2019, ഡിസംബർ 1, ഞായറാഴ്‌ച

തിരുവാഭരണം Thiruvabharanam Swami Saranam

തിരുവാഭരണം

അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ്  തിരുവാഭരണം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റ് വണങ്ങേണ്ടി  വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.
മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്. ചന്ദനത്തിൽ തീർത്ത തിരുവാഭരണ പേടകങ്ങൾ പന്തളം രാജകൊട്ടാരത്തിന് വഴിപാടായി നൽകിയത് ചെന്നൈ മൈലാപ്പൂരിലെ ശ്രീ ഹരിഹര ട്രസ്റ്റാണ്

ഇതിൽ ഗോപുരത്തിന്റെ ആകൃതിയിലുള്ള  പ്രധാന നെട്ടൂർ  പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തിൽ തീർത്ത  തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക , ചെറിയ ചുരിക, ആന, കടുവ, വെള്ളി  കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം , ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയും,
രണ്ടാമത്തെ പെട്ടിയിൽ തങ്കത്തിൽ തീർത്ത കലശത്തിനുള്ള തൈലക്കുടവും ശബരിമലയിൽ നടക്കുന്ന പ്രത്യേക പൂജകൾക്കായുള്ള പൂജാപാത്രങ്ങളും ആണ്.
കൊടിപ്പെട്ടി എന്നുവിളിക്കുന്ന ദീർഘ ചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയിൽ മലദൈവങ്ങൾക്കായുള്ള കൊടികൾ, നെറ്റിപ്പട്ടം, ജീവിത, മെഴുവട്ടക്കുട എന്നിവയാണ്.തിരുവാഭരണ ഘോഷയാത്രയിൽ ഉടനീളം നെട്ടൂർ പെട്ടി ഒന്നാമതായും, കോടി പെട്ടി മൂന്നാമതായും ആണ് പോകുന്നത്. അൻപത്തിനാല്  ദിവസത്തെ വ്രതമനുഷ്ട്ഠിച്ച ഇരുപത്തി രണ്ട് അയ്യപ്പഭക്തന്മാരാണ് തലച്ചുമടായി തിരുവാഭരണ പേടകങ്ങളുമായി പന്തളത്ത് നിന്നും ശബരിമലയിലേക്ക്  പോകുന്നത്.

എല്ലാവർഷവും ധനു 28നാണ് തിരുവാഭരണം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നതെങ്കിലും തലേദിവസം വൈകിട്ട് തന്നെ തിരുവാഭരണങ്ങൾ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തിൽ നിന്നും ദേവസ്വംബോർഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. അന്ന് വെളുപ്പിനെ ക്ഷേത്രത്തിൽ ചാർത്തുന്ന തിരുവാഭരണം കണ്ടു തൊഴാൻ പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. തിരുവാഭരണം കൊട്ടാരത്തിൽ നിന്ന് ഏറ്റുവാങ്ങുന്ന നിമിഷം മുതൽ തിരികെ ശബരിമലയിൽ നിന്നും തിരുവാഭരണം കൊട്ടാരത്തിൽ തിരിച്ചെത്തിക്കും വരെ ഉള്ള ഉത്തരവാദിത്വം ദേവസ്വംബോർഡിനായിരിക്കും.
12ന് രാവിലെ 5ന് വലിയകോയിക്കൽ ക്ഷേത്രത്തിൽ ചാർത്തുന്ന തിരുവാഭരണം ദർശിക്കുവാൻ ഉച്ചയ്ക്ക് 12വരെ ഭക്തർക്ക് അനുവാദമുണ്ടായിരിക്കും. പന്ത്രണ്ട് മണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ഈ സമയം കൊട്ടാരത്തിലെ അംഗങ്ങൾ ഒഴികെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല.ദീപാരാധനയോടെ പൂജാകർമ്മങ്ങൾ അവസാനിച്ചാലുടൻ തന്നെ ആഭരണങ്ങൾ പേടകങ്ങളിൽ അടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാലകൾ ചാർത്തി ഘോഷയാത്രയ്ക്ക് തയ്യാറാകും.അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേൽശാന്തിക്ക് പണക്കിഴി ദക്ഷിണയായി നൽകി വലിയതമ്പുരാൻ ഉടവാൾ സ്വീകരിക്കും.പന്തളം രാജാവംശത്തിലെ വലിയ തമ്പുരാൻ സ്ഥാനമേൽക്കുന്നയാൾ പിന്നീട് ശബരിമല ദർശനം നടത്താൻ പാടില്ലാത്തതിനാൽ ഈ ഉടവാളുമായി തമ്പുരാന്റെ പ്രതിനിധിയായി ഇളമുറതമ്പുരാൻ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
ഒരു മണിയോടെ ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും പറന്നെത്തുന്ന രണ്ട് ശ്രീകൃഷ്ണ പരുന്തുകൾ വലിയകോയിക്കൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറക്കുന്നതോടെ ക്ഷേത്രനട തുറക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് തൊട്ടു പിന്നാലെ പല്ലക്കിൽ വലിയ തമ്പുരാന്റെ പ്രതിനിധിയും പരിവാരങ്ങളും ഇരുമുടിയേന്തിയ അയ്യപ്പ ഭക്തന്മാരും യാത്രയാകും.

സ്വാമിയേ ശരണമയ്യപ്പാ…

അഭിപ്രായങ്ങളൊന്നുമില്ല: