2019, ഡിസംബർ 1, ഞായറാഴ്‌ച

*വാവുബലിയുടെ പ്രാധാന്യമെന്ത്?*

*വാവുബലിയുടെ പ്രാധാന്യമെന്ത്?*

കര്‍ക്കിടകമാസവും വാവുബലിയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. ഇത് മനസ്സിലാക്കുവാന്‍ പുരാണ സംബന്ധമായ പ്രപഞ്ചവിന്യാസം അറിഞ്ഞിരിക്കണം. പ്രപഞ്ചത്തിലെ പാതാളം മുതല്‍ സത്യലോകം വരെ പതിനാലുലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും, ഭൂമിയ്ക്ക് നേര്‍മുകളില്‍ ഭുവര്‍ലോകവും, അതിനുമുകളില്‍ സ്വര്‍ഗ്ഗലോകവും എന്നിങ്ങനെയാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും.

പഞ്ചഭൂതങ്ങളില്‍ ഭൂമി ഏറ്റവും സ്ഥൂലമാണ്. ഇവിടെ സ്ഥൂലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക്, പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടുത്തേണ്ടി വരുന്നു.

എന്നാല്‍, ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവന്‍ പ്രാണന്‍ മാത്രമായി സ്ഥൂലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിയ്ക്ക് മുകളിലുള്ള ലോകമാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിയ്ക്ക് മുകളില്‍ സങ്കല്പിക്കപ്പെടുന്ന ജലതത്ത്വമാകുന്നു. പ്രാണനും ജലതത്ത്വം തന്നെ. അതിനാല്‍ പിതൃക്കള്‍ക്ക് ജലത്തിലൂടയേ ഭക്ഷണം കഴിക്കാനാകു എന്ന് വ്യക്തം. അതിനാലാണ് കര്‍ക്കിടക നാളില്‍ കറുത്ത വാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്താറുള്ളത്.

ദക്ഷിണായനം പിതൃക്കള്‍ക്കും. ഉത്തരായനം ദേവന്മാര്‍ക്കുമുള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ 6 മാസം ഉത്തരായനവും ശേഷം ദക്ഷിണായനവുമാണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തിലേയ്ക്ക് പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്‍റെ കറുത്ത പക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു.  ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ചുകൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു.

(മകരമാസം മുതല്‍ മിഥുനമാസം വരെ ഉത്തരായനകാലവും, കര്‍ക്കിടകമാസം മുതല്‍ ധനുമാസംവരെ ദക്ഷിണായനകാലവുമാണ്)

മരണാനന്തര ബലി ആവശ്യമോ?

 ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും മനഃശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: