2022, നവംബർ 21, തിങ്കളാഴ്‌ച

കുറുക്കന്റെ കണ്ടുപിടിത്തം

*കുറുക്കന്റെ കണ്ടുപിടിത്തം* *ഒരിടത്ത് ഒരു കുറുക്കനുണ്ടായിരുന്നു. വലിയ സഞ്ചാരി, കാടെന്നില്ല, വീടെന്നില്ല എങ്ങും സഞ്ചരിക്കും. എല്ലാ വീട്ടിലും തരം കിട്ടിയാൽ കടന്നു പരിശോധിക്കും. കിട്ടിയതുമായി സ്ഥലം വിടും. ഒരിക്കൽ അങ്ങനെ ചെന്നുകയറിയത് സീരിയലിൽ അഭിനയിക്കുന്ന ഒരു നടന്റെ വീട്ടിലെ ചായ്പിലായിരുന്നു. അവിടെ വിവിധതരം കുപ്പായങ്ങളും അലങ്കാരങ്ങളും ഒക്കെയുണ്ടായിരുന്നു. അതുകൂടാതെ കൃത്രിമതാടി, മീശ, തലമുടി എന്നിവയും ഇതിന്റെയൊക്കെ നടുവിൽ ഒരു മുഖംമൂടി കിടപ്പുണ്ടായിരുന്നു, കണ്ടപ്പോൾ കുറുക്കൻ ഞെട്ടിപ്പോയി. അവൻ മെല്ലെ അടുത്തു ചെന്നു. നല്ല ചന്തമുള്ള മുഖം, മൂക്കും വായും എല്ലാം കൊള്ളാം. അവൻ അതിനെ മലർത്തിയിട്ടു നോക്കിയപ്പോഴാണ് ആകെ അമ്പരന്നുപോയത്. തിന്നാൻ ഉതകുന്ന ഒരേ ഒരു സാധനം തലച്ചോർ അതിൽ കാണാനില്ലായിരുന്നു. "കഷ്ടം! വെറുതെയല്ല ഇങ്ങോർ സീരിയലിൽ അഭിനയിച്ചു ജീവിതം തുലയ്ക്കുന്നത്. കുറുക്കൻ വിചാരിച്ചു: “എന്തു നല്ല തലയായിട്ടെന്താ കാര്യം, തലച്ചോറില്ലെങ്കിൽ എന്തു ചെയ്യും?........🙏🏻* *ഹരേ കൃഷ്ണാ*

2021, മേയ് 23, ഞായറാഴ്‌ച

🐘ഗണേശസ്തോത്രം🐘

🐘ഗണേശസ്തോത്രം🐘 🥥🥥🥥🥥🥥🥥🥥 ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജംബൂഫലസാരഭക്ഷിതം ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വരപാദപങ്കജം നരകാർണവമതിൽ വീണുമറിഞ്ഞതി ദുരിതംകൊണ്ടു വലഞ്ഞീടായ്വാൻ കരുണാജലനിധി തിരുമലരടിയിണ കരളിൽ വസിക്ക ഗണേശ്വര ജയജയ മലമകൾതന്നുടെമടിയിലിരുന്നു മുലകുടികണ്ടാലെത്ര വിചിത്രം പലപൊഴുതടവിയിൽ കിട്ടാതരനൊടു കലഹമിടുന്ന ഗണേശ്വര ജയജയ ശിവശിവ നിന്നുടെ തുമ്പിക്കരവും വെളുവെളെ വിലസിന കൊമ്പുകൾരണ്ടും വലിയൊരു വയറും മമ ഹൃദി തോന്നണ... മുലകിനു നാഥ ഗണേശ്വര ജയജയ വാരണമുഖമിഹ പാദദ്വയമിഹ സാരണസുരമുനി സേവിതമമ്പൊടു പോരണമെന്നുടെ ദുരിതം കളവാ.... നരുളുക ദേവ ഗണേശ്വര ജയജയ യമഭടപടലികൾ കോപിച്ചും കൊ..... ണ്ടടിപിടിയെന്നുപറഞ്ഞത്തുമ്പോൾ മമ പുനരാരും നീയെന്ന്യേ മ... റ്റുടയവരില്ല ഗണേശ്വര ജയജയ .

2019, ഡിസംബർ 4, ബുധനാഴ്‌ച

ഐതിഹ്യമാല *ചേരാനല്ലൂർ കുഞ്ചുക്കർത്താവ്*


*ഐതിഹ്യമാല* *ചേരാനല്ലൂർ കുഞ്ചുക്കർത്താവ്* ചേരാനലൂർ കർത്താവിന്റെ ഭവനം ഇപ്പോൾ കൊച്ചീസംസ്ഥാനത്ത് കണയന്നൂർ താലൂക്കിൽ ചേരാനല്ലൂർ ദേശത്താണ്. ഇടപ്പിള്ളി തീവണ്ടി സ്റ്റേ‌ഷനിൽനിന്നു രണ്ടു നാഴിക വടക്കുമാറിയാണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കർത്താവ്' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "കുന്നത്തു രാമക്കുമാരക്കൈമ്മൾ" എന്നാണ്. പണ്ട് ഇവരുടെ തറവാടു വരാപ്പുഴയായിരുന്നു. അവിടെയുണ്ടായിരുന്ന സ്ഥാനപ്പേര് 'പടിഞ്ഞാറ്റ്യേടത്തു പടനായർ' എന്നായിരുന്നുവെന്നും ഇവരുടെ തറവാട്ടേക്കു കൊച്ചിരാജാവിന്റെ പടനായകസ്ഥാനമുണ്ടായിരുന്നതിനാലാണ് ഈ സ്ഥാനപ്പേരു സിദ്ധിച്ചതെന്നും ഒരു കേൾവിയുണ്ട്. ഇവർക്കു വാരാപ്പുഴെ ചില പുരയിടങ്ങളും മറ്റും അടുത്ത കാലംവരെ ഉണ്ടായിരുന്നു. അതിനാൽ ഈ കേൾവി കേവലം അടിസ്ഥാന രഹിതമാണെന്നു തോന്നുന്നില്ല. എറണാകുളം ജില്ലയ്ക്ക് (കൊല്ലവർ‌ഷം 1100-ൽ) ഇപ്പോൾ 'അഞ്ചിക്കയ്മൾ ജില്ല' എന്നാണല്ലോ പേരു പറഞ്ഞുവരുന്നത്. ആ സ്ഥലം അഞ്ചു കയ്മൾമാരുടെ വകയായിരുന്നു. അതിനാലാണ് ആ ജില്ലയ്ക്ക് ഈ പേരു സിദ്ധിച്ചത്. അ കയ്മൾമാർ അന്യംനിന്നുപോയപ്പോൾ അതിലൊരു കുടുംബം പടിഞ്ഞാറ്റ്യേടത്തു പടനായരുടെ തറവാട്ടേക്കൊതുങ്ങി. അതിനാൽ എറണാകുളത്ത് ഇവരുടെ സ്ഥാനപ്പേരു "ചെറുകാട്ട് ഇരവിക്കയ്മൾ" എന്നായിത്തിർന്നു. ഈ വക സംഗതികളെല്ലാം കൊണ്ടും മുമ്പ് ഇവരുടെ സ്ഥാനപ്പേരു കയ്മൾ എന്നായിരുന്നു എന്നും കർത്താവെന്നുള്ള സ്ഥാനം പിന്നീടുണ്ടായതാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. കർത്താവെന്നും കയ്മൾ എന്നും പണിക്കരെന്നും കുറുപ്പെന്നും മറ്റുമുള്ള സ്ഥാനങ്ങൾ രാജാക്കന്മാർ കല്പിച്ചുകൊടുക്കുന്നതാണല്ലോ. ചേരാനല്ലൂർ കർത്താവിനു പണ്ടുണ്ടായിരുന്ന കയ്മൾ എന്ന സ്ഥാനം ഇടക്കാലത്ത് ഏതോ ഒരു രാജാവു ഭേദപ്പെടുത്തി കർത്താവെന്നാക്കിയതായിരിക്കാം. മുകുന്ദപുരം താലൂക്കിലുള്ള "കോടശ്ശേരിക്കർത്താവി"നെ ചിലർ "തമ്പാൻ" എന്നും പറയാറുണ്ട്. അവിടെ ഒരു കവിതക്കാരൻ കർത്താവുണ്ടായിരുന്നുവല്ലോ. അദ്ദേഹത്തെ 'കോടശ്ശേരിക്കുഞ്ഞൻ തമ്പാൻ‍ എന്നാണു സാധാരണയായി പറഞ്ഞുവന്നിരുന്നത്. കോടശ്ശേരിക്കർത്താവിന്റെ കുടുംബത്തിലെ സ്ത്രീകളെ "തമ്പായിമാർ" എന്നാണ് പറയുന്നത്. എന്നാൽ ചേരാനലൂർ കർത്താവിന്റെ സ്ത്രീകളെ പറയുന്നതു ‘കുഞ്ഞമ്മമാർ' എന്നാണ്. ഇവരുടെ ഒരു ശാഖാകുടുംബം തിരുവിതാംകൂറിൽ മൂവാറ്റുപുഴത്താലൂക്കിൽ "തൃക്കാരിയൂർ" ദേശത്തുമുണ്ട്. അവിടെയുള്ള സ്ത്രീകളെയും കുഞ്ഞമ്മമാർ എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. തിരുവിതാംകൂറിൽ വേറെയുള്ള കർത്താക്കന്മാരുടെ സ്ത്രീകളെയും പറഞ്ഞുവരുന്ന കുഞ്ഞമ്മമാർ എന്നുതന്നെയാണ്. തിരുവിതാംകൂറിൽ കയ്മൾ എന്ന സ്ഥാനപ്പേരായിരുന്ന ചില കുടുംബക്കാർ ഈയിടെ കർത്താവെന്ന് പേരുവച്ച് എഴുത്തുകുത്തുകൾ തുടങ്ങിയിരിക്കുന്നതായിക്കാണുന്നുണ്ട്. ഈ പെരുമാറ്റം അവർ സ്വയമേവ ചെയ്തതാണ്. രാജകൽപ്പന പ്രകാരവും മറ്റുമല്ല. മേൽപറഞ്ഞപ്രകാരം പലവിധത്തിലുള്ള സ്ഥാനമാനങ്ങളോടുകൂടി ചേരാനലൂർ കുന്നത്തുകുടുംബത്തിൽ ജനിച്ച ആളാണ് നമ്മുടെ കഥാനായകനായ കുഞ്ചുക്കർത്താവ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്നറിയുന്നതിനു മാർഗ്ഗമൊന്നും കാണുന്നില്ല. എങ്കിലും അദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം ഇരുനൂറു കൊല്ലങ്ങൾക്കു മുൻപായിരുന്നു എന്നുള്ളതിനു ചില ലക്ഷ്യങ്ങളുണ്ട്. കുഞ്ചുക്കർത്താവു ചെറുപ്പത്തിൽതന്നെ സ്വദേശം വിട്ടുപോയി. ഏതാനുംകാലം പരദേശങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. ആ ദിക്കുക്കളിൽനിന്ന് അദ്ദേഹം മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്രജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചുകൊണ്ടാണ് സ്വദേശത്തു തിരിച്ചെത്തിയത്. സ്വദേശത്തു വന്നതിന്റെ ശേ‌ഷവും അദ്ദേഹം ഉപയോഗിച്ചിരുന്ന വേ‌ഷഭൂ‌ഷാദികളെല്ലാം പരദേശീയംതന്നെയായിരുന്നു. കുഞ്ചുക്കർത്താവിനു പല വിദ്യകൾ അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അധികമായി പ്രയോഗിച്ചിരുന്നത് ഇന്ദ്രജാലമാണ്. അതിനാൽ ആ വി‌ഷയത്തിലാണ് അധികം പ്രസിദ്ധിയുണ്ടായത്. അദ്ദേഹം ഹനുമാനെസ്സേവിച്ചു പ്രത്യക്ഷമാക്കിയിരുന്നതിനാൽ ഏതൊരു കാര്യം സാധിക്കുന്നതിനും അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വിശേ‌ഷിച്ച് അദ്ദേഹം ചില കുട്ടിച്ചാത്തന്മാരെയും സേവിച്ചു വശംവദന്മാരാക്കിയിരുന്നു. കുഞ്ചുക്കർത്താവു പരദേശത്തുനിന്നു മടങ്ങിവന്നു കുറച്ചുകാലം കഴിഞ്ഞപ്പോൾ തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചു. എങ്കിലും അദ്ദേഹം കുടുംബകാര്യങ്ങളൊന്നും അന്വേ‌ഷിച്ചിരുന്നില്ല. അവയെല്ലാം അനന്തരവരെക്കൊണ്ടു നടത്തിക്കുകയാണ് ചെയ്തിരുന്നത്. അദ്ദേഹം മിക്കപ്പോഴും താമസിച്ചിരുന്നതു രാജസന്നിധിയിലാണ്. ചിലപ്പോൾ മാത്രമേ സ്വഗൃഹത്തിൽ താമസിച്ചിരുന്നുള്ളൂ. കൊച്ചീസംസ്ഥാനത്തു വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് ചേരാനല്ലൂർക്കർത്താവിനെ കൽപ്പനപ്രകാരം അധികാരപ്പെടുത്തിയിരുന്നു. വളരെക്കാലം അവർ ആ ജോലി ശരിയായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ആ ഏർപ്പാട് ഭേദപ്പെടുത്തിയത് 1074-ആമാണ്ടാണ്. ഒരാണ്ടിൽ നികുതി അടച്ചുതീർക്കാതെയിരുന്നതിനാൽ സർക്കാരിൽ നിന്ന് കർത്താവിന്റെ അടുക്കൽ ആളെ അയച്ചു. അപ്പോൾ കുഞ്ചുക്കർത്താവു ഗൃഹത്തിലുണ്ടായിരുന്നു. തറവാടുകാര്യങ്ങളന്വേ‌ഷിക്കുകയും നികുതി പിരിച്ചു സർക്കാരിലടയ്ക്കുകയും മറ്റും ചെയ്തിരുന്ന അനന്തരവൻ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു. അതിനാൽ കുഞ്ചുക്കർത്താവ് ആ വന്ന ആളോട് "അനന്തരവൻ ഇപ്പോൾ ഇവിടെയില്ല. അയാൾ എന്തോ കാര്യമായി പുറത്തെവിടെയോ പോയിരിക്കുകയാണ്. എന്റെ കൈവശം പണമൊന്നുമില്ല. അതിനാൽ നാളെ വരണം. അപ്പോഴേക്കും അനന്തരവൻ വരുമായിരിക്കാം. അയാൾ വന്നില്ലെങ്കിലും നാളത്തേക്കു പണമുണ്ടാക്കിത്തരാം" എന്നു പറഞ്ഞു. വന്നയാൾ അതു കേട്ടു അപ്പോൾ മടങ്ങിപ്പോവുകയും അടുത്ത ദിവസം വീണ്ടും വരുകയും ചെയ്തു. അന്നും കാര്യാന്വേ‌ഷണക്കാരനായ അനന്തരവൻ കർത്താവു വന്നിട്ടില്ലായിരുന്നു. എങ്കിലും താൻ പറഞ്ഞിരുന്നപോലെ ചെയ്യാതിരിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് കുഞ്ചുക്കർത്താവ് അകത്തുനിന്ന് ഒരു പെട്ടിയെടുത്തുകൊണ്ടു വന്നു തുറന്ന് സർക്കാരിലേക്കു ചെല്ലുവാനുണ്ടായിരുന്ന സംഖ്യ മുഴുവനും അതിൽനിന്ന് എണ്ണിക്കൊടുത്തു. അതു മുഴുവനും അക്കാലത്തു കൊച്ചീരാജ്യത്തു നടപ്പുണ്ടായിരുന്ന ഇരട്ടിപ്പുത്തനായിരുന്നു. മുഴുവനും എണ്ണിക്കഴിഞ്ഞപ്പോൾ "പുത്തനെക്കുറിച്ചു വല്ല സംശയവുമുണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കിക്കൊള്ളണം" എന്നു കുഞ്ചുക്കർത്താവു പറഞ്ഞു. വന്നിരുന്ന ആൾ വേണ്ടുന്ന പരിശോധനയെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം "എല്ലാം നല്ല പുത്തൻതന്നെയാണ്. സംശയമൊന്നുമില്ല" എന്നു പറഞ്ഞ് പുത്തനെല്ലാം വാരിക്കെട്ടിക്കൊണ്ടുപോയി. അയാൾ പോയി കുറച്ചുസമയം കഴിഞ്ഞപ്പോൾ അനന്തരവൻ കർത്താവു വന്നു. അപ്പോൾ അദ്ദേഹത്തോടു നികുതിവക പണത്തിനു സർക്കാരിൽനിന്ന് ആളെ അയച്ചിരുന്നുവെന്നും താൻ പണമുണ്ടാക്കിക്കൊടുത്തയച്ചു എന്നും കുഞ്ചുക്കർത്താവു പറഞ്ഞു. ഇതു കേട്ടപ്പോൾത്തന്നെ അനന്തരവൻ കർത്താവു വല്ലാതെ ഭയപ്പെട്ടു. കാരണവരുടെ കൈവശം പണമുണ്ടായിരുന്നില്ലെന്ന് അനന്തരവന് അറിയാമായിരുന്നു. പിന്നെ പണമുണ്ടാക്കിക്കൊടുത്തയച്ചത് ഇന്ദ്രജാലംകൊണ്ടായിരിക്കണമല്ലോ. അതിനാൽ അനന്തരവൻകർത്താവ് "അയ്യോ! ഇതു വേണ്ടായിരുന്നു. സർക്കാരിനെ വഞ്ചിക്കുന്നതു വിഹിതമല്ലല്ലോ. എന്നു മാത്രമല്ല, സംഗതി വെളിപ്പെടുമ്പോൾ നമ്മൾ ശിക്ഷ അനുഭവിക്കേണ്ടതായും വന്നേക്കാം" എന്നു പറയുകയും പണവുംകൊണ്ടു ക്ഷണത്തിൽ എറണാകുളത്തേക്കു പോവുകയും ചെയ്തു. എറണാകുളത്തെത്തി പണം ഏറ്റുവാങ്ങേണ്ടുന്ന ഉദ്യോഗസ്ഥന്മാരുടെ അടുക്കൽച്ചെന്നു "നികുതി വക പണം ഹാജാരാക്കിയിരിക്കുന്നു. ഇത് ഏറ്റുവാങ്ങി രസീതു തരണം" എന്നു പറഞ്ഞപ്പോൾ ഉദ്യോഗസ്ഥന്മാർ "നികുതിവക പണമെല്ലാം ഇവിടെ അടച്ചുതീർന്നിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ കർത്താവ്, "കാരണവർ കൊടുത്തയച്ച അപ്പണം വേറൊരിനമാണ്. അതിനാൽ അതു മടക്കിത്തരുകയും ഞാൻ കൊണ്ടുവന്നിരിക്കുന്ന പണം ഏറ്റുവാങ്ങി പ്രമാണം തരുകയും ചെയ്യണ"മെന്നും നിർബന്ധിച്ചു. അതിനാൽ ആ ഉദ്യോഗസ്ഥന്മാർ അങ്ങനെ സമ്മതിച്ചു. കാരണവർ കൊടുത്തയച്ച പണം എടുത്തു കൊണ്ടുവന്ന് എണ്ണിയേൽപ്പിക്കുന്നതിനായി അഴിച്ചു നോക്കിയപ്പോൾ അതു മുഴുവനും ഇരട്ടിപ്പുത്തന്റെ വലിപ്പതിൽ വൃത്താകാരമായി മുറിച്ച ഓലക്ക‌ഷണങ്ങളായിരുന്നു. അതു കണ്ട് എല്ലാവരും വിസ്മയിക്കുകയും നികുതിവക പണം ഏറ്റുവാങ്ങിക്കൊണ്ട് അതിനുള്ള രസീതും കൊടുത്തയയ്ക്കുകയും ചെയ്തു. കുഞ്ചുക്കർത്താവു പരദേശത്തിനിന്നു മടങ്ങി വന്നിട്ട് ആദ്യം പ്രയോഗിച്ച വിദ്യ ഇതായിരുന്നു. ഇതു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസിദ്ധി സർവത്ര പരന്നു. ഒരിക്കൽ തൃപ്പുണിത്തുറെനിന്നും ചില കൊച്ചുതമ്പുരാക്കന്മാർ കർത്താവിന്റെ ഭവനത്തിൽ‍ എഴുന്നള്ളുകയും ചില വിദ്യകൾ‍ കണ്ടാൽക്കൊള്ളാമെന്നു കുഞ്ചുക്കർത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. കുഞ്ചുക്കർത്താവു നാലു തോക്കെടുത്തു നിറച്ചു നാലു ഭൃത്യന്മാരെ വിളിച്ച് ഓരോ തോക്കുവീതം അവരുടെ കയ്യിൽകൊടുത്ത് അവിടെയുള്ള കുളത്തിന്റെ നാലു കരയിലും നിറുത്തീട്ട്, "ഞാൻ ഈ കുളത്തിൽ മുങ്ങിയാൽ പൊങ്ങിവരുന്ന സമയം നിങ്ങൾ എന്നെ വെടിവയ്ക്കണം" എന്നു പറഞ്ഞു. ഭൃത്യന്മാർ അരയും തലയും മുറുക്കി വെടിവയ്ക്കാനായി സന്നദ്ധരായിക്കഴിഞ്ഞു എന്നു കണ്ടപ്പോൾ കർത്താവു കുളത്തിലിറങ്ങി മധ്യഭാഗത്തു ചെന്നു മുങ്ങി. കൊച്ചുതമ്പുരാക്കന്മാരും ഭൃത്യന്മാരും നോക്കിക്കൊണ്ടു നിന്നു. ഏകദേശം മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ കുഞ്ചുക്കർത്താവിന്റെ തല വെള്ളത്തിനു മുകളിൽ കണ്ടു. ഉടനെ ഭൃത്യന്മാർ വെടിവെക്കുകയും കുഞ്ചുക്കർത്താവിന്റെ തല പൊട്ടിച്ചിതറുകയും കുളത്തിലെ വെള്ളം രക്തമയമായിത്തീരുകയും കുറച്ചുസമയം കഴിഞ്ഞപ്പോൾ‍ കുഞ്ചുക്കർത്താവിന്റെ മൃതശരീരം വെള്ളത്തിനു മീതെ പൊങ്ങിവരുകയും ചെയ്തു. ഇതെല്ലാം കണ്ടു കൊച്ചുതമ്പുരാക്കന്മാർ വല്ലാതെ ഭയപ്പെടുകയും "കർത്താവ് ഇങ്ങനെ മരിച്ചതിന്റെ കാരണമെന്തായിരിക്കും? കാരണമെന്തായാലും വലിയ കഷ്ടമായിപ്പോയി. കർത്താവിന്റെ വിദ്യ കാണാൻ വന്നിട്ട് നമുക്കു മരണം കാണാനാണല്ലോ സംഗതിയായത്. കർത്താവു പറഞ്ഞിട്ടാണെങ്കിലും ഈ ഭൃത്യന്മാർ വെടിവച്ചതു ന്യായമായില്ല. വെടിവയ്ക്കുന്ന സമയം കർത്താവു വെള്ളത്തിൽ മുങ്ങിക്കളയും. വെടി കൊള്ളാനിടയാവുകയില്ല എന്നാണ് വിചാരിച്ചത്. അല്ലെങ്കിൽ വെടിവെയ്ക്കാൻ സമ്മതിക്കയില്ലായിരുന്നു. അഥവാ കർത്താവിന് അബദ്ധം പറ്റിപ്പോയതല്ലയോ? വെടി വരുമ്പോഴേക്കും മുങ്ങിക്കളയാമെന്നായിരിക്കും വിദ്വാൻ വിചാരിച്ചിരുന്നത്. വെടിയുണ്ടയുടെ വേഗംകൊണ്ട് അതിനിടകിട്ടിയില്ലായിരിക്കും. എങ്ങനെയായാലും കാര്യം വലിയ കഷ്ടമായി" എന്നും മറ്റും അരുളിച്ചെയ്യുകയും ചെയ്തു. അപ്പോഴേക്കും കുഞ്ചുക്കർത്താവിന്റെ മൃതശരീരം വെള്ളത്തിൽത്താണു. ഉടനെ അദ്ദേഹത്തിന്റെ മാളികയിൽ ഒരു വീണ വായന കേട്ടുതുടങ്ങി. അപ്പോൾ ആ വെടിക്കാരായ ഭൃത്യന്മാർ കൊച്ചുതമ്പുരാക്കന്മാരുടെ അടുക്കൽചെന്ന് "ഈ കഷ്ടസംഭവം തൃക്കൺപാർത്തതിനാൽ തിരുമനസ്സിലുണ്ടായിരുന്ന അസ്വാസ്ഥ്യം ആ മാളികയിലെഴുന്നള്ളി വീണവായന കുറച്ചുകേട്ടാൽത്തീരും" എന്നറിയിച്ചു. ഉടനെ കൊച്ചുതമ്പുരാക്കന്മാർ മാളികയിലെഴുന്നള്ളി. അപ്പോൾ അവിടെ വീണ വായിച്ചുകൊണ്ടിരുന്നത് കുഞ്ചുക്കർത്താവായിരുന്നു. കർത്താവിനെക്കണ്ടപ്പോൾ ആ തമ്പുരാക്കന്മാർക്കുണ്ടായ സന്തോ‌ഷവും വിസ്മയവും എത്രമാത്രമായിരുന്നു എന്നു പറയാൻ പ്രയാസം. അവർ കരുതിക്കൊണ്ട് വന്നിരുന്ന സമ്മാനങ്ങളെല്ലാം കൊടുത്തു കർത്താവിനെ അത്യന്തം ബഹുമാനിച്ചതിന്റെ ശേ‌ഷം മടങ്ങിയെഴുന്നള്ളുകയും ചെയ്തു. ഒരു ദിവസം കുഞ്ചുക്കർത്താവും ഒരു നമ്പൂരിയുംകൂടി ചതുരംഗംവച്ചുകൊണ്ടിരുന്നപ്പോൾ കർത്താവിന്റെ ചില സ്നേഹിതന്മാർ അവിടെച്ചെന്ന്, "ഞങ്ങൾ വഞ്ചികളിക്കാനായി പുറപ്പെട്ടിരിക്കുകയാണ്. യജമാനൻകൂടെ വരണം" എന്നു പറഞ്ഞു. ചതുരംഗത്തിലുള്ള രസംകൊണ്ട് കർത്താവ്, 'ഞാൻ വരുന്നില്ല നിങ്ങൾ പോയി വഞ്ചികളിക്കുവിൻ; ഞങ്ങൾ ചതുരംഗം കളിക്കാം എന്നും പറഞ്ഞു. അതു കേട്ട് ആ സ്നേഹിതന്മാർ സമ്മതിക്കാതെ വീണ്ടും നിർബന്ധിക്കുകയാൽ കർത്താവ് നമ്പൂരിയോട്, "ഞാൻപോയി ക്ഷണത്തിൽ മടങ്ങി വന്നേക്കാം. അവിടുന്ന് ഇവിടെത്തന്നെ ഇരിക്കണം. പൊയ്ക്കളയരുത്" എന്ന് പറഞ്ഞിട്ട് അവരോടുകൂടിപ്പോയി. ഉടനെ എല്ലാവരുംകൂടിച്ചെന്നു തോണിയിൽ കയറി സ്വല്പസമയം കഴിഞ്ഞപ്പോൾ തോണിയുടെ കളി തുടങ്ങി. കൊമ്പത്തിരുന്ന കർത്താവ് എങ്ങനെയോ തെറിച്ചു വെള്ളത്തിൽ വീഴുകയും ഉടനെ താണുപോവുകയും ചെയ്തു. വഞ്ചിയിലുണ്ടായിരുന്ന കൂട്ടുകാർക്കു പരിഭ്രമമായി. ചിലർ വെള്ളത്തിൽ ചാടി മുങ്ങിത്തപ്പിനോക്കി. കർത്താവിന്റെ മൃതശരീരം പോലും എങ്ങും കണ്ടില്ല. പിന്നെ വലക്കാരെ വരുത്തി വലവീശിച്ചുനോക്കി. എന്നിട്ടും കണ്ടില്ല. കർത്താവിന്റെ ശവംപോലും കണ്ടുകിട്ടുന്ന കാര്യം അസാദ്ധ്യമെന്നു തീർച്ചയാവുകയാൽ അവരെല്ലാവരും ഏറ്റവും വി‌ഷാദത്തോടുകൂടി കളി മതിയാക്കി കരയ്ക്കു കയറി. ഈ വർത്തമാനം കർത്താവിന്റെ ഗൃഹത്തിലറിയിക്കാതിരിക്കുന്നതു ശരിയല്ലല്ലോ എന്നു വിചാരിച്ച് അവരെല്ലാവരും കൂടി അങ്ങോട്ടു നടന്നു. അവർ അവിടെച്ചെന്നപ്പോൾ കർത്താവും നമ്പൂരിയുംകൂടി യഥാപൂർവ്വം ചതുരംഗം വച്ചുകൊണ്ടിരിക്കുന്നതു കണ്ട് അവർ അത്ഭുതപ്പെട്ടു. "യജമാനൻ‍ ഞങ്ങളെ ഇങ്ങനെ വ്യസനിപ്പിച്ചതു വലിയ കഷ്ടമായിപ്പോയി" എന്ന് അവർ പറഞ്ഞപ്പോൾ "നിങ്ങൾ ഞങ്ങളുടെ ചതുരംഗായോധനമൂർദ്ധ്വമാക്കാൻ ശ്രമിച്ചതു കഷ്ടമായിപ്പോയി" എന്നു കർത്താവു പറഞ്ഞു. കുഞ്ചുക്കർത്താവിന്റെ അത്ഭുതകർമ്മങ്ങളെക്കുറിച്ച് പരദേശത്തു കേൾക്കുകയാൽ അവിടെനിന്നു കെങ്കേമനായ ഒരിന്ദ്രജാലക്കാരൻ ഇദ്ദേഹത്തെ പരീക്ഷിക്കാനായി ഇങ്ങോട്ടു പുറപ്പെട്ടു. അയാൽ എറണാകുളത്തെത്തി, അടുത്ത ദിവസം കായലിൽവച്ച് ഒരു കളി നടത്താൻ നിശ്ചയിച്ചിരിക്കുന്നതായി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. നിശ്ചിതസമയമായപ്പോഴേക്കും എറണാകുളത്തുള്ള കായൽക്കരയിൽ അസംഖ്യമാളുകൾ കൂടി. കൊച്ചീ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടും പരിവാരസമേതം അവിടെ എഴുന്നള്ളി. അക്കൂട്ടത്തിൽ കുഞ്ചുക്കർത്താവുമുണ്ടായിരുന്നു. ആ പരദേശി വന്നിരിക്കുന്നതു കുഞ്ചുക്കർത്താവിനെ പരീക്ഷിക്കാനാണെന്ന് ആർക്കും അറിയാൻ പാടില്ലായിരുന്നു. അയാൾ ആ പരമാർത്ഥം ആരോടും പറഞ്ഞുമില്ല. എങ്കിലും കുഞ്ചുക്കർത്താവ് ഈ വാസ്തവം ഊഹിക്കാതിരുന്നില്ല. സമയമായപ്പോൾ ആ ഐന്ദ്രജാലികൻ ചില സാമാനങ്ങൾ കെട്ടിയെടുത്തുകൊണ്ട് ഒരു മെതിയടിയിൽക്കയറി വെള്ളതിന്റെ മീതെ നടന്നു കായലിലേക്കു പോയി. കരയിൽനിന്ന് ഏകദേശം നൂറടി അകലെച്ചെന്ന് അവിടെ വെള്ളത്തിനുമീതെ ഒരു കരിമ്പടം വിരിച്ച് അതിൽ "പേനക്കത്തികൾ പേനയും പെനിസിലും പിച്ചാത്തി പിഞ്ഞാണവും ചീനത്തൂശിയുമുണ്ടനൂലു ചരടും തീപ്പെട്ടി കാൽപ്പെട്ടിയും" മറ്റും നിരത്തിവച്ച് "ഓടിവരുവിൻ, ഓടിവരുവിൻ, സാമാനം മെച്ചം, വില സഹായം ഇപ്പോൾ തീർന്നുപോകും" എന്നും മറ്റും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 'കുഞ്ചുക്കർത്താവിനു വായുസ്തംഭം, ജലസ്തംഭം മുതലായവ അറിയാമെങ്കിൽ വെള്ളത്തിന്റെ മീതെ നടന്നുചെല്ലും. അങ്ങനെ ചെന്നില്ലെങ്കിൽ അദ്ദേഹത്തിന് ആവക വിദ്യകൾ അറിഞ്ഞു കൂടെന്നു തീർച്ചപ്പെടുത്തുകയും ചെയ്യാമല്ലോ' എന്നു വിചാരിച്ചാണ് ആ പരദേശി ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണിരുന്നത്. അയാൾ സാഹങ്കാരം ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടപ്പോൾ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു കുഞ്ചുക്കർത്താവിനെ അടുക്കൽ വിളിച്ച് "എന്താ, അവിടെച്ചെന്നു വല്ലതും വാങ്ങിക്കൊണ്ടുവരാൻ വയ്യേ" എന്നു കല്പിച്ചു ചോദിച്ചു. "കല്പനയുണ്ടെങ്കിൽ പരീക്ഷിച്ചു നോക്കാം" എന്നു കർത്താവു മറുപടി അറിയിച്ചപ്പോൾ "ആട്ടെ, ഒന്നു പരീക്ഷിച്ചു നോക്കൂ" എന്നു വീണ്ടും കല്പിച്ചു. ഉടനെ കുഞ്ചുക്കർത്താവ് ഒരു വലിയ വെള്ളക്കുതിരയുടെ പുറത്തു കയറി വെള്ളത്തിനുമീതെ ഓടിച്ച് അങ്ങോട്ടു ചെന്നു. അപ്പോഴേക്കും കരിമ്പടവും കച്ചവടസ്സാമാനങ്ങളും കച്ചവടക്കാരനും എല്ലാം വെള്ളത്തിൽ താണുകഴിഞ്ഞു. കായലിൽക്കിടന്നു മുങ്ങിയും പൊങ്ങിയും വെള്ളംകുടിച്ചു മരിക്കാൻ തുടങ്ങിയ ആ പരദേശികനെ കുഞ്ചുക്കർത്താവും പിടിച്ചുവലിച്ചു തന്റെ കുതിരയുടെ പുറത്തു കയറ്റിയിരുത്തിക്കൊണ്ട് കുതിരയെ തിരിയെ ഓടിച്ചു കരയ്ക്കെത്തീട്ട് ആ പരദേശിയോട് "എന്താ, പരീക്ഷ ഒട്ടു മതിയായോ" എന്നു ചോദിച്ചു. അപ്പോൾ ആ പരദേശി തൊഴുതുകൊണ്ട് "അബദ്ധം പിണഞ്ഞുപോയി. ക്ഷമിക്കണം. എന്റെ പ്രാണരക്ഷചെയ്തതിനായി പ്രത്യേകം വന്ദനംപറഞ്ഞുകൊള്ളുന്നു. ഇനി എന്റെ ജീവനുള്ളപ്പോൾ ഞാൻ യജമാനനെ പരീക്ഷിക്കാൻ പുറപ്പെടുകയില്ല" എന്നു പറഞ്ഞു സത്യം ചെയ്തു ലജ്ജാവനമ്രമുഖനായി അവിടെനിന്നു മടങ്ങി പരദേശത്തേക്കുതന്നെ പോയി. ആ വേനൽക്കാലത്തു വഴിപോക്കരായും മറ്റുമുള്ള അനവധിയാളുകൾ കർത്താവിന്റെ മാളികയിൽ വന്നുകൂടി. അവർ വെയിലുകൊണ്ട് പരവശന്മാരായിട്ടാണ് അവിടെക്കയറിയത്. ദാഹം കലശലായിട്ടുണ്ടായിരുന്നതിനാൽ കുടിക്കാൻ വെള്ളം വേണമെന്ന് അവർ കുഞ്ചുക്കർത്താവിനോട് പറഞ്ഞു. "എന്തു വെള്ളമാണു വേണ്ടത്" എന്നു കർത്താവു ചോദിച്ചപ്പോൾ കരിക്കായാൽകൊള്ളാം; അല്ലെങ്കിൽ ഇവിടുത്തെ സൗകര്യം പോലെ എന്തു വെള്ളമായാലും വിരോധമില്ല" എന്നവർ പറഞ്ഞു. അപ്പോൾ കർത്താവ്, "കരിക്കുതന്നെ ആവാം, ഇവിടെ സൗകര്യക്കുറവൊന്നുമില്ല. പക്ഷേ തെങ്ങിന്മേൽക്കയറാൻ ഇപ്പോൾ ഇവിടെ നമ്മുടെ ഭൃത്യന്മാരാരുമില്ല എന്നൊരു തരക്കേടു മാത്രമേ ഉള്ളു. വാലിയക്കാരെ ഒക്കെ ഓരോ കാര്യങ്ങൾക്കായി ഓരോ സ്ഥലങ്ങളിലേക്കു പറഞ്ഞയച്ചിരിക്കുകയാണ്. അതുകൊണ്ട് വിരോധമൊന്നുമില്ല. തെങ്ങിന്മേൽക്കയറാൻ എനിക്കുമറിയാം. നല്ല പരിചയമില്ല എന്നേ ഉള്ളു" എന്നു പറഞ്ഞ് കർത്താവു തന്നെ ചെന്ന് ഒരു തെങ്ങിന്മേൽനിന്നു മറ്റൊരു തെങ്ങി ന്മേലേക്കു ചാടി. അതിന്മേൽനിന്നും ഒരു കരിക്കു പറിച്ചിട്ട് പിന്നൊരു തെങ്ങിന്മേലേക്കു ചാടി. അങ്ങനെ ഓരോ കരിക്കുവീതം പറിച്ചുകൊണ്ട് അദ്ദേഹം ഒരു കുരങ്ങനെപ്പോലെ അവിടെയുണ്ടായിരുന്ന തെങ്ങിന്മേലൊക്കെ ചാടി നടന്നു. അവിടെ കൂടിയിരുന്നവർ ഇതു കണ്ട് അത്യന്തം വിസ്മയിച്ചു. എങ്കിലും ഒടുക്കം ചാട്ടം പിഴച്ചു കർത്താവു നിലത്തുവീണു. അതുകണ്ടു പരിഭ്രമിച്ച് അവിടെയുണ്ടായിരുന്നവരെല്ലാം ഓടിച്ചെന്നു നോക്കിയപ്പോൾ അദ്ദേഹത്തിനു ബോധമില്ലായിരുന്നു. അത്യന്തം വിവശനായിരിക്കുന്നതു കണ്ട് അദ്ദേഹം അപ്പോൾത്തന്നെ മരിച്ചുപോകുമെന്ന് എല്ലാവരും തീർച്ചപ്പെടുത്തി. കർത്താവിന്റെ അവശത കണ്ടപ്പോൾ വെള്ളം കുടിക്കണമെന്നു വിചാരിച്ച കാര്യം എല്ലാവരും മറന്നു. അവർ ഏറ്റവും വി‌ഷണ്ണന്മാരായിത്തീർന്നു. അവരെല്ലാവരും ഇതികർത്തവ്യതാമൂഢന്മാരായി അങ്ങനെ നിന്നപ്പോൾ കർത്താവ് വായ് തുറന്ന് കാണിച്ചു. അതു കണ്ടിട്ട് "അദ്ദേഹത്തിനു വെള്ളം കുടിക്കണമെന്നുണ്ടായിരിക്കും; അതുകൊണ്ടായിരിക്കും വായ് പൊളിച്ചുകാണിക്കുന്നത്. ആരെങ്കിലും ചെന്ന് ഒരു കരിക്കു ക്ഷണത്തിൽ ചെത്തിക്കൊണ്ടു വരണം" എന്ന് ഒരാൾ പറഞ്ഞു. ഉടനെ ചിലർ കരിക്കു ചെത്തിക്കൊണ്ടുവരുവാനായി ഓടിപ്പോയി. അപ്പോൾ ഒരു ചെത്തിയ കരിക്കുംകൊണ്ട് കുഞ്ചുക്കർത്താവു അവിടെ വന്നു. തെങ്ങിൽ നിന്നു വീണ് അവശനായിക്കിടന്നിരുന്ന കുഞ്ചുക്കർത്താവു തൽക്ഷണം അദൃശ്യനായിത്തീരുകയും ചെയ്തു. ആ സമയം അവിടെയുണ്ടായിരുന്ന ജനങ്ങൾക്കുണ്ടായ വിസ്മയം വാചാമഗോചരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. കർത്താവു തെങ്ങിന്മേലെല്ലാം ചാടി നടന്നതു ഹനുമാന്റെ അനുഗ്രഹംകൊണ്ടും താഴെ വീണ് മരിക്കാൻ തുടങ്ങിയതായിക്കാണിച്ച ഇന്ദ്രജാലവിദ്യകൊണ്ടുമായിരുന്നു എന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കർത്താവു തെങ്ങിന്മേൽ ചാടിനടക്കുന്നതു കണ്ടപ്പോൾ ജനങ്ങൾക്കുണ്ടായ വിസ്മയം അവശനായിക്കിടന്നിരുന്ന അദ്ദേഹത്തെ സ്വസ്ഥശരീരനായിക്കണ്ടപ്പോൾ ശതഗുണീഭവിച്ചു. കരിക്കു ചെത്തിക്കുടിച്ചു ദാഹം തീർത്തതിന്റെ ശേ‌ഷം വീണ്ടും എല്ലാവരും മാളികയിൽക്കൂടി. അപ്പോൾ കുഞ്ചുക്കർത്താവ്, "വെള്ളംകുടി കഴിഞ്ഞുവല്ലോ, ഇനി ഒന്നു മുറുക്കിയാൽക്കൊള്ളാമെന്നുണ്ടായിരിക്കും, ഇല്ലേ? ആവശ്യമുള്ളവർക്കൊക്കെ മുറുക്കാം" എന്നു പറഞ്ഞു മുറുക്കപ്പെട്ടി തുറന്നുവെച്ചു. അതിൽ മുറുക്കാനുള്ളതൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ ഒരാൾ "ഈ പെട്ടിയിൽ മുറുക്കാനുള്ളതൊന്നുമില്ലല്ലോ" എന്നു പറഞ്ഞു. ഉടനെ കർത്താവ് "ഒന്നുമില്ലെങ്കിൽ എല്ലാമിപ്പോൾ വരുത്താമല്ലോ" എന്നു പറഞ്ഞു. അതുകേട്ട് ആ ജനക്കൂട്ടത്തിൽ ഒരാൾ "ഞങ്ങൾക്കുവേണ്ടി അങ്ങനെ ബുദ്ധിമുട്ടണമെന്നില്ല. ഇവിടെയിപ്പോൾ വാലിയക്കാരാരും ഇല്ലാതെയിരിക്കുന്നതുകൊണ്ടു മുറുക്കുസാമാനങ്ങൾ വാങ്ങാനും യജമാനൻതന്നെ പോകണമായിരിക്കുമല്ലോ" എന്നു പറഞ്ഞു. "നിങ്ങൾ അതൊക്കെ എന്തിനറിയുന്നു? നിങ്ങൾ വേണമെങ്കിൽ മുറുക്കിക്കൊള്ളണം. അപ്പം തിന്നുന്നവൻ കുഴിയെണ്ണുന്നതെന്തിനാണ്" എന്നു കർത്താവു പറഞ്ഞപ്പോഴേക്കും എവിടെ നിന്നോ എന്തോ മുറുക്കാനുള്ള സാധനങ്ങളെല്ലാം പെട്ടിയിൽ നിറഞ്ഞുകഴിഞ്ഞു. ഒന്നാന്തരം വെറ്റില അടയ്ക്ക, പുകയില, നൂറ്, ഏലത്തിരി, ഗ്രാമ്പൂവ്, വാൽമുളക്, ജാതിക്ക, ജാതിപത്രി മുതലായവയെല്ലാം കണ്ട് ആ ജനങ്ങൾ പൂർവ്വാധികം വിസ്മയിക്കുകയും ആവശ്യമുള്ളവരൊക്കെ മുറുക്കിയതിന്റെ ശേ‌ഷം എല്ലാവരും കർത്താവിനെ വന്ദിച്ചു യാത്ര പറഞ്ഞു പോവുകയും ചെയ്തു. വിശേ‌ഷിച്ചു വല്ലവരുമുള്ളപ്പോൾ ഒരു സാധനവും കുഞ്ചുക്കർത്താവു വാലിയക്കരെയും മറ്റും പറഞ്ഞയച്ചു വരുത്തുക പതിവില്ല. ആവശ്യമുള്ളതെല്ലാം താനേ അവിടെ വന്നുകൊള്ളും. അങ്ങനെയാണ് പതിവ്. ഈ സാമാനങ്ങളെല്ലാം ആവശ്യംപോലെ കൊണ്ടുവന്നു കൊടുക്കുന്നതു കുഞ്ചുക്കർത്താവു സേവിച്ചു പ്രത്യക്ഷമാക്കിട്ടുള്ള കുട്ടിച്ചാത്തന്മാരാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കുഞ്ചുക്കർത്താവിന്റെ അത്ഭുതകർമ്മങ്ങൾ ഇങ്ങനെ ഇനിയും വളരെപ്പറയാനുണ്ട്. അവ മിക്കവാറും കൈപ്പുഴത്തമ്പാന്റെ വിദ്യകളെ അനുകരിക്കുന്നവയാകയാലും ലേഖനദൈർഘ്യത്തെ ഭയപ്പെട്ടും ഇനി അധികം വിസ്തരിക്കുന്നില്ല. ദേവാസുരയുദ്ധത്തിൽ സഹായിക്കുന്നതിനു ചെല്ലാനായിട്ടു ക്ഷണക്കത്തു നൂലിന്മേൽക്കെട്ടി ആകാശമാർഗ്ഗത്തിങ്കിൽ നിന്നു ദേവേന്ദ്രൻ കൈപ്പുഴത്തമ്പാന്റെ പേർക്കയയ്ക്കാറുള്ളതുപോലെ കുഞ്ചുക്കർത്താവിന്റെ പേർക്കും അയയ്ക്കാറുണ്ട്. തമ്പാനെപ്പോലെ കർത്താവും നൂലിന്മേൽ പിടിച്ചുതന്നെ സ്വർഗ്ഗത്തിലേക്കു കയറിപ്പോവുകയും മറ്റും പലപ്പോഴും ഉണ്ടായിട്ടുമുണ്ട്. തമ്പാൻ തിരുവിതാംകൂർ മഹാരാജാവിന്റെ തിരുമുമ്പിൽവച്ചാണെന്നും കർത്താവും കൊച്ചി വലിയ തമ്പുരാന്റെ തിരുമുമ്പിൽവച്ചാണെന്നും മാത്രമേ വ്യത്യാസമുള്ളൂ. രണ്ടു പേർ കാണിച്ചതാണെങ്കിലും ഒരുപോലെയുള്ള രണ്ടു സംഗതികൾ പ്രത്യേകം പ്രത്യേകം വിവരിക്കുന്നത് അനാവശ്യമാണല്ലോ. കുഞ്ചുക്കർത്താവു വൈദ്യം വകയായും മന്ത്രവാദം വകയായും ഇന്ദ്രജാലം വകയായും അസ്ത്രശാസ്ത്രപ്രയോഗങ്ങൾ സംബന്ധിച്ചുള്ളവയായും സേവാമാർഗ്ഗങ്ങൾ വിവരിക്കുന്നവയായും മറ്റും അനേകം ഗ്രന്ഥങ്ങൾ‍ പരദേശത്തുനിന്നു സമ്പാദിച്ചുകൊണ്ടുവന്നു സ്വഗൃഹത്തിൽ‍ സൂക്ഷിച്ചുവച്ചിരുന്നു. അദ്ദേഹം അവിടെയില്ലാതെയിരിക്കുന്ന സമയങ്ങളിൽ അനന്തരവന്മാരിൽ ചിലർ ആ ഗ്രന്ഥങ്ങളെടുത്തുനോക്കി സ്വകാര്യമായി ചില വിദ്യകൾ പഠിച്ചുതുടങ്ങി. കുറച്ചുകാലത്തേക്കു കുഞ്ചുക്കർത്താവ് അനന്തരവരുടെ ഈ കളവ് അറിഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഇതറിയുന്നതിനു ചില കാരണങ്ങളുണ്ടായി. ചേരാനല്ലൂർ കർത്താവിന്റെ ഗൃഹമിരിക്കുന്ന പുരയിടത്തിന്റെ കിഴക്കുവശം കുമ്പളം, വെള്ളരി, മത്ത മുതലായവ കൃ‌ഷിചെയ്യുന്നതിനു കൊള്ളാവുന്ന സ്ഥലമാണ്. അവിടെ ആണ്ടുതോറും പതിവായി മേൽപറഞ്ഞ കൃ‌ഷി ചെയ്യാറുണ്ടായിരുന്നു. കുഞ്ചുക്കർത്താവ് അവിടെയുള്ളപ്പോൾ അദ്ദേഹം കാലത്തെ എഴുന്നേറ്റ് അവിടെച്ചെന്ന് നോക്കി കുമ്പളം, മത്ത മുതലായവയുടെ ഫലപുഷ്ടി കണ്ടാനന്ദിക്കുക പതിവായിരുന്നു. ആ പതിവനുസരിച്ച് അദ്ദേഹം ഒരു ദിവസം കാലത്തു ചെന്നു നോക്കിയപ്പോൾ ഒരു കുമ്പളങ്ങയിന്മേൽ രൂപാവട്ടത്തിൽ മറുപുറം തുളഞ്ഞതായ ഒരു ദ്വാരം കണ്ടു. ഇതെന്തെന്നു സംശയിച്ചു പരിശോധിച്ചപ്പോൾ എല്ലാത്തിന്മേലും അങ്ങനെ ഓരോ ദ്വാരം വീതം കാണുകയാൽ അനന്തരവരെ വിളിച്ച് ഇതിന്റെ കാരണമെന്തെന്നു ചോദിച്ചു. അപ്പോൾ ഒരനന്തരവൻ, "ഞാൻ അസ്ത്രശാസ്ത്രഗ്രന്ഥമെടുത്തു നോക്കിയപ്പോൾ ഒരു പ്രയോഗം കണ്ടു. ആ വിദ്യ ഫലിക്കുമോ എന്നു പരീക്ഷിച്ചു നോക്കുവാനായി തെങ്ങിന്റെ ഈർക്കിൽകൊണ്ട് ഒരസ്ത്രമുണ്ടാക്കി പ്രയോഗിച്ചതാണ്. ഞാൻ ഒന്നിന്മേൽ മാത്രമേ എയ്തുനോക്കിയുള്ളൂ" എന്നു പറഞ്ഞു. അതു കേട്ടു കുഞ്ചുക്കർത്താവ്, "ഗുരൂപദേശം കൂടാതെ ഗ്രന്ഥത്തിൽ കാണുന്നവ പ്രയോഗിച്ചുതുടങ്ങിയാൽ അനർത്ഥങ്ങളുണ്ടായേക്കും, അതിനാൽ അങ്ങനെ ചെയ്യരുത്' എന്നുമാത്രം മറുപടി പറഞ്ഞു. വേറൊരനന്തരവൻ സേവാക്രമഗ്രന്ഥമെടുത്തു നോക്കി ചില മന്ത്രങ്ങൾ പഠിച്ചു കൊണ്ടു ഹനുമാനെ സേവ തുടങ്ങി. ഒടുക്കം അയാൾക്കു ഭ്രാന്തുപിടിച്ചു. അതുകൂടെയായപ്പോൾ കുഞ്ചുക്കർത്താവ് "ഈ ഗ്രന്ഥങ്ങൾ ഇവിടെ വച്ചിരുന്നാൽ ഇനി ഇതിനേക്കാൾ വലിയ അനർത്ഥങ്ങളും ഉണ്ടായേക്കും" എന്നു വിചാരിച്ച് അവയെല്ലാമെടുത്തു ചുട്ടുനശിപ്പിച്ചുകളഞ്ഞു. ആ ഭ്രാന്തുപിടിച്ച ആളുടെ ബാധയെ പിടിച്ചു ചിറ്റൂർ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ആൽത്തറയ്ക്കൽ കുടിയിരുത്തുകയും ചെയ്തു. ചേരാനല്ലൂർ കർത്താവിന്റെ വകയായി ചിറ്റൂർ എന്ന ദേശത്ത് ഒരു ക്ഷേത്രമുണ്ട്. ഗുരുവായൂരപ്പനെത്തന്നെയാണ് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചേരാനല്ലൂർ കർത്താവിനുണ്ടായിട്ടുള്ള ശ്രേയസ്സുകൾക്കൊക്കെ പ്രധാന കാരണം ആ സ്വാമിയാണ്. കുഞ്ചുക്കർത്താവ് ആ ക്ഷേത്രത്തിൽ മൂന്നുപ്രാവശ്യം അതിനിഷ്ഠയോടുകൂടി സംവത്സരഭജനം നടത്തീട്ടുണ്ട്. മൂന്നാമത്തെ സംവത്സരഭജനം കഴിഞ്ഞതിൽപിന്നെയാണ് അദ്ദേഹത്തിന്റെ കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചത്. ഇനി ആ ക്ഷേത്രമുണ്ടായത് എങ്ങനെയെന്നുകൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. ഇളമുറക്കാരനായിരുന്ന ഒരു ചേരാനല്ലൂർ കർത്താവ് ഗുരുവായൂർ ചെന്നു ഭക്തിപൂർവ്വം സ്വാമിയെ ഭജിച്ചു താമസിച്ചിരുന്നു. അങ്ങനെ പത്തുപന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ കാരണവർ മരിച്ചുപോവുകയാൽ ഈ കർത്താവിനു തറവാട്ടിൽ മൂപ്പായി. തറവാട്ടിൽ മൂത്തയാൾ നടത്തേണ്ടതായ അനേകം കാര്യങ്ങളുള്ളതിനാൽ അദ്ദേഹം തറവാട്ടിൽ വന്നു താമസിക്കണമെന്നു പറഞ്ഞ് ആളുകൾ ചെന്നു. അപ്പോൾ അദ്ദേഹത്തിനു ഗുരുവായൂരപ്പന്റെ സന്നിധിയിൽനിന്ന് വിട്ടുപിരിയുന്ന കാര്യം ഏറ്റവും വ്യസനകരമായിത്തീർന്നു. തറവാടിൽ വന്നു താമസിക്കാതെയിരിക്കാൻ നിവൃത്തിയില്ലാതെയും വന്നു. അതിനാൽ അദ്ദേഹം വല്ലാതെ വിഷണ്ണനായി ഭവിച്ചു. "എന്റെ ഗുരുവായൂരപ്പാ! ഞാനെന്താണ് ചെയ്യേണ്ടത്? അവിടുന്നു തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണം" എന്നു വിചാരിച്ചുകൊണ്ടു രാത്രിയിൽ കിടന്നുറങ്ങിയപ്പോൾ കർത്താവിന് ഒരു സ്വപ്നമുണ്ടായി. "നീ ഒട്ടും വ്യസനിക്കേണ്ട; നാളെത്തന്നെ സ്വഗൃഹത്തിലേക്കു പൊയ്ക്കൊള്ളുക. ഞാൻ അവിടെ വന്നു കൊള്ളാം. അവിടെ ഒരു നല്ല സ്ഥലം നോക്കി ക്ഷേത്രം പണിയിക്കുകയും സമൂഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തിക്കുകയും ചെയ്യണം. എന്റെ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും. പ്രതിഷ്ഠയ്ക്കു സമയമാകുമ്പോൾ അവിടെ വരുന്ന തന്ത്രിയെക്കൊണ്ടു പ്രതിഷ്ഠ നടത്തിക്കണം. മുൻകൂട്ടി ആരോടും പറയണമെന്നില്ല" എന്നൊരാൾ അടുക്കൽചെന്നു പറഞ്ഞതായിട്ടാണ് കർത്താവ് സ്വപ്നം കണ്ടത്. ഇതു ഗുരുവായൂരപ്പൻ അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചു കർത്താവു പിറ്റേ ദിവസംതന്നെ സ്വദേശത്തേക്കു പോന്നു. കർത്താവു സ്വഗൃഹത്തിലെത്തി താമസം തുടങ്ങീട്ട് അധികം താമസിയാതെ തന്നെ സ്ഥലം നോക്കി നിശ്ചയിച്ചു ക്ഷേത്രംപണി നടത്തിക്കുകയും പ്രതിഷ്ഠിക്കാനുള്ള വിഗ്രഹമുണ്ടാക്കിച്ചു വയ്ക്കുകയും മുഹൂർത്തം നോക്കിച്ചു നിശ്ചയിക്കുകയും പ്രതിഷ്ഠയ്ക്കു വേണ്ടുന്ന ഉപകരണങ്ങളെല്ലാം ശേഖരിക്കുകയും ചെയ്ത്, തന്ത്രി വരാനായി കാത്തിരുന്നു. അക്കാലത്തു ചേന്നാസ്സുനമ്പൂരിപ്പാട്ടിലേക്കും ഒരു സ്വപ്നമുണ്ടായി. "ചേരാനല്ലൂർ കർത്താവു ചിറ്റൂർ ദേശത്ത് ഒരു ക്ഷേത്രം പണിയിച്ച്, പ്രതിഷ്ഠയ്ക്കെല്ലാം വട്ടംകൂട്ടി വച്ചുകൊണ്ടിരിക്കുന്നു. മുഹൂർത്തം ഇന്നപ്പോഴാണ്. അതിനു തക്കവണ്ണം അവിടെച്ചെന്നു പ്രതിഷ്ഠ നടത്തണം" എന്നായിരുന്നു സ്വപ്നം. അതനുസരിച്ചു നമ്പൂരിപ്പാട് അവിടെയെത്തുകയും നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. കർത്താവു തന്ത്രിക്കു ദക്ഷിണചെയ്തത് ഒരു പൊൻകിണ്ണം നിറയെ വിൽക്കാശായിരുന്നു. കിണ്ണം നിറയെ വിൽക്കാശു കൊണ്ടു ചെന്നു തന്ത്രിയുടെ മുൻപിൽ ചൊരിഞ്ഞിട്ടു കിണ്ണം തിരിയെ കൊണ്ടുപോന്നു. തന്ത്രി കർത്താവിനോട് "എല്ലാം വളരെ ഭംഗിയായി. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം എന്നും വേണ്ടതുപോലെ ഉണ്ടായിരിക്കും" എന്നു സന്തോ‌ഷസമേതം പറഞ്ഞ് അനുഗ്രഹിച്ചു. അപ്പോൾ കർത്താവ് "ഈ ക്ഷേത്രം കാലക്രമേണ ഗുരുവായൂർ ക്ഷേത്രത്തെ അതിശയിക്കും, ഇല്ലേ? എന്നു ചോദിച്ചു? "അതില്ല, അതിലൊരുപടി താഴെയായിരിക്കയേ ഉള്ളു" എന്നു തന്ത്രി പറഞ്ഞപ്പോൾ, "അതെന്തു കൊണ്ടാണ്? എന്നു കർത്താവു ചോദിച്ചു. അപ്പോൾ തന്ത്രി, "ആ പൊൻകിണ്ണത്തോടു കൂടിതന്നെ ദക്ഷിണ ചെയ്തിരുന്നുവെങ്കിൽ കർത്താവു വിചാരിച്ചതു പോലെതന്നെ ആകാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ. അതു കൊണ്ടാണ്" എന്നു പറഞ്ഞു. കർത്താവ് ആ പൊൻകിണ്ണംകൂടി എടുത്തു കൊണ്ടു ചെന്നു കൊടുത്തു. തന്ത്രി അതു സ്വീകരിച്ചില്ല. "എനിക്കു മനസ്സോടുകൂടി തന്നതു മതി. അതിലധികം ആവശ്യമില്ല" എന്നു പറഞ്ഞു തന്ത്രി നമ്പൂരിപ്പാടു പോവുകയും ചെയ്തു. ഇപ്രകാരമാണ് ആ ക്ഷേത്രത്തിന്റെ ഉത്ഭവം. ഇവിടത്തെ ദേവനെ ചേരാനല്ലൂർ കർത്താക്കന്മാർ അവരുടെ കുലപരദേവതയായി ഇപ്പോഴും ആചരിച്ചു വരുന്നുമുണ്ട്.

Swami Saranam *മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ?*


*ശബരിമലവിശേഷം* *മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ?* ശാന്തിയുടെയും സത്യത്തിന്റെയും ജ്ഞാനവൈരാഗ്യങ്ങളുടെയും പ്രതീകമാണ് മാല. തുളസിമാലയോ രുദ്രാക്ഷമാലയോ സാധാരണയായി അയ്യപ്പന്മാർ ധരിക്കുന്നു. എരുക്ക്, ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വർണ്ണമണി, ഭരഭചുവട് എന്നിവയും മാലയായി ധരിക്കാം. വ്രതമെടുക്കുന്നവർ മാല ധരിക്കുമ്പോൾ 108, 54 എന്നീ മണികളോടു കൂടിയതാണ് ഉത്തമം. മാലയിലെ മണികൾ തമ്മിൽ മുട്ടുന്ന വിധത്തിൽ കോർക്കുവാൻ പാടില്ല. പലവർണ്ണത്തിലുള്ള മണികൾ ഒരു മാലമിൽ അശുഭകരമാണ്. അയ്യപ്പന്മാർ മാലധരിക്കുന്നതിന് മുമ്പ് മാല പനിനീരിലോ പാലിലോ ശുദ്ധിചെയ്ത് പൂജാരിയെ ഏൽപ്പിക്കണം. പുണ്യാഹം തളിച്ച് ശുദ്ധമാക്കി മാല പൂജിച്ച് പൂജാരി അത് ഗുരുസ്വാമിയെ ഏൽപ്പിക്കുന്നു. ഗുരുസ്വാമി നിലവിളക്കിന് മുന്നിലിരുന്ന് അയ്യപ്പമൂലമന്ത്രം ഉരുവിട്ട് മാല പൂജിക്കും. സ്വാമിയേ ശരണമയ്യപ്പാ എന്ന നവാക്ഷരീമന്ത്രം ജപിച്ച് അയ്യപ്പന്റെ രൂപമുദ്രമുള്ള മാല ധരിപ്പിക്കുന്നു. ഇങ്ങനെ അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്ന ഭക്തൻ തന്നെ സമ്പുർണ്ണമായി അയ്യപ്പന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഏതുതരം മാലയാണെങ്കിലും ജപവിധിയില്‍ പറയുന്ന മാലയുടെ ലക്ഷണം ഇപ്രകാരണമാണ്‌. അങ്കുലിയൊന്റിറൈ താനൊരു പത്തു അക്കൊടു പത്തിരൈ മാമണി നൂറ്‌ ശങ്കൊടു വെമ്പവീഴും ശതപത്തു താന്‍പടികം പതിനായിരമാകും പൊങ്കുതിരക്കടല്‍ മുത്തൊരുലക്ഷം പോതവെണ്ടാമരൈ പൊന്നൊരുകോടി എങ്കുമെഴും കുശൈതാന്‍ ശതകോടി എരുടയാര്‍ മണിക്കെണ്ണമെണ്ണാതെ. ഇതില്‍ രണ്ടാമത്തെ വരിയില്‍ പറഞ്ഞിരിക്കുന്ന അക്ക്‌ എരുക്കു കൊണ്ടാണ്‌ മാലയെങ്കില്‍ നൂറു കൃശ്ച്‌റഫലം. ശംഖിനും പവിഴമാലയ്ക്കും ആയിരം കൃശ്ച്‌റഫലം. സ്ഫടിക മാലയ്ക്ക്‌ പതിനായിരം, മുത്തുമാലയ്ക്കൊരുലക്ഷം തുളസിമാല പത്തുലക്ഷം താമരക്കായകളെ കൊണ്ടുള്ള മാലയ്ക്കും ഒരുകോടി സ്വര്‍ണമണിമാലയ്ക്കൊരുകോടി ദര്‍ഭയുടെ ചുവട്‌ കടഞ്ഞ്‌ മാലയാക്കി ധരിച്ചാല്‍ പത്തുകോടി ഫലം. രുദ്രാക്ഷക്കായകൊണ്ടുള്ള മാലയുടെ ഫലം എണ്ണാന്‍ പറ്റുന്നതിനും അപ്പുറത്താണ്‌. മാലധാരണ മന്ത്രം ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം ശമ്പര്‍യ്യാത്ര സത്യേന മുദ്രാം പാതു സദാവിമേ ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രകാരിണേ ശരണാഗത മുക്രാഖ്യാം ത്വന്മുദ്രാം നമാമ്യഹം ചിന്മുദ്രാം ഖേചരീമുദ്രാം ഭഗ്രമുദ്രാം നമാമഹ്യം ശമ്പര്‍യ്യാചല മുദ്രായൈ നമസ്തുഭ്യം നമോനമഃ സ്വാമിയേ… ശരണം അയ്യപ്പാ... എന്നുറക്കെ വിളിച്ചു മാല ധരിക്കുക. രാവിലെ സൂര്യേദയത്തിൽ ആദിത്യന് അഭിമുഖമായി നിന്നുവേണം മാല ധരിക്കേണ്ടത്. ഉത്രം നക്ഷത്രം, ശനി, ബുധൻ, എന്നീ ദിവസങ്ങൾ മാല ധരിക്കുന്നതിന് ഉത്തമമാണ്. എന്നാൽ ജന്മനക്ഷത്ര ദിവസം മാലയിടരുത്. മാല ഊരുമ്പോള്‍ ദര്‍ശനം കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയശേഷം വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. അയ്യപ്പന്മാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ നിലവിളക്കു കൊളുത്തണം. ശരണം വിളിച്ചു വേണം കയറാന്‍. പൂജാമുറിയിലോ കെട്ടുമുറുക്കിയ പന്തലിലോ അടുത്തുള്ള ക്ഷേത്രത്തിലോ വേണം ഇരുമുടിവയ്ച്ച് മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. 'അപൂര്‍വമചലാരോഹ ദിവ്യ ദര്‍ശന കാരണ ശാസ്ത്ര മുദ്രാത്വകാ ദേവ ദേഹിമേ വ്രതമോചനം' എന്ന മന്ത്രം ചൊല്ലിവേണം മാല ഊരാന്‍. അയ്യപ്പന്റെ ചിത്രത്തിലോ വിഗ്രഹത്തിലോ സമർപ്പിക്കാം. വീണ്ടും ഭർശന്നത്തിനായി ഈ മാല ഉപയോഗിക്കാം. 18 വർഷം ഇപ്രകാരം ഉപയോഗിക്കുന്ന സ്വാമിമാല ഇരിക്കുന്ന ഭവനം ദേവതകൾ വസിക്കുന്ന അമരപുരി പോലെ ഐശ്വര്യപൂർണ്ണമാണെന്നന്നാണ് വിശ്വാസം. ഭഗവാന്റെ സാന്നിധ്യമുള്ള മാല ഇരിക്കുന്ന വീട്ടിൽ ശനിദോഷം ബാധിക്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശബരിമല ദർശനത്തിനായി ധരിക്കുന്ന മാലധാരണത്തിലൂടെ ഇന്നലെ വരെയുണ്ടായ തെറ്റുകളിൽ നിന്നെല്ലാമുള്ള മോചനമാണ്. ശാരീരികവും, മാനസികവും, കർമ്മപരവും, വാക്പരവുമായ ശുദ്ധിപാലിക്കൽ കർമ്മമാണ് മാലധാരണത്തിലൂടെ കൈവരുന്നത് '

തൃക്കാർത്തിക karthika


*തൃക്കാർത്തിക* വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്കുകൾ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. വീട്ടിൽ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം. അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു. മത്സ്യമാംസാദികൾ വർജിച്ച് വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തിലും തൃക്കാര്‍ത്തിക ആചരിച്ചു വരുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ് . ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും വിശ്വാസമുള്ളതിനാൽ , തുളസീ , സുബ്രഹ്മണ്യൻ , വിഷ്ണു എന്നിവരെയും ഈ അവസരത്തിൽ പ്രീതിപ്പെടുത്തുന്നത് നന്നായിരിക്കും.

2019, ഡിസംബർ 3, ചൊവ്വാഴ്ച

Sabarimala


*ശബരിമലവിശേഷം* *അയ്യപ്പന്മാര്‍ ദീക്ഷ വളര്‍ത്തുന്നതെന്തിന്?* അയ്യപ്പന്‍മാരുടെ ബാഹ്യശരീരത്തില്‍ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിെനക്കുറിച്ച് നമുക്ക് ചിന്തിക്കാം. വേദങ്ങളും വൈദിക സാഹിത്യങ്ങളും ഒക്കെ ഒരു സാധകന്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്. അഥര്‍വവേദത്തിന്റെ 11ാം അദ്ധ്യായത്തിലെ അഞ്ചാം സൂക്തത്തിലെ ആറാം മന്ത്രത്തില്‍ ഇങ്ങനെ കാണാം, ബ്രഹ്മചാര്യേതി സമിധാ സമിദ്ധഃ കാര്ഷ്ണം വസാനോ ദീക്ഷിതോ ദീര്ഘശ്മശ്രുഃ. ബ്രഹ്മചാരി ജ്ഞാനദീപ്തിയാല്‍ യുക്തനാകുന്നു. കറുപ്പുടുക്കുന്നു. വ്രതത്തെ പാലിക്കുന്നു. നീണ്ട താടിയുള്ളവരാകുന്നു - എന്ന് സാമാന്യമായി അര്‍ത്ഥം പറയാം. വേദങ്ങളിലുള്ളത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുര്‍േവ്വദ ചിന്തകള്‍ കൂടി ഉണ്ട്. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒെക്ക കൃത്യമായി വളര്‍ത്തുന്നതിലൂടെ, അത് വളര്‍ത്തുക എന്ന ലക്ഷ്യത്താടു കൂടി വളര്‍ത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയില്‍ കോശങ്ങള്‍ മുഴുവനും, അന്നമയ കോശത്തിലും പ്രാണമയ കോശത്തിലും മേനാമയ കോശത്തിലും വിജ്ഞാനമയ കോശത്തിലും ആനന്ദമയ കോശത്തിലും എല്ലാം ഇപ്പോള്‍ അയ്യപ്പമയമാണ്. അയ്യപ്പനാല്‍ നിറഞ്ഞിട്ടുണ്ട്. അപ്പോള്‍ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞ് തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാള്‍ ഇത് അയ്യപ്പെന്റ ശരീരമാണ്, അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പനും വളര്‍ത്തിക്കൊണ്ടുവരാന്‍ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഇൗ താടി രോമങ്ങളുടെ വളര്‍ത്തല്‍. കാരണം അതൊക്കെ നമ്മള്‍ മുറിച്ച് മാറ്റുമ്പോള്‍ നമ്മക്കുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളില്‍ നാം ഇപ്പോള്‍ അയ്യപ്പനാണ്. അതുകൊണ്ട് മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്യപ്പനായി തീര്‍ന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തില്‍ മുഴുവന്‍ ഒരു ചിന്തയുണ്ട്. യാഗത്തിന് തയാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാ‍ണ്. യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ ഇൗ ദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്. അദ്ദേഹവും താടി രോമങ്ങളെ കൃത്യമായി കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം ഇൗ പറയുന്ന താടിയിലായാലും മുടിയില്‍ ആയാലും ഒക്കെ നാം ഇപ്പോള്‍ നിറഞ്ഞിരിക്കുന്ന ശരീരത്തിലെ അയ്യപ്പ ദര്‍ശനെത്ത ഇല്ലാതാക്കാന്‍ ഒരു പക്ഷേ താടി രോമങ്ങളെക്കുറിച്ചുള്ള പ്രത്യേക ചിന്തകള്‍ക്ക് കഴിഞ്ഞേക്കാം. എല്ലാ തരത്തിലും സൂക്ഷ്മമായാണ് നമ്മുടെ ചിന്ത. വളരെ സൂക്ഷ്മമായിട്ടാണ് ഓരോ അയ്യപ്പനും തന്റെ സാധനയെ അഥവാ തപസിനെ വളര്‍േത്തണ്ടത്. ഇന്ന് നാം അതിനെ പലപ്പോഴും ഒരു വ്രതമായിട്ടോ അല്ലെങ്കില്‍ ഒരു വഴിപാടായിട്ടോ ആണ് കാണുന്നത്. അത്തരത്തില്‍ വഴിപാടായിട്ട് കാണുന്ന സ്രമ്പദായമല്ല പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. അതിന് അപ്പുറത്ത് സ്വയം അയ്യപ്പനാക്കുന്നതിനുള്ള ഗൗരവപൂര്‍ണ്ണമായ പദ്ധതിയാണിത്. സ്വയം ഗൗരവമായി അയ്യപ്പനായി തീരുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ സാഫല്യം, അത് പൂര്‍ത്തീകരിച്ച് കിട്ടുന്നതിനുവേണ്ടി നമ്മുടെ ശരീരത്തിലായാലും മനസ്സിലായാലും ബുദ്ധിയിലായാലും ഒരുതരത്തിലുള്ള വീഴ്ചയ്ക്കും തയ്യാറാവില്ല. വളരെ ഗൗരവത്തോടുകൂടി തന്നെ നാം സാധനെയ കൊണ്ടു നടേക്കണ്ടതുണ്ട്. 41 മണ്ഡലദിവസങ്ങളില്‍ വ്രത തീവ്രതയോടെ ഇൗ ശരീരത്തിലെ താടിയേയും മുടിയേയും ഒരോപോലെ നിലനിര്‍ത്തിയിട്ട് അഗ്നിയെ സൂക്ഷിച്ചു വെയ്ക്കണം. അഗ്നിയെ സ്വന്തം നിറമാക്കി മാറ്റിയിട്ട് അതോപോലെ തന്നെ നാക്കില്‍ അഗ്നി നിറച്ചിട്ട് സ്വയം അഗ്നിയായി മാറി ഇൗശ്വരതുല്യനായി മാറുക. അയ്യപ്പനായി മാറുക എന്ന തീവ്രസാധനയാണിവിടെ. ഇങ്ങനെ അയ്യപ്പനായിട്ടുള്ള ആളുകള്‍ക്ക് മാത്രമേ ഇൗ അവബോധത്തോടുകൂടി ഇൗശ്വരെന തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഒൗപനിഷിദമായ ചിന്തകളാല്‍ ഇത്തരം കാര്യങ്ങള്‍ വളെര വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് പിന്നീടൊക്കെ നമ്മള്‍ ഋഷിമാരുടെയൊക്കെ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ താടിയോട്കൂറ്റിയ മുടിനീട്ടിയിട്ടുള്ള ആളുകളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. അവരുടെ ശ്രദ്ധ മുഴുവന്‍, അന്തര്‍നേത്രങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഉള്ളിേലക്കാണ്. ഒരിക്കലും ബാഹ്യമായിട്ടല്ല, സ്വയം എല്ലാ ശ്രദ്ധയും ആത്മചൈതന്യത്തില്‍ ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളേയും പുറത്തു നിന്ന് അകേത്തക്ക് വലിച്ചിട്ട് ഒരു പ്രത്യേക കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ കേന്ദ്രത്തിലാണ് ഇപ്പോള്‍ പ്രകാശമുള്ളത്. താടിയിലും മുടിയിലുമൊക്കെ ശ്രദ്ധിച്ചാല്‍ ആ കേന്ദ്രത്തില്‍ നിന്ന് പ്രകാശം ഇല്ലാതാകും. അത്തരത്തിലുള്ള സങ്കുചിത ചിന്തകൊണ്ട് ആത്മപ്രകാശം മാഞ്ഞുേപാേയേക്കാം. ഇത് ശ്രദ്ധാപൂര്‍വം ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് സ്വാഭാവികമായി ഇൗശ്വരീയതയിേലക്ക് പരിണമിക്കുന്ന ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഭാവമാറ്റങ്ങള്‍ ആണ്.

Threyambakeshwar om namashivaya


*ക്ഷേത്രങ്ങളിലൂടെ* *ത്രയംബകേശ്വർ* മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് *ത്രയംബകേശ്വർ* ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം *പ്രത്യേകതകൾ* *ത്രയംബകേശ്വർ* ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത *വാസ്തുവിദ്യ* കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്‌വാര പ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്. *എത്തിചേരാനുള്ള വഴികൾ* *വിമാനം* അടുത്തുള്ള വിമാനത്താവളം ഓജർ ( നാസിക് ) ദൂരം 55 കി.മീ *റെയിവെ* അടുത്തുള്ള റെയിവേ സ്റ്റേഷൻ നാസിക്ക് റോഡ്, ദൂരം 38 കി.മി *റോഡ്* മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ബസ് സർവ്വീസുകൾ ത്രയംബകേശ്വറിലേക്ക് ഉണ്ട്🙏