2019, ഡിസംബർ 2, തിങ്കളാഴ്‌ച

ബദരീനാഥിലെ ‘റാവല്‍’


*ബദരീനാഥിലെ ‘റാവല്‍’* ഹിമാലയത്തിന്റെ ഉത്തുംഗതയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയെ‘റാവല്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവർ നിത്യബ്രഹ്മചാരിയായിരിക്കും തെഹ്‌രി ഗഢ്വാളിലെ രാജാവും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്മിറ്റിയും ചേര്‍ന്നാണ് റാവലിനെ തിരഞ്ഞെടുക്കുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നുളള നമ്പൂതിരിമാരാണ് ബദരീനാഥിലെ പൂജാരികൾ.ക്ഷേത്ര പുനഃപ്രതിഷ്ഠ നടത്തിയ ആദിശങ്കരന് ആ കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ആ കീഴ്‌വഴക്കം ഇന്നും പിന്തുടരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുതാഴം വടക്കേചന്ദ്രമന ഇല്ലത്തെ സുഭദ്രാ അന്തര്‍ജ്ജനത്തിന്റെയും പരേതനായ വിഷ്ണു നമ്പൂതിരിയുടേയും മകനായ ഈശ്വരപ്രസാദ്നമ്പൂതിരി(31)യാണ് 2014 മുതല്‍ ക്ഷേത്രത്തില്‍ റാവല്‍ജി സ്ഥാനം വഹിക്കുന്നത്. തന്റെ മുത്തച്ഛന്‍ 25 വര്‍ഷത്തോളം ബദരിയിലെ റാവല്‍ജിയായി പ്രവര്‍ത്തിച്ചപ്പോള്‍ പകര്‍ന്നുകിട്ടിയ അനുഭവങ്ങളാണ് ആ ചുമതലകള്‍ നിര്‍വഹിക്കാന്‍ തനിക്ക് കരുത്ത് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിന്റെ തനത് ശൈലിയിലുളള പരശുരാമ സമ്പ്രദായപ്രകാരമുളള ആചാരങ്ങളും ചടങ്ങുകളുമാണ് ഇവിടെ നടക്കുന്നത്. എന്നാൽ നമ്മുടെ ആചാരങ്ങളിൽ നിന്നും വിത്യസ്തമായി ഒരു പ്രത്യേകതരം കോട്ട് ധരിച്ചാണ് പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത് . എല്ലാ വിഭാഗം ജനങ്ങളും ജാതി-മത ഭേദമന്യേ ദര്‍ശനം നടത്തുന്ന ഇവിടെ, ഭക്തന്‍ ഏതുഭാവത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നുവോ അതേ ഭാവത്തില്‍ ഭഗവാനെ കാണുവാൻ കഴിയുമെന്ന് പറയുന്നു. ധര്‍മ്മ സംരക്ഷണത്തിനായി രാജ്യത്തിന്റെ നാല് കോണുകളില്‍ രാമേശ്വരം, പുരി, ദ്വാരക, ബദരീനാഥ് എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച, ദിവ്യശക്തിയുണ്ടായിരുന്ന മഹത്‌വ്യക്തിയായിരുന്നു ശ്രീ ശങ്കരന്‍.

അഭിപ്രായങ്ങളൊന്നുമില്ല: