ്ങളെല്ലാം പെട്ടിയിൽ നിറഞ്ഞുകഴിഞ്ഞു. ഒന്നാന്തരം വെറ്റില അടയ്ക്ക, പുകയില, നൂറ്, ഏലത്തിരി, ഗ്രാമ്പൂവ്, വാൽമുളക്, ജാതിക്ക, ജാതിപത്രി മുതലായവയെല്ലാം കണ്ട് ആ ജനങ്ങൾ പൂർവ്വാധികം വിസ്മയിക്കുകയും ആവശ്യമുള്ളവരൊക്കെ മുറുക്കിയതിന്റെ ശേ‌ഷം എല്ലാവരും കർത്താവിനെ വന്ദിച്ചു യാത്ര പറഞ്ഞു പോവുകയും ചെയ്തു. വിശേ‌ഷിച്ചു വല്ലവരുമുള്ളപ്പോൾ ഒരു സാധനവും കുഞ്ചുക്കർത്താവു വാലിയക്കരെയും മറ്റും പറഞ്ഞയച്ചു വരുത്തുക പതിവില്ല. ആവശ്യമുള്ളതെല്ലാം താനേ അവിടെ വന്നുകൊള്ളും. അങ്ങനെയാണ് പതിവ്. ഈ സാമാനങ്ങളെല്ലാം ആവശ്യംപോലെ കൊണ്ടുവന്നു കൊടുക്കുന്നതു കുഞ്ചുക്കർത്താവു സേവിച്ചു പ്രത്യക്ഷമാക്കിട്ടുള്ള കുട്ടിച്ചാത്തന്മാരാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കുഞ്ചുക്കർത്താവിന്റെ അത്ഭുതകർമ്മങ്ങൾ ഇങ്ങനെ ഇനിയും വളരെപ്പറയാനുണ്ട്. അവ മിക്കവാറും കൈപ്പുഴത്തമ്പാന്റെ വിദ്യകളെ അനുകരിക്കുന്നവയാകയാലും ലേഖനദൈർഘ്യത്തെ ഭയപ്പെട്ടും ഇനി അധികം വിസ്തരിക്കുന്നില്ല. ദേവാസുരയുദ്ധത്തിൽ സഹായിക്കുന്നതിനു ചെല്ലാനായിട്ടു ക്ഷണക്കത്തു നൂലിന്മേൽക്കെട്ടി ആകാശമാർഗ്ഗത്തിങ്കിൽ നിന്നു ദേവേന്ദ്രൻ കൈപ്പുഴത്തമ്പാന്റെ പേർക്കയയ്ക്കാറുള്ളതുപോലെ കുഞ്ചുക്കർത്താവിന്റെ പേർക്കും അയയ്ക്കാറുണ്ട്. തമ്പാനെപ്പോലെ കർത്താവും നൂലിന്മേൽ പിടിച്ചുതന്നെ സ്വർഗ്ഗത്തിലേക്കു കയറിപ്പോവുകയും മറ്റും പലപ്പോഴും ഉണ്ടായിട്ടുമുണ്ട്. തമ്പാൻ തിരുവിതാംകൂർ മഹാരാജാവിന്റെ തിരുമുമ്പിൽവച്ചാണെന്നും കർത്താവും കൊച്ചി വലിയ തമ്പുരാന്റെ തിരുമുമ്പിൽവച്ചാണെന്നും മാത്രമേ വ്യത്യാസമുള്ളൂ. രണ്ടു പേർ കാണിച്ചതാണെങ്കിലും ഒരുപോലെയുള്ള രണ്ടു സംഗതികൾ പ്രത്യേകം പ്രത്യേകം വിവരിക്കുന്നത് അനാവശ്യമാണല്ലോ. കുഞ്ചുക്കർത്താവു വൈദ്യം വകയായും മന്ത്രവാദം വകയായും ഇന്ദ്രജാലം വകയായും അസ്ത്രശാസ്ത്രപ്രയോഗങ്ങൾ സംബന്ധിച്ചുള്ളവയായും സേവാമാർഗ്ഗങ്ങൾ വിവരിക്കുന്നവയായും മറ്റും അനേകം ഗ്രന്ഥങ്ങൾ‍ പരദേശത്തുനിന്നു സമ്പാദിച്ചുകൊണ്ടുവന്നു സ്വഗൃഹത്തിൽ‍ സൂക്ഷിച്ചുവച്ചിരുന്നു. അദ്ദേഹം അവിടെയില്ലാതെയിരിക്കുന്ന സമയങ്ങളിൽ അനന്തരവന്മാരിൽ ചിലർ ആ ഗ്രന്ഥങ്ങളെടുത്തുനോക്കി സ്വകാര്യമായി ചില വിദ്യകൾ പഠിച്ചുതുടങ്ങി. കുറച്ചുകാലത്തേക്കു കുഞ്ചുക്കർത്താവ് അനന്തരവരുടെ ഈ കളവ് അറിഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഇതറിയുന്നതിനു ചില കാരണങ്ങളുണ്ടായി. ചേരാനല്ലൂർ കർത്താവിന്റെ ഗൃഹമിരിക്കുന്ന പുരയിടത്തിന്റെ കിഴക്കുവശം കുമ്പളം, വെള്ളരി, മത്ത മുതലായവ കൃ‌ഷിചെയ്യുന്നതിനു കൊള്ളാവുന്ന സ്ഥലമാണ്. അവിടെ ആണ്ടുതോറും പതിവായി മേൽപറഞ്ഞ കൃ‌ഷി ചെയ്യാറുണ്ടായിരുന്നു. കുഞ്ചുക്കർത്താവ് അവിടെയുള്ളപ്പോൾ അദ്ദേഹം കാലത്തെ എഴുന്നേറ്റ് അവിടെച്ചെന്ന് നോക്കി കുമ്പളം, മത്ത മുതലായവയുടെ ഫലപുഷ്ടി കണ്ടാനന്ദിക്കുക പതിവായിരുന്നു. ആ പതിവനുസരിച്ച് അദ്ദേഹം ഒരു ദിവസം കാലത്തു ചെന്നു നോക്കിയപ്പോൾ ഒരു കുമ്പളങ്ങയിന്മേൽ രൂപാവട്ടത്തിൽ മറുപുറം തുളഞ്ഞതായ ഒരു ദ്വാരം കണ്ടു. ഇതെന്തെന്നു സംശയിച്ചു പരിശോധിച്ചപ്പോൾ എല്ലാത്തിന്മേലും അങ്ങനെ ഓരോ ദ്വാരം വീതം കാണുകയാൽ അനന്തരവരെ വിളിച്ച് ഇതിന്റെ കാരണമെന്തെന്നു ചോദിച്ചു. അപ്പോൾ ഒരനന്തരവൻ, "ഞാൻ അസ്ത്രശാസ്ത്രഗ്രന്ഥമെടുത്തു നോക്കിയപ്പോൾ ഒരു പ്രയോഗം കണ്ടു. ആ വിദ്യ ഫലിക്കുമോ എന്നു പരീക്ഷിച്ചു നോക്കുവാനായി തെങ്ങിന്റെ ഈർക്കിൽകൊണ്ട് ഒരസ്ത്രമുണ്ടാക്കി പ്രയോഗിച്ചതാണ്. ഞാൻ ഒന്നിന്മേൽ മാത്രമേ എയ്തുനോക്കിയുള്ളൂ" എന്നു പറഞ്ഞു. അതു കേട്ടു കുഞ്ചുക്കർത്താവ്, "ഗുരൂപദേശം കൂടാതെ ഗ്രന്ഥത്തിൽ കാണുന്നവ പ്രയോഗിച്ചുതുടങ്ങിയാൽ അനർത്ഥങ്ങളുണ്ടായേക്കും, അതിനാൽ അങ്ങനെ ചെയ്യരുത്' എന്നുമാത്രം മറുപടി പറഞ്ഞു. വേറൊരനന്തരവൻ സേവാക്രമഗ്രന്ഥമെടുത്തു നോക്കി ചില മന്ത്രങ്ങൾ പഠിച്ചു കൊണ്ടു ഹനുമാനെ സേവ തുടങ്ങി. ഒടുക്കം അയാൾക്കു ഭ്രാന്തുപിടിച്ചു. അതുകൂടെയായപ്പോൾ കുഞ്ചുക്കർത്താവ് "ഈ ഗ്രന്ഥങ്ങൾ ഇവിടെ വച്ചിരുന്നാൽ ഇനി ഇതിനേക്കാൾ വലിയ അനർത്ഥങ്ങളും ഉണ്ടായേക്കും" എന്നു വിചാരിച്ച് അവയെല്ലാമെടുത്തു ചുട്ടുനശിപ്പിച്ചുകളഞ്ഞു. ആ ഭ്രാന്തുപിടിച്ച ആളുടെ ബാധയെ പിടിച്ചു ചിറ്റൂർ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ആൽത്തറയ്ക്കൽ കുടിയിരുത്തുകയും ചെയ്തു. ചേരാനല്ലൂർ കർത്താവിന്റെ വകയായി ചിറ്റൂർ എന്ന ദേശത്ത് ഒരു ക്ഷേത്രമുണ്ട്. ഗുരുവായൂരപ്പനെത്തന്നെയാണ് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചേരാനല്ലൂർ കർത്താവിനുണ്ടായിട്ടുള്ള ശ്രേയസ്സുകൾക്കൊക്കെ പ്രധാന കാരണം ആ സ്വാമിയാണ്. കുഞ്ചുക്കർത്താവ് ആ ക്ഷേത്രത്തിൽ മൂന്നുപ്രാവശ്യം അതിനിഷ്ഠയോടുകൂടി സംവത്സരഭജനം നടത്തീട്ടുണ്ട്. മൂന്നാമത്തെ സംവത്സരഭജനം കഴിഞ്ഞതിൽപിന്നെയാണ് അദ്ദേഹത്തിന്റെ കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചത്. ഇനി ആ ക്ഷേത്രമുണ്ടായത് എങ്ങനെയെന്നുകൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. ഇളമുറക്കാരനായിരുന്ന ഒരു ചേരാനല്ലൂർ കർത്താവ് ഗുരുവായൂർ ചെന്നു ഭക്തിപൂർവ്വം സ്വാമിയെ ഭജിച്ചു താമസിച്ചിരുന്നു. അങ്ങനെ പത്തുപന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ കാരണവർ മരിച്ചുപോവുകയാൽ ഈ കർത്താവിനു തറവാട്ടിൽ മൂപ്പായി. തറവാട്ടിൽ മൂത്തയാൾ നടത്തേണ്ടതായ അനേകം കാര്യങ്ങളുള്ളതിനാൽ അദ്ദേഹം തറവാട്ടിൽ വന്നു താമസിക്കണമെന്നു പറഞ്ഞ് ആളുകൾ ചെന്നു. അപ്പോൾ അദ്ദേഹത്തിനു ഗുരുവായൂരപ്പന്റെ സന്നിധിയിൽനിന്ന് വിട്ടുപിരിയുന്ന കാര്യം ഏറ്റവും വ്യസനകരമായിത്തീർന്നു. തറവാടിൽ വന്നു താമസിക്കാതെയിരിക്കാൻ നിവൃത്തിയില്ലാതെയും വന്നു. അതിനാൽ അദ്ദേഹം വല്ലാതെ വിഷണ്ണനായി ഭവിച്ചു. "എന്റെ ഗുരുവായൂരപ്പാ! ഞാനെന്താണ് ചെയ്യേണ്ടത്? അവിടുന്നു തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണം" എന്നു വിചാരിച്ചുകൊണ്ടു രാത്രിയിൽ കിടന്നുറങ്ങിയപ്പോൾ കർത്താവിന് ഒരു സ്വപ്നമുണ്ടായി. "നീ ഒട്ടും വ്യസനിക്കേണ്ട; നാളെത്തന്നെ സ്വഗൃഹത്തിലേക്കു പൊയ്ക്കൊള്ളുക. ഞാൻ അവിടെ വന്നു കൊള്ളാം. അവിടെ ഒരു നല്ല സ്ഥലം നോക്കി ക്ഷേത്രം പണിയിക്കുകയും സമൂഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തിക്കുകയും ചെയ്യണം. എന്റെ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും. പ്രതിഷ്ഠയ്ക്കു സമയമാകുമ്പോൾ അവിടെ വരുന്ന തന്ത്രിയെക്കൊണ്ടു പ്രതിഷ്ഠ നടത്തിക്കണം. മുൻകൂട്ടി ആരോടും പറയണമെന്നില്ല" എന്നൊരാൾ അടുക്കൽചെന്നു പറഞ്ഞതായിട്ടാണ് കർത്താവ് സ്വപ്നം കണ്ടത്. ഇതു ഗുരുവായൂരപ്പൻ അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചു കർത്താവു പിറ്റേ ദിവസംതന്നെ സ്വദേശത്തേക്കു പോന്നു. കർത്താവു സ്വഗൃഹത്തിലെത്തി താമസം തുടങ്ങീട്ട് അധികം താമസിയാതെ തന്നെ സ്ഥലം നോക്കി നിശ്ചയിച്ചു ക്ഷേത്രംപണി നടത്തിക്കുകയും പ്രതിഷ്ഠിക്കാനുള്ള വിഗ്രഹമുണ്ടാക്കിച്ചു വയ്ക്കുകയും മുഹൂർത്തം നോക്കിച്ചു നിശ്ചയിക്കുകയും പ്രതിഷ്ഠയ്ക്കു വേണ്ടുന്ന ഉപകരണങ്ങളെല്ലാം ശേഖരിക്കുകയും ചെയ്ത്, തന്ത്രി വരാനായി കാത്തിരുന്നു. അക്കാലത്തു ചേന്നാസ്സുനമ്പൂരിപ്പാട്ടിലേക്കും ഒരു സ്വപ്നമുണ്ടായി. "ചേരാനല്ലൂർ കർത്താവു ചിറ്റൂർ ദേശത്ത് ഒരു ക്ഷേത്രം പണിയിച്ച്, പ്രതിഷ്ഠയ്ക്കെല്ലാം വട്ടംകൂട്ടി വച്ചുകൊണ്ടിരിക്കുന്നു. മുഹൂർത്തം ഇന്നപ്പോഴാണ്. അതിനു തക്കവണ്ണം അവിടെച്ചെന്നു പ്രതിഷ്ഠ നടത്തണം" എന്നായിരുന്നു സ്വപ്നം. അതനുസരിച്ചു നമ്പൂരിപ്പാട് അവിടെയെത്തുകയും നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. കർത്താവു തന്ത്രിക്കു ദക്ഷിണചെയ്തത് ഒരു പൊൻകിണ്ണം നിറയെ വിൽക്കാശായിരുന്നു. കിണ്ണം നിറയെ വിൽക്കാശു കൊണ്ടു ചെന്നു തന്ത്രിയുടെ മുൻപിൽ ചൊരിഞ്ഞിട്ടു കിണ്ണം തിരിയെ കൊണ്ടുപോന്നു. തന്ത്രി കർത്താവിനോട് "എല്ലാം വളരെ ഭംഗിയായി. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം എന്നും വേണ്ടതുപോലെ ഉണ്ടായിരിക്കും" എന്നു സന്തോ‌ഷസമേതം പറഞ്ഞ് അനുഗ്രഹിച്ചു. അപ്പോൾ കർത്താവ് "ഈ ക്ഷേത്രം കാലക്രമേണ ഗുരുവായൂർ ക്ഷേത്രത്തെ അതിശയിക്കും, ഇല്ലേ? എന്നു ചോദിച്ചു? "അതില്ല, അതിലൊരുപടി താഴെയായിരിക്കയേ ഉള്ളു" എന്നു തന്ത്രി പറഞ്ഞപ്പോൾ, "അതെന്തു കൊണ്ടാണ്? എന്നു കർത്താവു ചോദിച്ചു. അപ്പോൾ തന്ത്രി, "ആ പൊൻകിണ്ണത്തോടു കൂടിതന്നെ ദക്ഷിണ ചെയ്തിരുന്നുവെങ്കിൽ കർത്താവു വിചാരിച്ചതു പോലെതന്നെ ആകാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ. അതു കൊണ്ടാണ്" എന്നു പറഞ്ഞു. കർത്താവ് ആ പൊൻകിണ്ണംകൂടി എടുത്തു കൊണ്ടു ചെന്നു കൊടുത്തു. തന്ത്രി അതു സ്വീകരിച്ചില്ല. "എനിക്കു മനസ്സോടുകൂടി തന്നതു മതി. അതിലധികം ആവശ്യമില്ല" എന്നു പറഞ്ഞു തന്ത്രി നമ്പൂരിപ്പാടു പോവുകയും ചെയ്തു. ഇപ്രകാരമാണ് ആ ക്ഷേത്രത്തിന്റെ ഉത്ഭവം. ഇവിടത്തെ ദേവനെ ചേരാനല്ലൂർ കർത്താക്കന്മാർ അവരുടെ കുലപരദേവതയായി ഇപ്പോഴും ആചരിച്ചു വരുന്നുമുണ്ട്.

Swami Saranam *മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ?*


*ശബരിമലവിശേഷം* *മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ?* ശാന്തിയുടെയും സത്യത്തിന്റെയും ജ്ഞാനവൈരാഗ്യങ്ങളുടെയും പ്രതീകമാണ് മാല. തുളസിമാലയോ രുദ്രാക്ഷമാലയോ സാധാരണയായി അയ്യപ്പന്മാർ ധരിക്കുന്നു. എരുക്ക്, ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വർണ്ണമണി, ഭരഭചുവട് എന്നിവയും മാലയായി ധരിക്കാം. വ്രതമെടുക്കുന്നവർ മാല ധരിക്കുമ്പോൾ 108, 54 എന്നീ മണികളോടു കൂടിയതാണ് ഉത്തമം. മാലയിലെ മണികൾ തമ്മിൽ മുട്ടുന്ന വിധത്തിൽ കോർക്കുവാൻ പാടില്ല. പലവർണ്ണത്തിലുള്ള മണികൾ ഒരു മാലമിൽ അശുഭകരമാണ്. അയ്യപ്പന്മാർ മാലധരിക്കുന്നതിന് മുമ്പ് മാല പനിനീരിലോ പാലിലോ ശുദ്ധിചെയ്ത് പൂജാരിയെ ഏൽപ്പിക്കണം. പുണ്യാഹം തളിച്ച് ശുദ്ധമാക്കി മാല പൂജിച്ച് പൂജാരി അത് ഗുരുസ്വാമിയെ ഏൽപ്പിക്കുന്നു. ഗുരുസ്വാമി നിലവിളക്കിന് മുന്നിലിരുന്ന് അയ്യപ്പമൂലമന്ത്രം ഉരുവിട്ട് മാല പൂജിക്കും. സ്വാമിയേ ശരണമയ്യപ്പാ എന്ന നവാക്ഷരീമന്ത്രം ജപിച്ച് അയ്യപ്പന്റെ രൂപമുദ്രമുള്ള മാല ധരിപ്പിക്കുന്നു. ഇങ്ങനെ അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്ന ഭക്തൻ തന്നെ സമ്പുർണ്ണമായി അയ്യപ്പന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഏതുതരം മാലയാണെങ്കിലും ജപവിധിയില്‍ പറയുന്ന മാലയുടെ ലക്ഷണം ഇപ്രകാരണമാണ്‌. അങ്കുലിയൊന്റിറൈ താനൊരു പത്തു അക്കൊടു പത്തിരൈ മാമണി നൂറ്‌ ശങ്കൊടു വെമ്പവീഴും ശതപത്തു താന്‍പടികം പതിനായിരമാകും പൊങ്കുതിരക്കടല്‍ മുത്തൊരുലക്ഷം പോതവെണ്ടാമരൈ പൊന്നൊരുകോടി എങ്കുമെഴും കുശൈതാന്‍ ശതകോടി എരുടയാര്‍ മണിക്കെണ്ണമെണ്ണാതെ. ഇതില്‍ രണ്ടാമത്തെ വരിയില്‍ പറഞ്ഞിരിക്കുന്ന അക്ക്‌ എരുക്കു കൊണ്ടാണ്‌ മാലയെങ്കില്‍ നൂറു കൃശ്ച്‌റഫലം. ശംഖിനും പവിഴമാലയ്ക്കും ആയിരം കൃശ്ച്‌റഫലം. സ്ഫടിക മാലയ്ക്ക്‌ പതിനായിരം, മുത്തുമാലയ്ക്കൊരുലക്ഷം തുളസിമാല പത്തുലക്ഷം താമരക്കായകളെ കൊണ്ടുള്ള മാലയ്ക്കും ഒരുകോടി സ്വര്‍ണമണിമാലയ്ക്കൊരുകോടി ദര്‍ഭയുടെ ചുവട്‌ കടഞ്ഞ്‌ മാലയാക്കി ധരിച്ചാല്‍ പത്തുകോടി ഫലം. രുദ്രാക്ഷക്കായകൊണ്ടുള്ള മാലയുടെ ഫലം എണ്ണാന്‍ പറ്റുന്നതിനും അപ്പുറത്താണ്‌. മാലധാരണ മന്ത്രം ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം ശമ്പര്‍യ്യാത്ര സത്യേന മുദ്രാം പാതു സദാവിമേ ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രകാരിണേ ശരണാഗത മുക്രാഖ്യാം ത്വന്മുദ്രാം നമാമ്യഹം ചിന്മുദ്രാം ഖേചരീമുദ്രാം ഭഗ്രമുദ്രാം നമാമഹ്യം ശമ്പര്‍യ്യാചല മുദ്രായൈ നമസ്തുഭ്യം നമോനമഃ സ്വാമിയേ… ശരണം അയ്യപ്പാ... എന്നുറക്കെ വിളിച്ചു മാല ധരിക്കുക. രാവിലെ സൂര്യേദയത്തിൽ ആദിത്യന് അഭിമുഖമായി നിന്നുവേണം മാല ധരിക്കേണ്ടത്. ഉത്രം നക്ഷത്രം, ശനി, ബുധൻ, എന്നീ ദിവസങ്ങൾ മാല ധരിക്കുന്നതിന് ഉത്തമമാണ്. എന്നാൽ ജന്മനക്ഷത്ര ദിവസം മാലയിടരുത്. മാല ഊരുമ്പോള്‍ ദര്‍ശനം കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയശേഷം വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. അയ്യപ്പന്മാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ നിലവിളക്കു കൊളുത്തണം. ശരണം വിളിച്ചു വേണം കയറാന്‍. പൂജാമുറിയിലോ കെട്ടുമുറുക്കിയ പന്തലിലോ അടുത്തുള്ള ക്ഷേത്രത്തിലോ വേണം ഇരുമുടിവയ്ച്ച് മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. 'അപൂര്‍വമചലാരോഹ ദിവ്യ ദര്‍ശന കാരണ ശാസ്ത്ര മുദ്രാത്വകാ ദേവ ദേഹിമേ വ്രതമോചനം' എന്ന മന്ത്രം ചൊല്ലിവേണം മാല ഊരാന്‍. അയ്യപ്പന്റെ ചിത്രത്തിലോ വിഗ്രഹത്തിലോ സമർപ്പിക്കാം. വീണ്ടും ഭർശന്നത്തിനായി ഈ മാല ഉപയോഗിക്കാം. 18 വർഷം ഇപ്രകാരം ഉപയോഗിക്കുന്ന സ്വാമിമാല ഇരിക്കുന്ന ഭവനം ദേവതകൾ വസിക്കുന്ന അമരപുരി പോലെ ഐശ്വര്യപൂർണ്ണമാണെന്നന്നാണ് വിശ്വാസം. ഭഗവാന്റെ സാന്നിധ്യമുള്ള മാല ഇരിക്കുന്ന വീട്ടിൽ ശനിദോഷം ബാധിക്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശബരിമല ദർശനത്തിനായി ധരിക്കുന്ന മാലധാരണത്തിലൂടെ ഇന്നലെ വരെയുണ്ടായ തെറ്റുകളിൽ നിന്നെല്ലാമുള്ള മോചനമാണ്. ശാരീരികവും, മാനസികവും, കർമ്മപരവും, വാക്പരവുമായ ശുദ്ധിപാലിക്കൽ കർമ്മമാണ് മാലധാരണത്തിലൂടെ കൈവരുന്നത് '

തൃക്കാർത്തിക karthika


*തൃക്കാർത്തിക* വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്കുകൾ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. വീട്ടിൽ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം. അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു. മത്സ്യമാംസാദികൾ വർജിച്ച് വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തിലും തൃക്കാര്‍ത്തിക ആചരിച്ചു വരുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ് . ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും വിശ്വാസമുള്ളതിനാൽ , തുളസീ , സുബ്രഹ്മണ്യൻ , വിഷ്ണു എന്നിവരെയും ഈ അവസരത്തിൽ പ്രീതിപ്പെടുത്തുന്നത് നന്നായിരിക്കും.

2019, ഡിസംബർ 3, ചൊവ്വാഴ്ച

Sabarimala


*ശബരിമലവിശേഷം* *അയ്യപ്പന്മാര്‍ ദീക്ഷ വളര്‍ത്തുന്നതെന്തിന്?* അയ്യപ്പന്‍മാരുടെ ബാഹ്യശരീരത്തില്‍ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിെനക്കുറിച്ച് നമുക്ക് ചിന്തിക്കാം. വേദങ്ങളും വൈദിക സാഹിത്യങ്ങളും ഒക്കെ ഒരു സാധകന്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്. അഥര്‍വവേദത്തിന്റെ 11ാം അദ്ധ്യായത്തിലെ അഞ്ചാം സൂക്തത്തിലെ ആറാം മന്ത്രത്തില്‍ ഇങ്ങനെ കാണാം, ബ്രഹ്മചാര്യേതി സമിധാ സമിദ്ധഃ കാര്ഷ്ണം വസാനോ ദീക്ഷിതോ ദീര്ഘശ്മശ്രുഃ. ബ്രഹ്മചാരി ജ്ഞാനദീപ്തിയാല്‍ യുക്തനാകുന്നു. കറുപ്പുടുക്കുന്നു. വ്രതത്തെ പാലിക്കുന്നു. നീണ്ട താടിയുള്ളവരാകുന്നു - എന്ന് സാമാന്യമായി അര്‍ത്ഥം പറയാം. വേദങ്ങളിലുള്ളത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുര്‍േവ്വദ ചിന്തകള്‍ കൂടി ഉണ്ട്. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒെക്ക കൃത്യമായി വളര്‍ത്തുന്നതിലൂടെ, അത് വളര്‍ത്തുക എന്ന ലക്ഷ്യത്താടു കൂടി വളര്‍ത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയില്‍ കോശങ്ങള്‍ മുഴുവനും, അന്നമയ കോശത്തിലും പ്രാണമയ കോശത്തിലും മേനാമയ കോശത്തിലും വിജ്ഞാനമയ കോശത്തിലും ആനന്ദമയ കോശത്തിലും എല്ലാം ഇപ്പോള്‍ അയ്യപ്പമയമാണ്. അയ്യപ്പനാല്‍ നിറഞ്ഞിട്ടുണ്ട്. അപ്പോള്‍ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞ് തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാള്‍ ഇത് അയ്യപ്പെന്റ ശരീരമാണ്, അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പനും വളര്‍ത്തിക്കൊണ്ടുവരാന്‍ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഇൗ താടി രോമങ്ങളുടെ വളര്‍ത്തല്‍. കാരണം അതൊക്കെ നമ്മള്‍ മുറിച്ച് മാറ്റുമ്പോള്‍ നമ്മക്കുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളില്‍ നാം ഇപ്പോള്‍ അയ്യപ്പനാണ്. അതുകൊണ്ട് മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്യപ്പനായി തീര്‍ന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തില്‍ മുഴുവന്‍ ഒരു ചിന്തയുണ്ട്. യാഗത്തിന് തയാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാ‍ണ്. യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ ഇൗ ദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്. അദ്ദേഹവും താടി രോമങ്ങളെ കൃത്യമായി കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം ഇൗ പറയുന്ന താടിയിലായാലും മുടിയില്‍ ആയാലും ഒക്കെ നാം ഇപ്പോള്‍ നിറഞ്ഞിരിക്കുന്ന ശരീരത്തിലെ അയ്യപ്പ ദര്‍ശനെത്ത ഇല്ലാതാക്കാന്‍ ഒരു പക്ഷേ താടി രോമങ്ങളെക്കുറിച്ചുള്ള പ്രത്യേക ചിന്തകള്‍ക്ക് കഴിഞ്ഞേക്കാം. എല്ലാ തരത്തിലും സൂക്ഷ്മമായാണ് നമ്മുടെ ചിന്ത. വളരെ സൂക്ഷ്മമായിട്ടാണ് ഓരോ അയ്യപ്പനും തന്റെ സാധനയെ അഥവാ തപസിനെ വളര്‍േത്തണ്ടത്. ഇന്ന് നാം അതിനെ പലപ്പോഴും ഒരു വ്രതമായിട്ടോ അല്ലെങ്കില്‍ ഒരു വഴിപാടായിട്ടോ ആണ് കാണുന്നത്. അത്തരത്തില്‍ വഴിപാടായിട്ട് കാണുന്ന സ്രമ്പദായമല്ല പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. അതിന് അപ്പുറത്ത് സ്വയം അയ്യപ്പനാക്കുന്നതിനുള്ള ഗൗരവപൂര്‍ണ്ണമായ പദ്ധതിയാണിത്. സ്വയം ഗൗരവമായി അയ്യപ്പനായി തീരുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ സാഫല്യം, അത് പൂര്‍ത്തീകരിച്ച് കിട്ടുന്നതിനുവേണ്ടി നമ്മുടെ ശരീരത്തിലായാലും മനസ്സിലായാലും ബുദ്ധിയിലായാലും ഒരുതരത്തിലുള്ള വീഴ്ചയ്ക്കും തയ്യാറാവില്ല. വളരെ ഗൗരവത്തോടുകൂടി തന്നെ നാം സാധനെയ കൊണ്ടു നടേക്കണ്ടതുണ്ട്. 41 മണ്ഡലദിവസങ്ങളില്‍ വ്രത തീവ്രതയോടെ ഇൗ ശരീരത്തിലെ താടിയേയും മുടിയേയും ഒരോപോലെ നിലനിര്‍ത്തിയിട്ട് അഗ്നിയെ സൂക്ഷിച്ചു വെയ്ക്കണം. അഗ്നിയെ സ്വന്തം നിറമാക്കി മാറ്റിയിട്ട് അതോപോലെ തന്നെ നാക്കില്‍ അഗ്നി നിറച്ചിട്ട് സ്വയം അഗ്നിയായി മാറി ഇൗശ്വരതുല്യനായി മാറുക. അയ്യപ്പനായി മാറുക എന്ന തീവ്രസാധനയാണിവിടെ. ഇങ്ങനെ അയ്യപ്പനായിട്ടുള്ള ആളുകള്‍ക്ക് മാത്രമേ ഇൗ അവബോധത്തോടുകൂടി ഇൗശ്വരെന തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഒൗപനിഷിദമായ ചിന്തകളാല്‍ ഇത്തരം കാര്യങ്ങള്‍ വളെര വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് പിന്നീടൊക്കെ നമ്മള്‍ ഋഷിമാരുടെയൊക്കെ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ താടിയോട്കൂറ്റിയ മുടിനീട്ടിയിട്ടുള്ള ആളുകളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. അവരുടെ ശ്രദ്ധ മുഴുവന്‍, അന്തര്‍നേത്രങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഉള്ളിേലക്കാണ്. ഒരിക്കലും ബാഹ്യമായിട്ടല്ല, സ്വയം എല്ലാ ശ്രദ്ധയും ആത്മചൈതന്യത്തില്‍ ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളേയും പുറത്തു നിന്ന് അകേത്തക്ക് വലിച്ചിട്ട് ഒരു പ്രത്യേക കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ കേന്ദ്രത്തിലാണ് ഇപ്പോള്‍ പ്രകാശമുള്ളത്. താടിയിലും മുടിയിലുമൊക്കെ ശ്രദ്ധിച്ചാല്‍ ആ കേന്ദ്രത്തില്‍ നിന്ന് പ്രകാശം ഇല്ലാതാകും. അത്തരത്തിലുള്ള സങ്കുചിത ചിന്തകൊണ്ട് ആത്മപ്രകാശം മാഞ്ഞുേപാേയേക്കാം. ഇത് ശ്രദ്ധാപൂര്‍വം ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് സ്വാഭാവികമായി ഇൗശ്വരീയതയിേലക്ക് പരിണമിക്കുന്ന ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഭാവമാറ്റങ്ങള്‍ ആണ്.

Threyambakeshwar om namashivaya


*ക്ഷേത്രങ്ങളിലൂടെ* *ത്രയംബകേശ്വർ* മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് *ത്രയംബകേശ്വർ* ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം *പ്രത്യേകതകൾ* *ത്രയംബകേശ്വർ* ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത *വാസ്തുവിദ്യ* കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്‌വാര പ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്. *എത്തിചേരാനുള്ള വഴികൾ* *വിമാനം* അടുത്തുള്ള വിമാനത്താവളം ഓജർ ( നാസിക് ) ദൂരം 55 കി.മീ *റെയിവെ* അടുത്തുള്ള റെയിവേ സ്റ്റേഷൻ നാസിക്ക് റോഡ്, ദൂരം 38 കി.മി *റോഡ്* മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ബസ് സർവ്വീസുകൾ ത്രയംബകേശ്വറിലേക്ക് ഉണ്ട്🙏

വ്യാസന്മാർ vyasa maharshi


*വ്യാസന്മാര്‍* പുരാണങ്ങളുടെ പരിഷ്‌കര്‍ത്താവും പ്രവക്താവും പ്രചാരകനും വ്യാസന്‍ ആണെന്നു പുരാണങ്ങള്‍ എല്ലാം സമ്മതിക്കുന്നു. എന്നാല്‍ വ്യാസന്‍ എന്നതു ഒരു വ്യക്തിയുടെ പേരല്ല ഒരു ബിരുദസ്ഥാനം ആണ്. ഓരോ കല്പത്തിലും ദ്വാപരയുഗം തോറും വിഷ്ണു വ്യാസനായി അവതരിച്ചു വേദങ്ങളേയും പരിതഃസ്ഥിതിക്കിണങ്ങത്തക്കവണ്ണം പരിഷ്‌കരിച്ച് ജനസാമാന്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രചരിപ്പിക്കുന്നുണ്ടെന്നു വിഷ്ണു പുരാണത്തിലും ദേവീ ഭാഗവതത്തിലും വര്‍ണ്ണിച്ചു കാണുന്നു. ഈ കല്പത്തിലെ... ഒന്നാമത്തെ വ്യാസന്‍ - ബ്രഹ്മാവും രണ്ടാമത്തെ വ്യാസന്‍ - പ്രജാപതിയും മൂന്നാമത്തെ വ്യാസൻ - ശുക്രാചാര്യനും നാലാമത്തെ വ്യാസന്‍ - ബൃഹസ്പതിയും അഞ്ചാമത്തെ വ്യാസന്‍ - സൂര്യനും ആറാമത്തെ വ്യാസന്‍ - യമനും ഏഴാമത്തെ വ്യാസന്‍ - ഇന്ദ്രനും എട്ടാമത്തെ വ്യാസന്‍ - വസിഷ്ഠനും ഒന്‍പതാമത്തെ വ്യാസന്‍ - സാരസ്വതനും പത്താമത്തെ വ്യാസന്‍ - ത്രിധാമാവും പതിനൊന്നാമത്തെ വ്യാസന്‍ - ത്രിശിഖനും പന്ത്രണ്ടാമത്തെ വ്യാസന്‍ - അദ്വാജനും പതിമൂന്നാമത്തെ വ്യാസന്‍ - അന്തരീക്ഷനും പതിനാലാമത്തെ വ്യാസന്‍ - വര്‍ണിയും പതിനഞ്ചാമത്തെ വ്യാസന്‍ - ത്രയ്യാരുണനും പതിനാറാമത്തെ വ്യാസന്‍ - ധനഞ്ജയനും പതിനേഴാമത്തെ വ്യാസന്‍ - ക്രതുഞ്ജയനും പതിനെട്ടാമത്തെ വ്യാസന്‍ - ജയനും പത്തൊമ്പതാമത്തെ വ്യാസന്‍ - ദൗദ്വാജനും ഇരുപതാമത്തെ വ്യാസന്‍ - ഗൗതമനും ഇരുപത്തിഒന്നാമത്തെ വ്യാസന്‍ - ഹര്യാത്മാവും ഇരുപത്തിരണ്ടാമത്തെ വ്യാസന്‍ - വാജശ്രവസ്സും ഇരുപത്തിമൂന്നാമത്തെ വ്യാസന്‍ - സോമശുഷ്മായണ്ഠത്രിണബിന്ദുവും ഇരുപത്തിനാലാമത്തെ വ്യാസന്‍ - ഭാര്‍ഗ്ഗവ ഋഷനും വാല്മീകി ഇരുപത്തിയഞ്ചാമത്തെ വ്യാസന്‍ - ശക്തിയും ഇരുപത്തി ആറാമത്തെ വ്യാസന്‍ - പരാശരനും ഇരുപത്തിയേഴാമത്തെ വ്യാസന്‍ - ജാതുകര്‍ണ്ണനും ഇരുപത്തിയെട്ടാമത്തെ വ്യാസന്‍ - കൃഷ്ണദ്വൈപായനനും ആണെന്നു വിഷ്ണു പുരാണത്തിലും ദേവീഭാഗവതത്തിലും പറയുന്നു. ഇപ്പോള്‍ ശ്വേതവരാഹകല്പമാണ്. ഒരു കല്പത്തില്‍ പതിനാലു മനുക്കളും ഓരോ മനുവിനും എഴുപത്തൊന്നു ചതുർയുഗം ഭരണകാലവും ആണ്. ഇപ്പോള്‍ എഴാമത്തെ മനുവായ വൈവസ്വതനാണ് ഭരിക്കുന്നത്. ഇരുപത്തിയേഴു ചതുർയുഗം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ചതുർയുഗത്തി കലിയുഗമാണ് ഇപ്പോള്‍. അതുകൊണ്ടാണ് ഈ മന്വന്തരത്തില്‍ ദ്വാപരയുഗം തോറും അവതരിച്ച ഇരുപത്തിയെട്ടു വ്യാസന്മാരുടെ പേരുകള്‍ പുരാണങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. കൃഷ്ണ ദ്വൈപായന വ്യാസനും പുരാണ സാമഗ്രികളും ഈ യുഗത്തിലെ പുരാണങ്ങളുടെ കര്‍ത്താവാണല്ലോ പരാശരസുതനായ കൃഷ്ണദ്വൈപായനന്‍. പരാശരന്റെ പുത്രനായതുകൊണ്ട് പാരാശര്യനെന്നും യമുനയുടെ ദ്വീപില്‍ സത്യവതിയില്‍ ജനിച്ചതുകൊണ്ട് ദ്വൈപായനന്‍ എന്നും കറുത്ത നിറമായതു കൊണ്ടു കൃഷ്ണന്‍ എന്നും വേദങ്ങളെ വിഭജിച്ചതുകൊണ്ടു വ്യാസന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായി. ആ കൃഷ്ണദ്വൈപായന വ്യാസനാണ് ഇന്നത്തെ പുരാണങ്ങള്‍ക്ക് അധിഷ്ഠാനമായ പുരാണ സംഹിത നിര്‍മ്മിച്ചത്. ഏതെല്ലാം സാമഗ്രികള്‍ കൊണ്ടാണു കൃഷ്ണദ്വൈപായനന്‍ പുരാണസംഹിത നിര്‍മ്മിച്ചതെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു:- ആഖ്യാനൈശ്ചാപ്യുപാഖ്യാനൈര്‍ഗാഥാഭിഃ കല്പശുദ്ധിഭിഃ പുരാണസംഹിതാം ചക്രേ പുരാണാര്‍ത്ഥവിശാരദഃ വി.പു. 3.6.15 പുരാണങ്ങളുടെ അര്‍ത്ഥം നല്ലതുപോലെ അറിയുന്ന വേദവ്യാസന്‍ ആഖ്യാനം, ഉപാഖ്യാനം, ഗാഥ, കല്പശുദ്ധി ഈ നാലുപകരണങ്ങള്‍കൊണ്ടാണു പുരാണസംഹിത രചിച്ചതെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. നേരില്‍ കണ്ട കഥയാണ് ആഖ്യാനം. പരമ്പരയാ കേട്ടറിഞ്ഞിട്ടുള്ള കഥ ഉപാഖ്യാനമാകുന്നു. സ്വയം ദൃഷ്ടാര്‍ത്ഥകഥനം പ്രാഹുരാഖ്യാനകം ബുധാഃ ശ്രുതസ്യാര്‍ത്ഥസ്യ കഥനം ഉപാഖ്യാനം പ്രചക്ഷതേ. എന്നു വിഷ്ണുപുരാണത്തിന്റെ ശ്രീധരീയ വ്യാഖ്യാനത്തില്‍ ശ്രീധരസ്വാമികള്‍ ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍, മറ്റു ചില പണ്ഡിതന്മാരുടെ പക്ഷം പ്രധാന കഥ ആഖ്യാനവും അതിലടങ്ങിയ ഉപകഥകള്‍ ഉപാഖ്യാനവും ആകുന്നു എന്നാണ്. രാമായണത്തില്‍ ശ്രീരാമചരിതം ആഖ്യാനവും സുഗ്രീവാദിചരിതം ഉപാഖ്യാനവും ആണ്. വേദപുരാണേതിഹാസങ്ങളില്‍ അനേകം പ്രാചീനപദ്യങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണുന്നു. പക്ഷേ, അവയുടെ കര്‍ത്താക്കള്‍ ആരാണെന്ന് അറിയുവാന്‍ നിവൃത്തിയില്ല. അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ശ്ലോകങ്ങള്‍ക്കാണ് ഗാഥ എന്നു പറയുന്നത്. ഋഗ്വേദസംഹിതയില്‍ ഇതിനു ‘നാരാശംസി’ എന്നാണ് പേരു നല്കിയിരിക്കുന്നത്. ഐതരേയ ബ്രാഹ്മണത്തില്‍ ഇന്ദ്രാഭിഷേകഘട്ടത്തില്‍ പ്രാചീനചക്രവര്‍ത്തികളുടെ രാജ്യാഭിഷേകത്തെയും അവര്‍ നടത്തിയ യാഗങ്ങളുടെയും വിവരണം നല്കുന്നുണ്ട് അവിടെ അനേകം പ്രാചീനഗാഥകള്‍ ഉദ്ധരിച്ചിരിക്കുന്നു. അതുപോലെ അജ്ഞാതകര്‍ത്തൃകങ്ങളായ പദ്യങ്ങള്‍ പ്രകൃതത്തിനു യോജിക്കത്തക്കവിധം പുരാണങ്ങളിലും ഉദ്ധരിക്കപ്പെട്ടു കാണുന്നു. കല്പശുദ്ധി എന്ന പദത്തിന് ശ്രാദ്ധകല്പം എന്നാണ് ശ്രീധരസ്വാമി നല്കിയിരിക്കുന്ന വ്യാഖ്യാനം. എന്നാല്‍ വേദപുരാണപണ്ഡിതനും ഗവേഷണകനും ആയ പണ്ഡിത മധുസൂദനഓത്ധാ കല്പശുദ്ധി എന്ന പദത്തില്‍ ധര്‍മ്മശാസ്ത്രത്തിലെ സര്‍വ്വവിഷയങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു വ്യാഖ്യാനിച്ചിട്ടുണ്ട്. വേദാംഗങ്ങളില്‍ ഒന്നാണു കല്പം. അതില്‍ ശ്രൗതം, ഗൃഹ്യം, ധര്‍മ്മസൂത്രം, സദാചാരം, സംസ്‌കാരം മുതലായവ എല്ലാം അടങ്ങുന്നു. ശുദ്ധി എന്ന പദത്തിനു ശോധനം എന്നാണ് അര്‍ത്ഥം. മലശുദ്ധി, സ്പര്‍ശശുദ്ധി, അഘശുദ്ധി, ഏനഃശുദ്ധി, മനഃശുദ്ധി ഇവയെല്ലാം ശുദ്ധിയില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള ആഖ്യാനാദികള്‍കൊണ്ടാണ് ഭഗവാന്‍ കൃഷ്ണദ്വൈപായനവ്യാസന്‍ പുരാണസംഹിത വിരചിച്ചത്. പുരാണപ്രസിദ്ധമായ ആ സംഹിത ഗവേഷകന്മാരുടെ ദൃഷ്ടിയില്‍ ഇതുവരെയും പെട്ടിട്ടില്ല. കാലക്രമത്തില്‍ അതു നഷ്ടപ്പെടുകയോ മറ്റു പുരാണങ്ങളില്‍ അടങ്ങി സ്വവ്യക്തിത്വം ഇല്ലാതാകുകയോ ചെയ്തതായി ഊഹിക്കപ്പെടുന്നു . കൃഷ്ണദ്വൈപായനവ്യാസനും ശിഷ്യപ്രശിഷ്യപരമ്പരയും വ്യാസന്‍ പുരാണസംഹിത രചിച്ച് തന്റെ ഉത്തമശിഷ്യനായ സൂതനെ പഠിപ്പിച്ചു. സൂതന്‍ പ്രതിലോമ ജാതിയില്‍പ്പെട്ട ഒരു വ്യക്തി ആണ്. ക്ഷത്രിയപിതാവിന് ബ്രാഹ്മണസ്ത്രീയില്‍ പ്രതിലോമമായി ജനിച്ച സന്താനമാണ് സൂതന്‍ എന്നു മനുസ്മൃതിയിലും ധര്‍മ്മസൂത്രങ്ങളിലും പ്രതിപാദിക്കുന്നു. പക്ഷെ, വേദവ്യാസശിഷ്യനായ സൂതന്‍ രോമഹര്‍ഷനാണ്. അദ്ദേഹം ബ്രാഹ്മണനാണെന്നു പറയപ്പെടുന്നു. പുരാണപ്രവചനങ്ങള്‍കൊണ്ടു ശ്രോതാക്കളെ പുളകമണിയിച്ചതുകൊണ്ടോ ശ്രീ വ്യാസന്റെ പുരാണപ്രവചനം കേട്ട് രോമാഞ്ചിതനായതുകൊണ്ടോ ആയിരിക്കാം ആ സൂതന് രോമഹര്‍ഷണന്‍ എന്ന പേരു സിദ്ധിച്ചതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. നൈമിശാരണ്യത്തില്‍ കൂടിയ അനേകം ഋഷികളുടെ ജിജ്ഞാസ ശമിക്കത്തക്കവണ്ണം പുരാണപ്രവചനം നടത്തിയ സൂതന്‍ ഉച്ചകുലത്തില്‍ ജനിച്ചു മഹാപണ്ഡിതനാണ്. പുരാണപ്രവചനം നടത്തിയതുകൊണ്ട് അദ്ദേഹത്തിനു സൂതന്‍ എന്ന പേരു സിദ്ധിച്ചു. വേനന്റെ പുത്രനായ പൃഥുവിന്റെ യജ്ഞത്തില്‍ അഗ്നികുണ്ഡത്തില്‍ നിന്നുണ്ടായതാണ് അദ്ദേഹം. അതുകൊണ്ട് അഗ്നികുണ്ഡസൂതന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. വായുപുരാണത്തില്‍ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍, ഭാഗവതത്തിലും ബൃഹന്നാരദപുരാണത്തിലും താന്‍ ലോമജനാണെന്ന് സൂതന്‍ തന്നെ പറയുന്നു. അതിനാല്‍, സൂതന്‍ ബ്രാഹ്മണനല്ലെന്നും, ചിലര്‍ക്ക് പക്ഷം ഉണ്ട്. പൃഥുവിന്റെ യജ്ഞത്തില്‍ ബൃഹസ്പതിയുടെ ആഹുതി ഇന്ദ്രന്റെ ആഹുതിയാല്‍ പരാജയപ്പെട്ട അവസരത്തിലാണ് സൂതന്‍ ഉണ്ടായത്. ബൃഹസ്പതി ബ്രാഹ്മണനും, ഇന്ദ്രന്‍ ക്ഷത്രിയനും ആണ്. ഇതുകൊണ്ട് താന്‍ പ്രതിലോമജന്‍ ആണെന്നു സൂതന്‍ പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അദ്ദേഹം അയോനിജനം ദിവ്യനും ആയ ഒരു മഹാത്മാവായിട്ടാണ് ഗണിക്കപ്പെടുന്നത്. ആ രോമഹര്‍ഷണസൂതന്റെ മകനാണ് ജനമേജയന്റെ യാഗത്തില്‍ വച്ച് ഭാരതപ്രവചനം നടത്തിയ ഉഗ്രശ്രവസ്സ്. ഇങ്ങനെ എല്ലാംകൊണ്ടും ഉത്തമനായ ഒരു ശിഷ്യനാണ് ഭഗവാന്‍ വ്യാസന്‍ പുരാണങ്ങള്‍ ഉപദേശിച്ചുകൊടുത്തത്. അതോടുകൂടി പുരാണസാഹിത്യത്തിനു അഭൂതപൂര്‍വ്വമായ വികാസം ഉണ്ടായി. അതുവരെ യജ്ഞശാലകളില്‍ മൗലികമായി പ്രചരിച്ചിരുന്ന പുരാണവിദ്യയെ സര്‍വ്വവിജ്ഞാനഭണ്ഡാരമായ മഹാഗ്രന്ഥമായി വ്യാസന്‍ ലോകത്തില്‍ അവതരിപ്പിച്ചു. രോമഹര്‍ഷണസൂതനു ആത്രേയനായ സുമതി, കാശ്യപഗോത്രജനായ അകൃതവ്രണന്‍, ഒരദ്വാജഗോത്രജനായ അഗ്നിവര്‍ച്ചസ്സ് വസിഷ്ഠഗോത്രജനായ മിത്രായുസ്സ്, സാവര്‍ണ്ണി ആയ സോമദത്തി, സാംശമ്പായനനായ സുശര്‍മ്മാവ് ഇങ്ങനെ ആറു ശിഷ്യന്മാര്‍ ഉണ്ടായിരുന്നതായി വായുപുരാണത്തില്‍ കാണുന്നു. വ്യാസന്‍ നിര്‍മ്മിച്ച പുരാണസംഹിതയെ ആശ്രയിച്ച് ലോകമഹര്‍ഷസൂതനും ഒരു പുരാണസംഹിത നിര്‍മ്മിച്ചു. അതിനെ അവലംബിച്ചു സൂതന്റെ ശിഷ്യന്മാരായ ശാംശപറയനും അകൃതവ്രണനും സാവര്‍ണ്ണിയും ഓരോ സംഹിത രചിച്ചിട്ടുണ്ട്. രോമഹര്‍ഷണന്റെയും ശിഷ്യന്മാരുടെയും സംഹിതകള്‍ ചേര്‍ന്നു നാലു സംഹിതകള്‍ ഉള്ളതായി വിഷ്ണുപുരാണത്തിലും അഗ്നിപുരാണത്തിലും പറയുന്നുണ്ട്. ഈ സംഹിതകളെ പ്രക്രിയാപാദം, ഉപോദ്ഘാതപാദം, അനുഷംഗപാദം, ഉപസംഹാരപാദം ഇങ്ങനെ നാലായി വിഭജിച്ചു കാണുന്നു. ഇവയില്‍ ഓരോന്നിനും തമ്മില്‍ അര്‍ത്ഥത്തിനു വ്യത്യാസം ഒന്നുമില്ലെങ്കിലും ശ്ലോകങ്ങള്‍ക്ക് വ്യത്യാസം ഉണ്ട്. ഇങ്ങനെ വ്യാസനും തന്റെ ശിഷ്യപ്രശിഷ്യ പരമ്പരയും കൂടി സര്‍വത്ര പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടു വന്ന പുരാണങ്ങളാണ് ഇന്നു പ്രചുരപ്രചാരത്തിലിരിക്കുന്നത്.

Jai Hanuman Hanuman temple im coimbatore peelamedu


*ക്ഷേത്രങ്ങളിലൂടെ* ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന അപൂർവം ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ അഷ്ടാംശ വരദ ആഞ്ജനേയർ ക്ഷേത്രം. ഹനുമാന്‍ പ്രതിഷ്ടയുള്ള ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ഒരിക്കല്‍ സ്വാമിയെ അലങ്കരിച്ച പോലെ പിന്നീടൊരിക്കല്‍ കാണാന്‍ സാധിക്കില്ല. അത്രയ്ക്കും വിശേഷമാണ് ഇവിടുത്തെ അലങ്കാരങ്ങള്‍. കോയമ്പത്തൂര്‍ നഗരത്തിന്റെ ഒത്തനടുക്കായി പീളമേട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹനുമാന്‍ സ്വാമിയുടെ വലത്തെ തൃകൈയില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുണ്ട് എന്നാണ് വിശ്വാസം. മറ്റേകൈകളില്‍ ഗദയുമായി പടിഞ്ഞാറേക്ക് ദര്‍ശനം നല്‍കുന്ന വിധമാണ് ഇവിടെ ഹനുമാന്‍ പ്രതിഷ്ഠ. അവ അലങ്കാരങ്ങള്‍ എന്നാണ് ഇവിടെ സ്വാമിയുടെ അലങ്കാരത്തെ വിശേഷിപ്പിക്കുന്നത്. വെണ്ണയ്കാപ്പ് അലങ്കാരം , രാജമാരുതി അലങ്കാരം , പുഷ്പാലങ്കാരം , വടമാലയ് അലങ്കാരം എന്നിങ്ങനെ വിവിധതരത്തിലാണ് ഇവിടെ അലങ്കാരങ്ങള്‍. ഒരു കൊച്ചു കുട്ടിയെ എങ്ങനെയാണോ ഒരുക്കുക അതിനു സമാനമായാണ് ഇവിടെ സ്വാമിയെ പൂജാരികള്‍ ദിവസവും അണിയിച്ചൊരുക്കുക. പട്ടുടുപ്പിച്ച് , പലതരത്തിലെ ആടയാഭരണങ്ങള്‍ അണിയിച്ചു , പൂമാലകള്‍ കൊണ്ടും പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടും ഓരോ നാളും അതിശയിപ്പിക്കുന്ന രീതിയിലാണ് അലങ്കാരങ്ങള്‍. ഒരിക്കല്‍ കണ്ട അലങ്കാരത്തില്‍ പിന്നീടു സ്വാമിയേ ദര്‍ശിക്കാന്‍ സാധിക്കില്ല . ഈ ഒരുക്കങ്ങള്‍ കാണാന്‍ തന്നെ അതിരാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ എത്താറുണ്ട്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വണ്ണം പ്രതിഷ്ടയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ഇവിടെ ഭക്തര്‍ക്ക്‌ അനുമതിയുണ്ട്‌. ഈ ചിത്രം പകര്‍ത്തുന്നത് തന്നെ ഭാഗ്യമായാണ് കരുതപ്പെടുന്നത്. സാളഗ്രാമത്തിലാണ് ഹനുമാന്‍ സ്വാമിയേ നിര്‍മ്മിച്ചിരിക്കുന്നത് ശ്രീരാമഭക്തനായ ഹനുമാന്‍ സ്വാമി സഞ്ജീവനി മല ചുമന്നു കൊണ്ട് വന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ആണ് ക്ഷേത്രത്തില്‍ സ്വാമിയുടെ പടിഞ്ഞാറേക്കുള്ള ദര്‍ശനം എന്നാണ് വിശ്വാസം. ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ സജ്ജീവനി പർവതം ചുമന്നു കൊണ്ട് വന്ന സ്വാമിയെ പ്രാർഥിക്കുന്നത് ശാരീരികമാനസികരോഗപീഡകളില്‍ നിന്നും മോചനം നല്‍കുമെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്‍ സ്വാമിയുടെ കാലുകള്‍ രണ്ടും തെക്കോട്ടാണ്. ഭക്തരെ മരണഭയത്തില്‍ നിന്നും രക്ഷിച്ചു അവര്‍ക്ക് ദീർഘായുസ്സ് പ്രദാനം ചെയ്യുന്നു എന്നാണ് ഐതിഹ്യം. ധനഭാഗ്യം നല്‍കുന്ന കുബേരന്റെ ദിക്കായ വടക്കോട്ട്‌ വാല്‍ കാണുന്ന തരത്തിലാണ് ഇവിടെ ഹനുമാന്‍ സ്വാമിയുള്ളത്. സ്വാമിയേ ആരാധിച്ചാല്‍ ഭക്തര്‍ക്ക് സർവധനസൗഭാഗ്യങ്ങളും ഇത് വഴി നേടാം എന്നാണ് വിശ്വാസം. എല്ലാ മാസവും ഹനുമാന്‍ സ്വാമിയുടെ നക്ഷത്രമായ മൂലം നാളില്‍ സ്വാമിയ്ക്ക് പ്രത്യേകഅഭിഷേകം നടത്താറുണ്ട്‌. ഹനുമാന്‍ ജയന്തി നാളുകളില്‍ ഒരു ലക്ഷം ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുക. ഭക്തരുടെ അഭ്യര്‍ഥന മാനിച്ചു ഓരോ ആഴ്ചയും ക്ഷേത്രത്തിന്റെ ബ്ലോഗില്‍ ആ ആഴ്ചയിലെ സ്വാമിയുടെ അലങ്കാരചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാണ്. ഹനുമാന്‍ സ്വാമിയേ അലങ്കരിക്കാനുള്ള പട്ടുവസ്ത്രങ്ങള്‍ ഭക്തര്‍ കാണിക്കയായി നല്‍കാറുണ്ട്. ഓരോ വിശേഷദിവസങ്ങളിലും ആ ദിവസത്തെ പ്രത്യേകത അനുസരിച്ചാണ് അലങ്കാരങ്ങള്‍ ചിലപ്പോള്‍. ഉദാഹരണത്തിന് ശ്രീകൃഷ്ണജയന്തിയ്ക്ക് കൃഷ്ണനെ പോലെയാകും ഹനുമാന്‍ സ്വാമിയെ അലങ്കരിക്കുക, പൊങ്കല്‍ നാളില്‍ കരിമ്പ്‌ കൊണ്ടുള്ള അലങ്കാരങ്ങളാകും. നമ്മുടെ വിഷു പോലെ തമിഴ്പുത്താണ്ട് ആയ ഏപ്രില്‍ 14 നു 10008 പഴങ്ങള്‍ കൊണ്ടാണ് അലങ്കാരങ്ങള്‍.

Guruvayur akadeshi ഗുരുവായൂർ ഏകാദശി


*ഗുരുവായൂർ ഏകാദശി* ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഏകാദശി വ്രതം നോൽക്കുന്നത് എങ്ങിനെ? വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിൻറെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല. പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി (വൈകുണ്ഠ ഏകാദശി), മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.- കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. 2015 നവംബർ 22 നാണ് ഏകാദശിവ്രതം (ഗുരുവായൂർ ഏകാദശി) വ്രതാനുഷ്ഠാനം ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ഏകാദശി നാൾ പൂർണ്ണ ‌ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. പകൽ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം. ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക. പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ ക്ഷീരോദ മഥനോ‌ദ്ഭുതേ തുള‌സീ ത്വം നമാമ്യഹം ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീ‌ർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക). വിഷ്ണു സ്തോത്രം ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം സിദ്ധമന്ത്രങ്ങൾ സിദ്ധമന്ത്രങ്ങൾ ഗുരുവിൻറെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം. മഹാമന്ത്രം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ വിഷ്ണു ഗായത്രി ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്. വിഷ്ണുമൂലമന്ത്രം ഭഗവാൻറെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം. അഷ്‌ടാക്ഷരമന്ത്രം ഓം നമോ നാരായണായ ദ്വാദശാക്ഷരമന്ത്രം 'ഓം നമോ ഭഗവതേ വാസുദേവായ' 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

വെറ്റില vettila beetal leaf


*വെറ്റില* വെറ്റില നാം പൊതുവേ മുറുക്കാനും ദക്ഷിണ നല്‍കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതില്‍ പാക്കും മറ്റും വച്ച് താംബൂലം എന്ന പേരിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഹൈന്ദവര്‍ക്ക് വെറ്റില പല വിശ്വാസങ്ങളുമായി കൂടിക്കലര്‍ന്നതാണ്. ഹനുമാന്‍ പോലുള്ള ദൈവങ്ങളുടെ പ്രധാന വഴിപാടു കൂടിയാണ് വെറ്റില. പല ശുഭ കര്‍മങ്ങള്‍ക്കും വെറ്റില ഉപയോഗിയ്ക്കാറുമുണ്ട്. വെറ്റില ചില പ്രത്യേക രീതികളില്‍ പരിപാലിയ്ക്കുന്നതും വച്ചു പിടിയ്ക്കുന്നതുമെല്ലാം ഐശ്വര്യവും സമൃദ്ധിയും കൊണ്ടു വരുമെന്നാണ് വിശ്വാസം. 🌱വെറ്റിലയുടെ നേര്‍ത്ത അറ്റം🌱 വെറ്റിലയുടെ നേര്‍ത്ത അറ്റം വരുന്നിടത്ത് ലക്ഷ്മിദേവിയും നടുവില്‍ സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറം ഭാഗത്ത് ചന്ദ്രനും കോണുകളിലായി ശിവ, ബ്രഹ്മാവ് എന്നിവരും വസിയ്ക്കുന്നതുവെന്നതാണ് വിശ്വാസം. വെറ്റിലയിലെ ഞരമ്പുകള്‍ ഒരുമിച്ചു ചേരുന്നിടത്ത് ജ്യേഷ്ഠാ ഭഗവതിയും വലുത ഭാഗത്ത് പാര്‍വതിയും ഇടതു ഭാഗത്തു ഭൂമീദേവിയും എല്ലാ ഭാഗത്തും കാമദേവനും വസിയ്ക്കുന്നുവെന്നു വിശ്വാസം. 🌱കൈലാസത്തില്‍🌱 കൈലാസത്തില്‍ ശിവ പാര്‍വതിമാര്‍ മുളപ്പിച്ചെടുത്തതാണ് ഈ സസ്യമെന്നാണ് വിശ്വാസം. പാര്‍വതീ ദേവി ദിവസവും താംബൂലം കഴിയ്ക്കാറുണ്ടെന്നതും വിശ്വാസമാണ്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വെറ്റില നീര്. 🌱വീട്ടില്‍ വെറ്റില🌱 വീട്ടില്‍ വെറ്റില നട്ടു വളര്‍ത്തുന്നത് പൊതുവേ ഐശ്വര്യ, ഭാഗ്യ ദായകമാണെന്നാണ് കാഴ്ചപ്പാട്. വീടിന്റെ കന്നി മൂല എന്നറിയപ്പെടുന്ന തെക്കു പടിഞ്ഞാറേ മൂലയില്‍ ഇതു നടുന്നതാണ് നല്ലത്. ഇത് വൃത്തിയായി പരിപാലിയ്ക്കുകയും വേണം. 🌱പൗര്‍ണമി ദിവസം🌱 പൗര്‍ണമി ദിവസം വെറ്റില മാലയുണ്ടാക്കി വീടിന്റെ മുന്‍വാതിലില്‍ ഇടുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവിററി നിറയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍. 🌱ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി🌱 ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി വെറ്റിലയും പായ്ക്കും നാണയത്തുട്ടും ദക്ഷിണ നല്‍കുന്നതു പതിവാണ്. വെറ്റിലയുടെ അഗ്രം വടക്കോട്ടോ കിഴക്കോട്ടോ വേണം, പിടിയ്ക്കുവാന്‍. ദക്ഷിണ കൊടുക്കുമ്പോള്‍ വെററിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധം പിടിയ്ക്കുക. 🌱ആജ്ഞനേയന്‍ അഥവാ ഹനുമാന്🌱 ആജ്ഞനേയന്‍ അഥവാ ഹനുമാന് പ്രിയപ്പെട്ടതാണ് വെറ്റില മാല. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ വെറ്റില മാല സമര്‍പ്പണം ഏറെ നല്ലതാണ്. തൊഴില്‍ ലഭിയ്ക്കാനും ശനിദോഷത്തിനും ആഗ്രഹസിദ്ധിയ്ക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്. 🌱വെറ്റില🌱 ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന വെറ്റില വാടിയതോ കീറിയതോ ഉപയോഗിച്ചതോ ആകരുത്. കൂട്ടമായി കൊണ്ടു വരുന്ന വെറ്റില കെട്ടഴിച്ചു വയ്ക്കുകയും വേണം

2019, ഡിസംബർ 2, തിങ്കളാഴ്‌ച

ഹരിവരാസനം Harivarasanam


ഹരിവരാസനം അർത്ഥം അറിയാം ഹരിവരാസനം ശബരിമല ശ്രീകോവിലിൽ ദിവസവും അത്താഴ' പൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കു കൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കുന്ന ഹരിവരാസനം ആദിതാളത്തിൽ, 'മധ്യമാവതി രാഗത്തിൽ, സംസ്കൃത പദങ്ങളാൽ :ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌ ശ്രീകോവിലിൽ ഭഗവാനെ പാടിയുറക്കാൻ മേൽശാന്തി ഹരിവരാസനം പാടുന്ന അതേ സമയത്ത്, പുറത്ത് ഭക്തജനങ്ങൾക്കായി യേശുദാസിന്റെ ശബ്ദത്തിലുള്ള ഓഡിയോ കേൾപ്പിക്കും ഇനി ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ.... ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യ നർത്തനം ഹരിഹരാത്മജം ദേവമാശ്രയേ.. 🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും, സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും, ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.... ശരണ കീർത്തനം ശക്ത മാനസം ഭരണലോലുപം നർത്തനാലസം അരുണ ഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ... 🔔 ശരണകീർത്തനം ചെയ്യുന്ന ശക്തമാനത്തൊടു കൂടിയവനും, വിശ്വത്തിന്റെപാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു... പ്രണയ സത്യകം പ്രാണ നായകം പ്രണതകല്പകം സുപ്രഭാഞ്ചിതം പ്രണവ മന്ദിരം കീർത്തന പ്രിയം ഹരിഹരാത്മജം ദേവമാശ്രയേ.. 🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും, ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും, ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.. തുരഗവാഹനം സുന്ദരാനനം വരഗദായുധം വേദവർണ്ണിതം ഗുരുകൃപാകരം കീർത്തന പ്രിയം ഹരിഹരാത്മജം ദേവമാശ്രയേ... 🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും, ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു..... ത്രിഭുവനാർച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യദേശികം ത്രിദശ പൂജിതം ചിന്തിത പ്രദം ഹരിഹരാത്മജം ദേവമാശ്രയേ.... 🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും, മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും, ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും,ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.... ഭവഭയാപഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ..... 🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനുംഭുവനത്തെ മുഴുവൻആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും, വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.. കള മൃദുസ്മിതം സുന്ദരാനനം കളഭ കോമളം ഗാത്ര മോഹനം കളഭ കേസരി വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ.... 🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും, കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും, ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു... ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ.... 🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും, മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.. ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ... ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ... ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ... ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ....

*ക്ഷേത്രങ്ങളിലൂടെ കാശി വിശ്വനാഥ ക്ഷേത്രം*


*ക്ഷേത്രങ്ങളിലൂടെ* *കാശി വിശ്വനാഥ ക്ഷേത്രം*
ഭാരതീ‍യരുടെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി(കാശി) ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്ത് തന്നെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നഗരവും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കാശി. ഈ നഗരത്തിന്‍റെ ഹൃദയത്തിലാണ് പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവ ഭഗവാന്‍റെ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കുകയും ഗംഗാ നദിയില്‍ കുളിക്കുകയും ചെയ്താല്‍ മോക്ഷം ലഭിക്കും. ഈ വിശ്വാസം മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു. *ചരിത്രം* ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ് ക്ഷേത്രം. 1776ല്‍ ഇന്‍ഡോറിലെ മഹാറാണി ആയിരുന്ന അഹില്യ ഭായ് ക്ഷേത്രം പുനരുദ്ധരിക്കാന്‍ കനത്ത സംഭാവന നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലഹോറിലെ മഹാരാജ രണ്‍ജിത് സിംഗ് ക്ഷേത്രത്തിലെ 16 മീറ്റര്‍ ഉയരമുള്ള സ്തൂപം നിര്‍മ്മിക്കാനായി 1000 കിലോഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതത്രേ. 1983ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ബനാറസിലെ മുന്‍ ഭരണാധികാരി വിഭൂതി സിംഗിനെ ട്രസ്റ്റി ആയി നിയമിക്കുകയും ചെയ്‌തു. ദിവസവും വെളുപ്പിന് 2.30ന് ക്ഷേത്രം തുറക്കുന്നു. മൂന്ന് മണി മുതല്‍ നാല് വരെ മംഗള ആരതിയാണ്. ടിക്കറ്റെടുത്തവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാല് മണി മുതല്‍ 11 മണി വരെ ദര്‍ശന സമയം. 11.30 മുതല്‍ 12 മണി വരെ മധ്യാഹ്ന ഭോഗ് ആരതി.തുടര്‍ന്ന് 12 മുതല്‍ സന്ധ്യയ്ക്ക് ഏഴ് മണി വരെ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഏഴ് മണി മുതല്‍ 8.30 വരെ വൈകുന്നേരത്തെ സപ്ത ഋഷി ആരതി ഉണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ പിന്നെയും എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഈ സമയത്ത് ശ്രിംഗാര്‍ ആരതി ഉണ്ടായിരിക്കും. ഒന്‍പത് മണിക്ക് ശേഷം പുറത്ത് നിന്ന് ദര്‍ശനം നടത്താം. രാത്രി 10.30ന് ശയന ആരതി തുടങ്ങുന്നു.11 മണിക്ക് ക്ഷേത്രം അടയ്ക്കും. പ്രസാദമായ പാല്‍, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പാവങ്ങള്‍ക്ക് നല്‍കാറാണ് പതിവ്. *എത്തിചേരാനുള്ള വഴികൾ* *വിമാനം:* പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിനോദ സഞ്ചാ‍അ കേന്ദ്രങ്ങളില്‍ നിന്നും വാരണാസിയിലേക്ക് വിമാനം ഉണ്ട്.ദിവസവും ഉള്ള ഡല്‍‌ഹി‌-ആഗ്ര-ഖജുരാഹോ-വാരണാ‍സി വിമാനങ്ങള്‍ സഞ്ചാരികള്‍ക്ക് സുപരിചിതമാണ് *തീവണ്ടി:* ഡല്‍‌ഹി, കൊല്‍ക്കത്ത, മുംബൈ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വാരണാസിയിലേക്ക് തീവണ്ടി സര്‍വീസുണ്ട്.രണ്ട് റെയില്‍‌വേ സ്റ്റേഷനുകളാണ് വാരണാസിയിലുള്ളത്. കാശി ജംഗ്‌ഷനും വാ‍രണാസി ജംഗ്ഷനും .ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് വാരണാസി വഴി ആണ് കടന്ന് പോകുന്നത്. വാരണാസിക്ക് 10 കിലോമീറ്റര്‍ തെക്കുള്ള മുഗള്‍സരായില്‍ നിന്നും തീവണ്ടി ഉണ്ട്. *റോഡ്:* ഉത്തര്‍പ്രദേശിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ വാരണാസിയിലേക്കുണ്ട്🙏

ബദരീനാഥിലെ ‘റാവല്‍’


*ബദരീനാഥിലെ ‘റാവല്‍’* ഹിമാലയത്തിന്റെ ഉത്തുംഗതയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയെ‘റാവല്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവർ നിത്യബ്രഹ്മചാരിയായിരിക്കും തെഹ്‌രി ഗഢ്വാളിലെ രാജാവും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്മിറ്റിയും ചേര്‍ന്നാണ് റാവലിനെ തിരഞ്ഞെടുക്കുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നുളള നമ്പൂതിരിമാരാണ് ബദരീനാഥിലെ പൂജാരികൾ.ക്ഷേത്ര പുനഃപ്രതിഷ്ഠ നടത്തിയ ആദിശങ്കരന് ആ കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ആ കീഴ്‌വഴക്കം ഇന്നും പിന്തുടരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുതാഴം വടക്കേചന്ദ്രമന ഇല്ലത്തെ സുഭദ്രാ അന്തര്‍ജ്ജനത്തിന്റെയും പരേതനായ വിഷ്ണു നമ്പൂതിരിയുടേയും മകനായ ഈശ്വരപ്രസാദ്നമ്പൂതിരി(31)യാണ് 2014 മുതല്‍ ക്ഷേത്രത്തില്‍ റാവല്‍ജി സ്ഥാനം വഹിക്കുന്നത്. തന്റെ മുത്തച്ഛന്‍ 25 വര്‍ഷത്തോളം ബദരിയിലെ റാവല്‍ജിയായി പ്രവര്‍ത്തിച്ചപ്പോള്‍ പകര്‍ന്നുകിട്ടിയ അനുഭവങ്ങളാണ് ആ ചുമതലകള്‍ നിര്‍വഹിക്കാന്‍ തനിക്ക് കരുത്ത് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിന്റെ തനത് ശൈലിയിലുളള പരശുരാമ സമ്പ്രദായപ്രകാരമുളള ആചാരങ്ങളും ചടങ്ങുകളുമാണ് ഇവിടെ നടക്കുന്നത്. എന്നാൽ നമ്മുടെ ആചാരങ്ങളിൽ നിന്നും വിത്യസ്തമായി ഒരു പ്രത്യേകതരം കോട്ട് ധരിച്ചാണ് പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത് . എല്ലാ വിഭാഗം ജനങ്ങളും ജാതി-മത ഭേദമന്യേ ദര്‍ശനം നടത്തുന്ന ഇവിടെ, ഭക്തന്‍ ഏതുഭാവത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നുവോ അതേ ഭാവത്തില്‍ ഭഗവാനെ കാണുവാൻ കഴിയുമെന്ന് പറയുന്നു. ധര്‍മ്മ സംരക്ഷണത്തിനായി രാജ്യത്തിന്റെ നാല് കോണുകളില്‍ രാമേശ്വരം, പുരി, ദ്വാരക, ബദരീനാഥ് എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച, ദിവ്യശക്തിയുണ്ടായിരുന്ന മഹത്‌വ്യക്തിയായിരുന്നു ശ്രീ ശങ്കരന്‍.

ക്ഷേത്രങ്ങളിലൂടെ


*ക്ഷേത്രങ്ങളിലൂടെ....* *ത്രിപ്പാറ മഹാദേവ ക്ഷേത്രം* ശ്രീകോവിൽ ഇല്ല. സ്വയംഭൂവാണ്. ചുറ്റമ്പലം ഇല്ല. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ ത്രിപ്പാറ മഹാദേവ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ മേജർ ക്ഷേത്രങ്ങളിൽ ഒന്ന്.അച്ഛൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. #തൃപ്പാറ മഹാദേവർ ക്ഷേത്രം പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ് .ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് . #ഐതിഹ്യം പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു. #സർപ്പ സങ്കൽപ്പം കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു . #ക്ഷേത്ര ശ്രീകോവിൽ തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് . #കൂവള മരം കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്ശിംക്കാൻ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്റെം ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വരഷങ്ങൾക്കുത മുന്പ്് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥസ ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കു കയായിരുന്നു .

ക്ഷേത്രങ്ങളിലൂടെ

*ക്ഷേത്രങ്ങളിലൂടെ.....* തമിഴ് നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം.ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു.അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്.ശൈവമതത്തിന്‍റെ കേന്ദ്രമാണിവിടം.നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ ‌വളെരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്‌. തിരുവണ്ണാമലൈ ജില്ലയിൽ പ്രസിദ്ധമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. തേജോലിംഗരൂപത്തിലുള്ള ഇവിടത്തെ പ്രതിഷ്ഠാ മൂർത്തി അരുണാചലേശ്വരൻ എന്ന പേരിൽ പ്രസിദ്ധമാണ്. പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാർവതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. 'മുലപ്പാൽ തീർഥം' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുളം ഈ ക്ഷേത്രത്തിലുണ്ട്. തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു തിരുവണ്ണാമലൈ കൃതയുഗത്തില്‍ അഗ്നിയും,തേത്രായുഗത്തില്‍ മാണിക്യവും ദ്വാപരയുഗത്തില്‍ സ്വര്‍ണവും കലിയുഗത്തില്‍ കല്ലുമാണ് എന്നാണ് ഐതിഹ്യം. മലയുടെ മുകളില്‍ മുഴുവന്‍ കറുത്തിരുന്നു. വര്‍ഷത്തിലെ കാര്‍ത്തിക ഉത്സവത്തില്‍ കര്‍പ്പൂരം ഇട്ടു കത്തിക്കുന്നതിനാലായിരിക്കണം ഇത്ര കറുത്ത് ഇരുണ്ടിരിക്കുന്നത്. മല മുകളില്‍ കത്തിക്കുന്ന ഈ ദീപത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ ശ്രീ പാര്‍വതി ഭഗവാന്‍ പരമേശ്വരന്റെ കണ്ണ് മൂടുകയും തുടര്‍ന്ന് സര്‍വ ലോകവും ഇരുട്ടിലാകപ്പെടുകയും ചെയ്തുവത്രേ. ഇതില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രീ പാര്‍വതി കാഞ്ചീപുരത്ത് മണ്ണ് കൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിച്ചു. തുടര്‍ന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതിയോട് തിരുവണ്ണാമലൈയില്‍ വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിച്ചു. ഗൌതമ മുനിയുടെ സാന്നിദ്ധ്യത്തില്‍ ശ്രീ പാര്‍വതി വ്രതമനുഷ്ടിക്കുകയും കാര്‍ത്തിക മാസത്തിലെ പ്രദോഷ ദിവസം പരമേശ്വരന്റെ അര്‍ദ്ധ ഭാഗമായ് കൂടിച്ചേരുകയും അര്‍ദ്ധനാരീശ്വര രൂപത്തില്‍ നിലകൊള്ളുകയും ചെയ്തു. ഈ സ്വരൂപമാണ് ഒരു ദീപമായി തിരുവണ്ണാമലൈയില്‍ കാര്‍ത്തിക ദീപ ഉത്സവമായി ആഘോഷിക്കുന്നത്. ആളും തിരക്കുമൊന്നുമില്ലാത്ത,പ്രശാന്ത സുന്ദരമായ ഒരു ആശ്രമം. രമണമഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് സ്കന്ധാശ്രമം. 1912 മുതല്‍ 1922 വരെയുള്ള പത്തു വര്‍ഷങ്ങള്‍ രമണ മഹര്‍ഷി ഇവിടെയിരുന്നു തപസ്സു ചെയ്തുവത്രേ! രമണ മഹര്‍ഷി തമിഴനാട്ടിലെ മധുരയില്‍ ജനിച്ചു തന്റെ സന്യാസ ജീവിതം തിരുവണ്ണാമലയില്‍ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള രമണാശ്രമത്തില്‍ സ്വദേശികളും വിദേശികളുമായ ഒരുപാട് പേര്‍ സന്യാസജീവിതം നയിക്കുന്നു സ്കന്ധാശ്രമത്തില്‍ നിന്നിറങ്ങി. കുറച്ചു കല്ലുകള്‍ പാകിയ വഴിയിലൂടെ നടന്നാല്‍ വിരുപക്ഷി ഗുഹയിലെത്താം. ഇവിടെയും രമണ മഹര്‍ഷി തപസ്സിരുന്നതായി കരുതുന്നു. പൌര്‍ണമി നാളിലുള്ള അരുണാചലപരിക്രമണത്തിന്.ഗിരിവലം എന്നാണ് പേര്. കാല്‍നടയായി 14 കിലോ മീറ്റര്‍ പ്രദക്ഷിണം ചെയ്യണം.പ്രദക്ഷിണ വഴിയില്‍ എട്ടു ദിക്കുകളിലായി എട്ടു ലിംഗങ്ങള്‍ പൂജിക്കപ്പെടുന്നു. അവയാണ് ഇന്ദ്രലിംഗം, അഗ്നിലിംഗം, യമ ലിംഗം, നിരുതി ലിംഗം, വരുണ ലിംഗം, വായു ലിംഗം, കുബേര ലിംഗം, ഈശാന ലിംഗം എന്നിവ,രാത്രിയില്‍ തുടങ്ങുന്ന പ്രദക്ഷിണം പുലര്‍ച്ചയോടെ അവസാനിപ്പിച്ച് അമ്പലത്തില്‍ തൊഴുതു മടങ്ങും. ശിവസ്വരൂപമായ തിരുവണ്ണാമല --------------------------------------------------------- ശിവഭഗവാന്‍റെ പ്രതിരൂപമായാണ് അരുണാചലേശ്വരനെ കാണുന്നത്. 2665 അടി ഉയരമുള്ള പര്‍വതത്തെ ആണ് അരുണാചലേശ്വരനായി ജനങ്ങള്‍ കാണുന്നത്. എല്ലാ പൌര്‍ണ്ണമി ദിവസവും ലക്ഷകണക്കിനു തീര്‍ത്ഥാടകര്‍ ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പതിനാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗ്നപാദരായാണ് ഭക്തലക്ഷങ്ങള്‍ അരുണാചലേശ്വരനെ വലം വയ്ക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ ലക്ഷകണക്കിനു ഭക്തര്‍ ഇവിടെ എത്തിച്ചേരുന്നു. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട അഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാ‍ണ്. അരുണാചലേശ്വര പര്‍വതത്തിന് മുകളിലാണ് പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. ഈ സ്ഥലത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ശിവഭഗവാന്‍റെ പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ അരുണാചലേശ്വരന്‍ അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിലെ അഗ്നി ക്ഷേത്രമാണിത്. വി ഷ്ണുവിനും ബ്രഹ്മാവിനും മുന്നില്‍ സ്വന്തം ചൈതന്യത്തെ പ്രകടമാക്കാനായി ശിവന്‍ വന്‍ തീ ജ്വാലയായി മാറിയ ദിവസമാണ് ശിവരാത്രിയെന്ന് ശിവപുരാണത്തില്‍ പറയുന്നു ആകഥ ഇങ്ങനെ: ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമായി. ആര്‍ക്കാണ് ശക്തി കൂടൂതല്‍ എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അവസാനം തര്‍ക്ക പരിഹാരത്തിനായി ശിവനെ കാണുവാന്‍ ഇരുവരും തീരുമാനിച്ചു. ആരാണ് തന്‍റെ ശിരസ്സോ പാദമോ ഏതെങ്കിലുമൊന്നു ആര്‍ക്ക് കാണാന്‍ കഴിയുമോ ആ ആളായിരിക്കും കേമന്‍ ,ശക്തിമാന്‍ എന്ന ഉപാധി ശിവന്‍ മുന്നോട്ട് വച്ചു. ഇതു പറഞ്ഞ് ശിവന്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തീനാളമായി ഉയര്‍ന്നു. ശിവന്റെ പാദം കണ്ടു പിടിക്കാനായി വിഷ്ണു വരാഹ രൂപം ധരിച്ച് ഭൂമിക്കടിയിലേക്കും, ശിവന്റെ ശിരസ് കാണാനായി ബ്രഹ്മാവ് ഹംസമായി ആകാശത്തേക്കും പറന്നുയര്‍ന്നു. പക്ഷേ ഇരുവര്‍ക്കും ലക്ഷ്യം നിറവേറ്റാനായില്ല വിഷ്ണു തോല്‍‌വി സമ്മതിച്ച് തിരിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ ബ്രഹ്മാവും വളരെ വളരെ ക്ഷീണിച്ചു. അപ്പോള്‍ ആകാശത്ത് നിന്ന് ഒരു താഴമ്പൂവ് വീഴുന്നത് കണ്ട് എവിടെ നിന്നുമാണ് അത് വരുന്നതെന്ന് ബ്രഹ്മാവ് അന്വേഷിച്ചു. ശിവന്റെ കേശത്തില്‍ നിന്നാണ് വരുന്നതെന്നും യുഗങ്ങളായി ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയിട്ടെന്നും താഴമ്പൂവ് അറിയിച്ചു. ഇതു കേട്ട ബ്രഹ്മാവിന് ഒരു സൂത്രം തോന്നി . താന്‍ ശിവന്റെ ശിരസ്സ് കണ്ടെന്ന് ശിവനോട് പറയാന്‍ പൂവിനോട് അഭ്യര്‍ത്ഥിച്ചു. താഴമ്പൂവ് ശിവനോട് ഈ നുണ പറയുകയും ചെയ്തു. അസത്യം കേട്ട് കോപാകുലനായ ശിവന്‍ ഒരു അഗ്നി ദണ്ഡായ് ഭൂമിയേയും സ്വര്‍ഗ്ഗത്തേയും ബന്ധപ്പെടുത്തി.ശിവന്‍റെ ശാപം മൂലം ഈ പൂവിനെ സാധാരണയായി പൂജയ്‌ക്ക് ഉപയോഗിക്കാറില്ല. ശക്തമായ ചൂടില്‍ ഭൂമിയും സ്വര്‍ഗവും ഒരു പോലെ വെന്തുരുകി. ശിവന്റെ ശരീരത്തില്‍ നിന്ന് ഇന്ദ്രന്‍, അഗ്നി, യമന്‍, കുബേരന്‍ എന്നീ ദേവന്മാര്‍ ചൂട് സഹിക്കാനാവാതെ വീഴുകയും അവര്‍ ശിവനോട് ശാന്തനാവാന്‍ ‍അപേക്ഷിക്കുകയും ചെയ്യ്തു. അവസാനം കോപമടങ്ങിയ ദേവന്‍ ഒരു തീനാളമായി ചുരുങ്ങി. ഈ സംഭവമാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമായത്. ലിംഗോത്ഭവം ------------------------------ ഭകതജനങ്ങളുടെ അഭ്യര്‍ത്ഥനയും സൌകര്യവും കണക്കിലെടുത്ത് ഭഗവാന്‍ ലിംഗരൂപത്തില്‍ ദര്‍ശനം നല്‍കാമെന്ന് സമ്മതിക്കുകയും അങ്ങനെ ലിംഗരൂപത്തില്‍ തിരു അണ്ണാമലൈയര്‍ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ക്ഷേത്രം തിരുവണ്ണാമലൈ നഗരത്തിലുണ്ട്. ആ‍ദി അണ്ണാമലൈയര്‍ എന്ന പേരില്‍ മറ്റൊരു ക്ഷേത്രവും മഹാക്ഷേത്രത്തിന് എതിര്‍വശത്തായി മലമ്പാതയില്‍ ഉണ്ട്. മലമ്പാതയ്ക്ക് ചുറ്റും എട്ട് ശിവ ലിംഗങ്ങളുടെ ദര്‍ശനം ലഭിക്കും. ഇന്ദ്രന്‍ ദേവന്‍, അഗ്നിദേവന്‍, നിരുതി, വാ‍യു, കുബേരന്‍, ഈശാനന്‍ എന്നീ ദേവതകളാല്‍ ആരാധിക്കപ്പെട്ടതാണ് ഈ ശിവലിംഗങ്ങള്‍. നഗ്നപാദരായി ഈ ക്ഷേത്രത്തിന് വലം വച്ചാല്‍, എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.രാജ്യത്തെമ്പാടും നിന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉളളവര്‍ മുക്തി തേടി ഇവിടെ എത്തുന്നു. ഈ പുണ്യ സ്ഥലത്തെ കുറിച്ച് സ്മരിച്ചാല്‍ നിങ്ങള്‍ ഇവിടെ എത്തിച്ചേരുമെന്ന് രമണ മഹര്‍ഷിയും ശേഷാദ്രിസ്വാമികളും പറഞ്ഞിട്ടുണ്ട്. എങ്ങണെ ക്ഷേത്രത്തില്‍ എത്താം ചെന്നൈയില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരെയാണ് തിരുവണ്ണാമല .തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബസ്സിലോ അല്ലെങ്കില്‍ ടാക്സിയിലോ എത്തിച്ചേരാം. ട്രയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കയറി തിന്‍ഡിവനത്തോ വില്ലുപുരത്തോ ഇറങ്ങുക അവിടെനിന്ന് മറ്റൊരു ട്രയിനില്‍ തിരുവണ്ണാമലയിലേക്കു പോകാം . രണ്ടിടത്തു നിന്നും ബസ്സിലും തിരുവണ്ണാമലയില്‍ എത്താം മഹോദയ അമാവാസി വിശിഷ്ട ദിനമാണെന്നാണ് വിശ്വാസം. 30 വര്‍ഷത്തിലൊരിക്കലാണ് ഇത് കടന്നുവരിക ......മഹോദയ അമാവാസിയുടെ ഭാഗമായി ക്ഷേത്രത്തിലെ 'അയ്യന്‍ തീര്‍ഥവരിക്കുള'ത്തില്‍പ്രത്യേക പൂജാ ചടങ്ങുകള്‍ക്ക് ശേഷം പുണ്യസ്‌നാനം......

2019, ഡിസംബർ 1, ഞായറാഴ്‌ച

*സുബ്രഹ്മണ്യ അഷ്ടോത്തരം* Subrahmanya Ashtotharam

*സുബ്രഹ്മണ്യ അഷ്ടോത്തരം*

ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസൂനവെ നമ:
ഓം ശിഖിവാഹനായ നമ:
ഓം ദ്വിഷഡ്ഭുജായ നമ:
ഓം ദ്വിഷണ്‍ നേത്രായ നമ: 10
ഓം ശക്തിധരായ നമ:
ഓം പിശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസൈന്യ സുരക്ഷകായ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ: 20
ഓം കൃപാനവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാനയേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ: 30
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭൂതായ നമ:
ഓം ആഹൂതായ നമ: 40
ഓം പാവകാത്മജായ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസംസ്തുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം സുമനോഹരായ നമ :
ഓം ചതുര്‍വര്‍ണ്ണായ നമ : 50
ഓം പഞ്ച വര്‍ണ്ണായ നമ:
ഓം പ്രജാപതയെ നമ:
ഓം അഹസ്പ്തയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെ നമ:
ഓം ഹരിദ് വര്‍ണ്ണായ നമ:
ഓം ശുഭകരായ നമ:
ഓം വാസവായ നമ: 60
ഓം ഉഗ്രവേഷപ്രദേ നമ:
ഓം പൂഷണേ നമ:
ഓം ഗഭസ്തിനെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം ശങ്കരീ സുതായ നമ: 70
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരബ്രഹ്മണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാട് വപുഷേ നമ:
ഓം പുളിന്ദ കന്യാഭര്‍ത്രേ നമ:
ഓം മഹാസാരസ്വതാവൃതായ നമ: 80
ഓം ആശ്രിതാഖിലദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ: 90
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അനീശ്വരായ നമ:
ഓം അമൃതായ നമ:
ഓം പ്രാണായ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വൃത്തഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമകലായ നമ:
ഓം മഹതെ നമ: 100
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗ്രഹ പ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രഹ്മണപ്രിയായ നമ:
ഓം വംശ വൃദ്ധികരായ നമ:
ഓം വേദ വേദ്യായ നമ:
ഓം അക്ഷയഫല പ്രദായ നമ:
ഓം മയൂര വാഹനായ നമ:

*വാവുബലിയുടെ പ്രാധാന്യമെന്ത്?*

*വാവുബലിയുടെ പ്രാധാന്യമെന്ത്?*

കര്‍ക്കിടകമാസവും വാവുബലിയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. ഇത് മനസ്സിലാക്കുവാന്‍ പുരാണ സംബന്ധമായ പ്രപഞ്ചവിന്യാസം അറിഞ്ഞിരിക്കണം. പ്രപഞ്ചത്തിലെ പാതാളം മുതല്‍ സത്യലോകം വരെ പതിനാലുലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും, ഭൂമിയ്ക്ക് നേര്‍മുകളില്‍ ഭുവര്‍ലോകവും, അതിനുമുകളില്‍ സ്വര്‍ഗ്ഗലോകവും എന്നിങ്ങനെയാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും.

പഞ്ചഭൂതങ്ങളില്‍ ഭൂമി ഏറ്റവും സ്ഥൂലമാണ്. ഇവിടെ സ്ഥൂലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക്, പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടുത്തേണ്ടി വരുന്നു.

എന്നാല്‍, ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവന്‍ പ്രാണന്‍ മാത്രമായി സ്ഥൂലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിയ്ക്ക് മുകളിലുള്ള ലോകമാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിയ്ക്ക് മുകളില്‍ സങ്കല്പിക്കപ്പെടുന്ന ജലതത്ത്വമാകുന്നു. പ്രാണനും ജലതത്ത്വം തന്നെ. അതിനാല്‍ പിതൃക്കള്‍ക്ക് ജലത്തിലൂടയേ ഭക്ഷണം കഴിക്കാനാകു എന്ന് വ്യക്തം. അതിനാലാണ് കര്‍ക്കിടക നാളില്‍ കറുത്ത വാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്താറുള്ളത്.

ദക്ഷിണായനം പിതൃക്കള്‍ക്കും. ഉത്തരായനം ദേവന്മാര്‍ക്കുമുള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ 6 മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തിലേയ്ക്ക് പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്‍റെ കറുത്ത പക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു.  ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ചുകൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു.

(മകരമാസം മുതല്‍ മിഥുനമാസം വരെ ഉത്തരായനകാലവും, കര്‍ക്കിടകമാസം മുതല്‍ ധനുമാസംവരെ ദക്ഷിണായനകാലവുമാണ്)

മരണാനന്തര ബലി ആവശ്യമോ?

 ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും മനഃശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുന്നു.

തിരുവാഭരണം Thiruvabharanam Swami Saranam

തിരുവാഭരണം

അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ്  തിരുവാഭരണം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റ് വണങ്ങേണ്ടി  വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.
മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്. ചന്ദനത്തിൽ തീർത്ത തിരുവാഭരണ പേടകങ്ങൾ പന്തളം രാജകൊട്ടാരത്തിന് വഴിപാടായി നൽകിയത് ചെന്നൈ മൈലാപ്പൂരിലെ ശ്രീ ഹരിഹര ട്രസ്റ്റാണ്

ഇതിൽ ഗോപുരത്തിന്റെ ആകൃതിയിലുള്ള  പ്രധാന നെട്ടൂർ  പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തിൽ തീർത്ത  തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക , ചെറിയ ചുരിക, ആന, കടുവ, വെള്ളി  കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം , ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയും,
രണ്ടാമത്തെ പെട്ടിയിൽ തങ്കത്തിൽ തീർത്ത കലശത്തിനുള്ള തൈലക്കുടവും ശബരിമലയിൽ നടക്കുന്ന പ്രത്യേക പൂജകൾക്കായുള്ള പൂജാപാത്രങ്ങളും ആണ്.
കൊടിപ്പെട്ടി എന്നുവിളിക്കുന്ന ദീർഘ ചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയിൽ മലദൈവങ്ങൾക്കായുള്ള കൊടികൾ, നെറ്റിപ്പട്ടം, ജീവിത, മെഴുവട്ടക്കുട എന്നിവയാണ്.തിരുവാഭരണ ഘോഷയാത്രയിൽ ഉടനീളം നെട്ടൂർ പെട്ടി ഒന്നാമതായും, കോടി പെട്ടി മൂന്നാമതായും ആണ് പോകുന്നത്. അൻപത്തിനാല്  ദിവസത്തെ വ്രതമനുഷ്ട്ഠിച്ച ഇരുപത്തി രണ്ട് അയ്യപ്പഭക്തന്മാരാണ് തലച്ചുമടായി തിരുവാഭരണ പേടകങ്ങളുമായി പന്തളത്ത് നിന്നും ശബരിമലയിലേക്ക്  പോകുന്നത്.

എല്ലാവർഷവും ധനു 28നാണ് തിരുവാഭരണം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നതെങ്കിലും തലേദിവസം വൈകിട്ട് തന്നെ തിരുവാഭരണങ്ങൾ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തിൽ നിന്നും ദേവസ്വംബോർഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. അന്ന് വെളുപ്പിനെ ക്ഷേത്രത്തിൽ ചാർത്തുന്ന തിരുവാഭരണം കണ്ടു തൊഴാൻ പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. തിരുവാഭരണം കൊട്ടാരത്തിൽ നിന്ന് ഏറ്റുവാങ്ങുന്ന നിമിഷം മുതൽ തിരികെ ശബരിമലയിൽ നിന്നും തിരുവാഭരണം കൊട്ടാരത്തിൽ തിരിച്ചെത്തിക്കും വരെ ഉള്ള ഉത്തരവാദിത്വം ദേവസ്വംബോർഡിനായിരിക്കും.
12ന് രാവിലെ 5ന് വലിയകോയിക്കൽ ക്ഷേത്രത്തിൽ ചാർത്തുന്ന തിരുവാഭരണം ദർശിക്കുവാൻ ഉച്ചയ്ക്ക് 12വരെ ഭക്തർക്ക് അനുവാദമുണ്ടായിരിക്കും. പന്ത്രണ്ട് മണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ഈ സമയം കൊട്ടാരത്തിലെ അംഗങ്ങൾ ഒഴികെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല.ദീപാരാധനയോടെ പൂജാകർമ്മങ്ങൾ അവസാനിച്ചാലുടൻ തന്നെ ആഭരണങ്ങൾ പേടകങ്ങളിൽ അടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാലകൾ ചാർത്തി ഘോഷയാത്രയ്ക്ക് തയ്യാറാകും.അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേൽശാന്തിക്ക് പണക്കിഴി ദക്ഷിണയായി നൽകി വലിയതമ്പുരാൻ ഉടവാൾ സ്വീകരിക്കും.പന്തളം രാജാവംശത്തിലെ വലിയ തമ്പുരാൻ സ്ഥാനമേൽക്കുന്നയാൾ പിന്നീട് ശബരിമല ദർശനം നടത്താൻ പാടില്ലാത്തതിനാൽ ഈ ഉടവാളുമായി തമ്പുരാന്റെ പ്രതിനിധിയായി ഇളമുറതമ്പുരാൻ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
ഒരു മണിയോടെ ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും പറന്നെത്തുന്ന രണ്ട് ശ്രീകൃഷ്ണ പരുന്തുകൾ വലിയകോയിക്കൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറക്കുന്നതോടെ ക്ഷേത്രനട തുറക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് തൊട്ടു പിന്നാലെ പല്ലക്കിൽ വലിയ തമ്പുരാന്റെ പ്രതിനിധിയും പരിവാരങ്ങളും ഇരുമുടിയേന്തിയ അയ്യപ്പ ഭക്തന്മാരും യാത്രയാകും.

സ്വാമിയേ ശരണമയ്യപ്പാ…

2019, നവംബർ 25, തിങ്കളാഴ്‌ച

*ആർഷ ഭാരത സംസ്കാരം* , Arsha Bharath

*ആർഷ ഭാരത സംസ്കാരം*

_• *BC-8000 ലോ അതിനു മുന്‍പോ എഴുത പ്പെട്ടിരിക്കാം എന്ന് കരുത പ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യ മുള്ള ഒരു വേദ സംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.*_
_• സ്വതന്ത്ര ഭാരതത്തിലെ ദേശീയ ഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്ത മായ നിര്‍വചനം കൊടുത്തിരുന്നു._
_• *തം ദേവ നിര്‍മ്മിതം ദേശം ഹിന്ദു സ്ഥാനം പ്രജക്ഷ്യതേ "ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാ സമുദ്രം വരെ പരന്നു കിടക്കുന്ന ദേവ നിര്‍മ്മിത മായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്."*_
_• വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതന കാലം മുതല്‍ക്കേ രചിക്ക പെട്ട ഒരു സംസ്കൃതി യുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യ പര്‍വ്വതവും അതു പോലെ യുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീ കരിക്കുന്ന പര്‍വ്വതങ്ങളെ ക്കുറിച്ച് പറഞ്ഞിരുന്നു._
_• ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെ ക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയ ഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്ര ങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥ മുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്._
_• *"ഗംഗേച്ച യമുനാ ചൈവ ഗോദാവരീ സരസ്വതീ, നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"*_
_• ഗോദാവരി ആന്ദ്ര ദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്. ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു._
_• ഹസ്തിനപുര ത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്._
_• *സിംഗപ്പൂര്‍ സിംഹപുര മായിരുന്നു, കംബോഡിയ കാംബോജ ദേശ മായിരുന്നു, ബര്‍മ ബ്രഹ്മ പ്രദേശ മായിരുന്നു, ശ്രീലങ്ക ലങ്ക യായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശ മായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരി യുടെ സ്വദേശമായ ഗാന്ധാര മായിരുന്നു. ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി.*_
_• *സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതി യാണ് കുറഞ്ഞത്‌.*_
_• *ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെ ക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്.*_
_• ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും._
_• *എന്തു കൊണ്ട് ആ സംസ്കാരങ്ങളെ ക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്ക മുള്ള നമ്മുടെ ഭാരതീയ സംസ്കാരം *ആര്‍ഷ ഭാരത സംസ്കാരം* ഇന്നും നിലനില്‍ക്കുന്നത്.*_
_• ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പ മുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കി യതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്._
_• AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരത ത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമ വംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു._
_• അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു._
_• AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയ സംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല._
_• *മറ്റൊര ര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.*_
_• എന്ത് കൊണ്ട് ഇത് സംഭവിച്ചു.?_
_• ഭാരതീയ സംസ്കാരത്തെ എതിര്‍ ക്കുന്നവരും അനുകൂലി ക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക._
_• "ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല._
_• ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, *"ലോകാ സമസ്താ സുഖിനോ ഭവന്തു"* എന്നാണ്._
_• *ലോകത്തുള്ള എല്ലാവരും സുഖമാ യിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ._
_• നമ്മള്‍ പ്രാര്‍ഥിച്ച *"സഹനാ വവതു സഹനാ ഭുനതു."* എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, *"ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യ മുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷ മുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തു നിന്നും വന്നു ചേരട്ടെ എന്നാണ്.*_
_• ഭാരത സംസ്കാരം മാത്രമാണ് നല്ല തെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല._
_• *ഏത് ഈശ്വരനെ വേണ മെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും._
_• ആകാശത്തില്‍ നിന്നും വീഴുന്ന മഴ ത്തുള്ളികള്‍, ഒരുമിച്ചു ചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാ സഗരത്തി ലേക്ക് പോകുന്ന പോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമ മായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞ വരാണ് ഭാരതീയര്‍.*_
_• *നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.*_
_• പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും, അതിലെ അവസാനത്തെ വരി, *"സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു"* എന്നാണ്._
_• *ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവ ജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണ തിനര്‍ത്ഥം.*_
_• ലോക രാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്._
_• കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റി യില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തി ക്കുന്നുണ്ട്._
_• രണ്ടായിരത്തോളം ഇന്ത്യാക്കാര ല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്._
_• എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT (Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങി യിരിക്കുന്നു._
_• അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം *ഭഗവത് ഗീത* നിര്‍ബന്ധ മായും (Compulsory) ചൊല്ലണം._
_• അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് *ഭഗവത് ഗീത* ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റ രീതിയില്‍ (Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്._
_• *സൈക്കോളജി പ്രൊഫസര്‍ മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.*_
_• *ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്ന വര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുക യുള്ളൂ.*_
_• ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധ മാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റി യാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി._
_• പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്ക ക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തു കഴിഞ്ഞു._
_• ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്._
_• UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്._
_• ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണ സഹിതം വ്യക്ത മാക്കു ന്നുണ്ട്._ _• വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണ വശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യ ഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്._
_• അതു കൊണ്ട് ടൈമൂറിനെ പോലെ യുള്ള വരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശു വിവാഹം തുടങ്ങിയത്._
_• സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെ യാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമ കളാക്കി ലൈംഗീക ആവശ്യ ങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതു കൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടിയായിരുന്നു ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരത സ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്._
_• 1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി._
_• സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കി യെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യ ശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രി യായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത്  തളളിക്കളഞ്ഞു._
_• ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി._
_• ഭാരതത്തില്‍ അത് നടപ്പിലാക്കി യില്ല._
_•*ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.*_
_• അനവധി കാലം അടിമത്ത ത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം._
_• അസാധാരണ വൈഭവ ശേഷി യുള്ള ഋഷി വര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം._
_• *ശാസ്ത്രത്തിന്‍റെ മകുടോദാഹരണ മായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.*_
_• ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം._
_• ആത്മീയതയില്‍ ലോക ജനതയ്ക്ക് മാര്‍ഗ നിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം._
_• ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം._
_• സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യ നിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം._
_• സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതു മായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും._
_• *ഒരു പക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെ ക്കുറിച്ചും നമ്മുടെ സംസ്കാരത്തെ ക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയു മെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടി വരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുത പെടാനില്ല എന്ന് വേദന യോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ.*_
_വായിച്ചതിനു ശേഷം ഷെയർ ചെയ്യുക._
_Girish, Morayur,_
_രാഷ്ട്രീയ ചർച്ചകൾ._
_2019/11/02_

2019, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

*നാരദന്റെ ബ്രഹ്മപുത്ര അവതാരം* –

*ഭാഗവതം നിത്യപാരായണം 6*

*നാരദന്റെ ബ്രഹ്മപുത്ര അവതാരം* –



സകൃദ്യദ്ദര്‍ശിതം രൂപമേതത്‌ കാമായ തേനഘ
മത്കാമശ്ശകൈസ്സാധുഃ സര്‍വ്വാ​‍ന്‍ മുഞ്ചതി ഹൃച്ഛയാന്‍ (1-6-23)

നാരദമുനി തുടര്‍ന്നു:
അന്നെനിക്ക്‌ അഞ്ചുവയസ്സായിരുന്നു പ്രായം. എല്ലാറ്റ‍ിനും ഞാന്‍ അങ്ങയെ ആശ്രയിച്ചു കഴിഞ്ഞു പോന്നു. അങ്ങയ്ക്കാകട്ടെ അവരുടെ ഏകസന്താനമായിരുന്ന എന്നോട്‌ വലിയ സ്നേഹമായിരുന്നു. എനിക്കു നല്ലൊരു സുഖസമ്പന്നജീവിതം നല്‍കാന്‍ അവര്‍ പരിശ്രമിച്ചെങ്കലും അതുനടന്നില്ല. ദൈവനിയോഗത്തെ മാറ്റാന്‍ ആര്‍ക്കാണുകഴിയുക? എല്ലാവരും ഭഗവല്‍ക്കരങ്ങളിലെ കളിപ്പാവകളത്രേ. അങ്ങയോടുളള ആദരവുനിമിത്തം മാത്രമാണ്‌ ഞാന്‍ ഗ്രാമത്തില്‍ കഴിഞ്ഞുപോന്നത്‌. അല്ലാതെ അങ്ങയോടോ ഗ്രാമത്തിനോടോ അതിരറ്റ അടുപ്പമുണ്ടായിരുന്നതുകൊണ്ടല്ല.
ഒരുരാത്രി അമ്മ പാമ്പിന്റെകടിയേറ്റ്‌ തല്‍ക്ഷണം മരണപ്പെട്ടു. ഈ സംഭവത്തെ ഞാനാഗ്രഹിച്ചിരുന്നില്ലെങ്കില്‍ക്കൂടി ഒരു വരമായി കരുതി ഞാന്‍ ഗ്രാമം വിട്ടു വനത്തിലേക്ക് നടന്നു. അവിടെ ധ്യാനയോഗാഭ്യാസങ്ങള്‍ പരിശീലിച്ച്‌ മഹാത്മാക്കള്‍ പറയുന്നതുംകേട്ട്‌ കഴിഞ്ഞുപോന്നു. ഭഗവല്‍പാദാരവിന്ദങ്ങളില്‍ ധ്യാനനിമഗ്നനായിരിക്കേ എന്റെയുളളം പ്രേമത്താല്‍നിറയുകയും ഹൃദയത്തില്‍ അവിടുന്ന് ആമഗ്നനാവുകയുംചെയ്തു. ഞാന്‍ അതീവസന്തുഷ്ടനായി. ആ പരമാനന്ദം, എല്ലാ അറിവുകള്‍ക്കുമപ്പുറമുളള ശാന്തി , ഞാന്‍ അനുഭവിച്ചറിഞ്ഞു. പക്ഷേ ആ ദര്‍ശനം ക്ഷണനേരംകൊണ്ടു മാഞ്ഞുപോവുകയും എന്റെ ഹൃദയം വേദനിക്കുകയും ചെയ്തു. അപ്പോള്‍ കരുണാമയനായ അവിടുത്തെ ശബ്ദം കേള്‍ക്കുമാറായി.
‘ഈ ജന്മത്തില്‍ നിനക്ക്‌ ആത്മസാക്ഷാത്കാരത്തിന്‌ സാദ്ധ്യതയില്ല. ധ്യാനയോഗങ്ങളും പരിപൂര്‍ണ്ണത നേടിയവനും ഹൃദയംപരിശുദ്ധീകരിച്ചവനും മാത്രമേ അതുസാദ്ധ്യമാവൂ. എന്നിലേക്കെത്താന്‍ ത്വരയുളളവന്റെ സകലമാന ആഗ്രഹങ്ങളും ക്രമേണനീങ്ങി സ്വയം സ്വതന്ത്രനാവും എന്ന സത്യം നിന്നെ മനസിലാക്കാനായി മാത്രമാണ്‌ ഞാന്‍ നിനക്കൊരു ദര്‍ശനം തന്നത്‌. നീ മഹാത്മാക്കളായ ബ്രാഹ്മണരെ കുറച്ചു. കാലത്തേക്കാണെങ്കില്‍കൂടി സേവിച്ചുശുശ്രൂഷിക്കയാല്‍ നിന്റെ ഹൃദയം എന്നില്‍ ശ്രദ്ധാഭക്തിയുളളതായിത്തീര്‍ന്നു. താമസംവിനാ നീ ഈ ശരീരം ഉപേക്ഷിക്കുകയും എന്റെ സേവകരിലൊരാളായിത്തീരുകയും ചെയ്യും. നീയൊരിക്കലും എന്നെ മറക്കാനിടവരികയില്ല. വരാന്‍ പോകുന്ന പ്രളയകാലത്തിലും നിനക്കെന്റെ അനുഗ്രഹാശിസ്സുകള്‍ തുടര്‍ന്നുമുണ്ടാവും. ഈ ജന്മത്തിലെ സംഗതികള്‍ നിനക്ക്‌ ഓര്‍മ്മയുണ്ടായിരിക്കുകയും ചെയ്യും’. ഇങ്ങിനെ പറഞ്ഞ് അപ്രത്യക്ഷനായ അവിടുത്തെ തീരുമാനത്തെ ഞാന്‍ ശിരസ്സുനമിച്ച്സ്വീകരിച്ചു.
ആ ജന്മമെടുക്കാന്‍ കാരണമായ കര്‍മ്മഭാരം തീര്‍ന്നപ്പോള്‍ എനിക്കു മരണം സംഭവിക്കുകയും ഞാന്‍ ഭഗവല്‍പാര്‍ഷദന്മ‍ാരിലൊരാളായിത്തീരുകയും ചെയ്തു. സര്‍വ്വചരാചരങ്ങളും ബ്രഹ്മാവുതന്നെയും ഭഗവാനില്‍വിലീനമായി. ഞാനുമാദേഹത്തില്‍ കുടിയേറി. പിന്നീട്‌ കുറേക്കാലംകഴിഞ്ഞ് ഭഗവാന്‍ സ്വപ്രേരണയാല്‍ സൃഷ്ടിയാഗ്രഹിച്ചപ്പോള്‍ ബ്രഹ്മാവെന്നെ മറ്റ്‌ ഋഷിമാരോടൊപ്പം സൃഷ്ടിച്ചു. അന്നുമുതല്‍ ഞാന്‍ അണ്ഡകഠാഹം മുഴുവന്‍ ഈ വീണയും വായിച്ചുകൊണ്ട്, അവിടുത്തെ നാമം ജപിച്ചുകൊണ്ട്, ആ മഹിമകളെ വര്‍ണ്ണിച്ചുകൊണ്ട്, സ്വതന്ത്രനായി സഞ്ചരിക്കുകയാണ്‌. അങ്ങനെ ആ ഭഗവല്‍രൂപം എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഭഗവാന്റെ നാമാലാപനവും കഥാകഥനവും തന്നെയാണ്‌ സാക്ഷാത്കാരപ്രാപ്തിക്കുളള, ഈ സംസാരസാഗരം കടക്കുന്നുതിനുളള, ഏകമാര്‍ഗ്ഗം ഇഹലോകസുഖസമ്പത്തുകളും മുഴുകിക്കിടക്കുന്നു ഹൃദയത്തെ മറുകരയടുപ്പിക്കുവാന്‍ ഉതകുന്നു തോണിയെന്നനിലയില്‍ ഭഗവദവതാരകഥകളെ എഴുതി അവതരിപ്പിക്കാന്‍ ഞാന്‍ അങ്ങയെ ആഹ്വാനം ചെയ്യുന്നു.

2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മത്തേഭശൃംഗാരം




              *_📏വിഷ്ണുമായ_*📏

    *🔥19- മത്തേഭശൃംഗാരം*🔥


*ഭാഗം - 8*

         *നീ കലിയുഗനാഥനാണ്. കലിയുഗത്തിൽ ജനങ്ങൾ ഭജിക്കുന്നത് നിന്നെയായിരിക്കും ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും നിന്റെ സാമീപ്യം വിഷ്ണുവിന് ആവശ്യമായി വരും. ത്രേതായുഗത്തിൽ ശ്രീരാമന്റെ വില്ലായി മാറേണ്ടത് നീയാണ് ദ്വാപരയുഗത്തിൽ കൃഷ്ണന്റെ സുദർശനവും നീയായിരിക്കും. ധർമ്മമെന്നും അധർമ്മമെന്നും നിന്റെ മുന്നിൽ രണ്ടു മാർഗമില്ല. ഇതു രണ്ടും നിനക്ക് ധർമ്മമാക്കും.*

         *പുഴുവാകാനും പുഴയാകാനും പുല്ലാകാനും നിനക്കു കഴിയും. മലയായും നിനക്കുമാറാനാക്കും രോഗിക്ക് നീയൊരു വൈദ്യനാക്കും. അജ്ഞന് ജ്ഞാനമുണ്ടാകും മടിയനേയും മഠയനേയും കർമ്മോത്സുകനാക്കും. ഇന്ദ്രിയങ്ങളെ ഉണർത്താനും തളർത്താനും നിനക്കു കഴിയും.*

            *ചാത്തൻ ജ്യേഷ്ഠന്റെ ഓരോ വാക്കുകൾക്കും കാതോർത്ത അനുസരണയുള്ള അനുജനായിരുന്നു ജ്ഞാനത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും കർമ്മത്തെക്കുറിച്ചും രാജയോഗത്തെക്കുറിച്ചുമെല്ലാം ജ്യേഷ്ഠൻ ഒരു ഗുരുവിനെപ്പോലെ അനുജനെ പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ ഇത്രയും കുടി പറയാൻ മറന്നില്ല. ഭുമിയിൽ നീ മനുഷ്യർക്ക് സ്വർഗ്ഗമുണ്ടാക്കി നൽകണം സങ്കടങ്ങളോ ദുരിതങ്ങളോ ഇല്ലാത്ത ലോകം.*

              *ജ്യേഷ്ഠൻ പറഞ്ഞെതെല്ലാം അതിന്റേതായ അർത്ഥത്തിൽ വിനയാന്വിതനായി ചാത്തൻ ഉൾക്കൊണ്ടു.*

              *കൂളികുന്നൻ വനത്തിൽ നിലാവ് അസ്തമിച്ചു*

            *അകലെ ചകവാളം മുഖം തുടുത്തു. പുതിയൊരു പുലരിയിലേയ്ക്ക് സൂര്യരഥം ഉരുളാൻ തുടങ്ങുകയായി.*

                                                                       
*ഹരി ഓം*


*ഓം വിഷ്ണുമായേ നമഃ.......🌻🌿🙏🏻*


കടപ്പാട്: ഏറ്റുമാനൂർ ശിവകുമാർ


✍🏻 അജിത്ത് കഴുനാട്
©കണ്ണനും കൂട്ടുകാരും ഗ്രൂപ്പ്

2019, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

*അമ്പലമണിക്കു പിന്നിലെ ശാസ്ത്രം*

*അമ്പലമണിക്കു പിന്നിലെ ശാസ്ത്രം*


ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ. നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രീയസത്യങ്ങളുണ്ട്. അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്. കേരളത്തില്‍ ഭക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. ദൈവത്തെ മണിയടിയ്ക്കുന്നുവെന്നു തമാശ പറഞ്ഞാലും ഇതിനു പുറകില്‍ ചില തത്വങ്ങളുമുണ്ട്.

ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് കേരളത്തിനു പുറത്ത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ തന്ത്രി മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്.

കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം, മാംഗനൈസ് തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഈ പ്രത്യകതകള്‍ കൊണ്ട് അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകതരൂപപ്പെടുത്തുന്നു.

മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും.
എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു.

തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ് ധ്യാനത്തിന്റെ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. തെറ്റായചിന്തകള്‍ അകന്നു പോകുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റാനുളള മാര്‍ഗ്ഗമാണ് അമ്പല മണികള്‍..

മണിമുഴങ്ങുന്ന ശബ്ദം ബ്രെയിനും ശരീരത്തിനും ഏകാഗ്രത നല്‍കി ഉണര്‍വേകുന്നു. ഈശ്വരചിന്തയില്‍ മാത്രം മനസ് അര്‍പ്പിക്കാന്‍ കഴിയണം എന്ന ഉദ്ദ്യേശ്യവും അമ്പലമണികളുടെ പിന്നിലുണ്ട്.

മണിമുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരുമെന്നും, ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയും എന്നും ഒരു വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പലമണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം പറയുന്നത്.

ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ ചിഹ്നമാണ് അമ്പലമണികള്‍. പ്രളയത്തിന്റെ ലോകാവസാനകാലത്ത് കോടി മണികളുടെ ശബ്ദം പ്രപഞ്ചത്തെ പ്രകമ്പം കൊള്ളിക്കുമെന്നും പറയുന്നു.

അമ്പലമണിയുടെ ഓരോഭാഗങ്ങളും വ്യത്യസ്ഥ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി, ശരീരത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മണിയുടെ നാവ്, ദേവി സരസ്വതിയെയും പിടിഭാഗം, പ്രാണശക്തിയെയുമാണ് സൂചിപ്പിക്കുന്നത്.

ക്ഷേത്രങ്ങളിലൂടെ....

*ക്ഷേത്രങ്ങളിലൂടെ.....*

*ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജന്മരഹസ്യം സൂക്ഷിച്ചിട്ടുള്ള മഹാക്ഷേത്രം.....*

പ്രശ്‌നങ്ങൾ ഇല്ലാത്ത ജീവിതമില്ല. അതെല്ലാം നേരിട്ട് സധൈര്യം മുന്നോട്ടു പോകുമ്പോഴാണ് ഓരോ ജീവിതവും അർത്ഥപൂർണമാകുന്നത്. എന്നാൽ ഒരു പ്രശ്‌നമില്ലാതെ എങ്ങനെ മുന്നോട്ടു പോകാമെന്ന്ചിന്തിക്കാത്തവരായി ആരുംതന്നെ കാണില്ല. ഭാവികാര്യങ്ങൾ മുൻകൂട്ടിഅറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാത്തവരും. അത്തരത്തിൽ ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജന്മരഹസ്യം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള വൈത്തീശ്വരത്താണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മഹായോഗികൾ എഴുതിയതാണ് നാഡീ ജ്യോതിഷത്തിലെ അടിസ്ഥാനങ്ങളായ ഇവിടുത്തെ ഓലക്കെട്ടുകൾ എന്നാണ് വിശ്വാസം. ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ, ഇവിടെ എത്തി താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താനും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

എന്നാൽ പിന്നെ ഭാവി അറിഞ്ഞിട്ടു തന്നെ കാര്യം, വൈത്തീശ്വരത്തേക്ക് വിട്ടേക്കാം എന്നു കരുതണ്ട. അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കുക. പേരിന്റെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട്. എന്നാൽ വിധിവൈപരീത്യത്തിന് പാത്രമായി ഭാവി രഹസ്യം കണ്ടെത്താനാകാതെ മടങ്ങുന്നവരും ഏറെയാണ്.

അഗസ്ത്യമുനിയാണ് താളിയോല ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നാഡീ ജ്യോതിഷത്തിന്റെ ആചാര്യനായാണ് അഗസ്‌ത്യൻ അറിയപ്പെടുന്നത്. ഒരിക്കൽ ശിവൻ പാർവതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രെ. ഇത് ഭൂമിയിൽ വച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വച്ചു എന്നും. അതിന്റെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.

ക്ഷേത്രമഹിമ

അസുഖങ്ങൾ സുഖപ്പെടുത്തുന്ന വൈദ്യനായി ശിവനെ ആരാധിക്കുന്ന സ്ഥലമാണ് വൈത്തീശ്വരൻ കോവിൽ. വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടെന്നും, ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്‌ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാൻ സാധിക്കും.

2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

*പഠിക്കേണ്ട പാഠം*🎾

*പഠിക്കേണ്ട പാഠം*🎾
••••••••••••••••••••••••••
*_പെട്ടെന്ന് വരുന്ന പണവും പൊടുന്നനെ കിട്ടുന്ന പ്രശസ്തിയും_*
*_എത്ര വേഗത്തിൽ വന്നുവോ, അതിലേറെ വേഗത്തിൽ പോവുകയും ചെയ്യും..._*

*_മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല..._*

*_മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല..._*

*_കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്.._*.
*_കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്..._*

*_ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും.._*.
*_മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്..._*

*_തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്..._*
*_കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല..._*

*_അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല..._*

*_മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല്‍ ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!..._*

*_ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കാതിരിക്കുക_*.

*_സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,_*

*_കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും._*

*_പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ.._*

*_സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും._*
*_നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക._*

*_ചതി, വിദ്വേഷം, അസൂയ എന്നിവയിൽ നിന്നും പൂർണ്ണമായും മോചിതരാവുക._*

*_ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുക._*
*_കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക_*.
*_ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കാതെ, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക_*.
*_എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക._*

*_കഴിഞ്ഞ കാലത്തെ‌ തെറ്റുകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളുക, അവയെ വിട്ടുകളയാൻ പഠിക്കുക._*

*_ഏറ്റവും വലിയ ശത്രുവാണ്‌ നിരാശ_*, *_അതിന്‌ മന:സ്സമാധാനം നശിപ്പിക്കാൻ കഴിയും_*.

*_പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌._*

*_ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും._*
*_പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും_*.
*_ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും._*

*_സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും_*.
*_ജീവിതം തന്നെ നൈമിഷികം ! വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയാതിരിക്കുക..._*

*_ക്ഷമയും, ‌ ആത്മാര്‍ത്ഥതയും സ്വായത്തമാക്കുക_*.
*_മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക_*.

*_ഒരു ദിവസം ഒരു ആശയം_*,
*_ഒരു സല്‍കര്‍മ്മം - ഇവ പതിവാക്കുക._*
*_മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം_*
*_സുന്ദരമാകും._*

🙏🏽🙏🏽🙏🏽🙏🏽